കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം 819 കോടി രൂപ എന്ന് വ്യാജപ്രചരണം…
കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി നടപ്പിലാക്കാന്‍ ചിലവായ 1137 കോടി രൂപയില്‍ കേന്ദ്ര വിഹിതം 819 കോടി രൂപയാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയാണെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ യാതൊരു സംഭാവനയും ഇതിലില്ലെന്നും ഞങ്ങള്‍ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ കൊച്ചി മെട്രോയില്‍ കേന്ദ്ര വിഹിതം 819 കോടി രൂപയാണ് എന്ന് അവകാശിച്ച് അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“കൊച്ചി വാട്ടർ മെട്രോ ആകെ ചിലവ് ₹1137 cr.
കേന്ദ്ര വിഹിതം> ₹819 cr
KFW ലോൺ (ജർമൻ കമ്പനി) ₹765cr
കേരള വിഹിതം =0000
819+765 = (1584 - 1137)= ₹447
കോടി സ്വാഹ 😂.
കമ്മികൾ തള്ളുന്നത് - കൊച്ചി വാട്ടർ മെട്രോ ചിലവ് മൊത്തം കേരളമാണ് വഹിക്കുന്നത്.👍”
എന്നാല്‍ ഈ വാദത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ കൊച്ചി മെട്രോയുടെ വെബ്സൈറ്റ് പരിശോധിച്ചു. വെബ്സൈറ്റില്‍ നല്‍കിയ വിവരം പ്രകാരം കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ മൊത്തം ചിലവ് 819 കോടി രൂപയാണ്, ഇതില്‍ 85 ലക്ഷം യുറോ ജര്‍മന്‍ ഫണ്ടിംഗ് ഏജന്‍സി KfWയാണ് വായ്പ്പയായി നല്‍കിയത്. ബാക്കിയുള്ളത് സംസ്ഥാന സര്‍ക്കാറാണ് ചിലവാക്കിയത്.
വെബ്സൈറ്റ് – Kochi Metro | Archived Link
ഈ പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (DPR) 2015 നവംബറിലാണ് സമര്‍പ്പിച്ചത്. ഈ DPR പ്രകാരം അന്ന് ഈ പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയത് 747.28 കോടി രൂപയാണ്. ഇതില്‍ 77% അതായത് 589.71 കോടി രൂപ ബഹുമുഖ ഏജന്‍സികളോട് സോഫ്റ്റ് ലോണ്‍ വാങ്ങുകയും കുടാതെ ബാക്കിയുള്ള ഭൂമി ഏറ്റെടുക്കലിനുള്ള 72 കോടി രൂപയും, 102.3 കോടി രൂപ നികുതിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും എന്ന് DPRല്‍ വ്യക്തമാക്കുന്നു.
മുഴുവന്‍ വായിക്കാന്‍ - DPR | Archived Link
നമ്മള്‍ ഓര്‍മ്മ വയ്ക്കേണ്ടത് ഈ DPR 2015ലാണ് സമര്‍പ്പിച്ചത്. ഇതില്‍ കണക്കാകിയ ചിലവ് പദ്ധതി പുരോഗമിക്കുമ്പോള്‍ വര്‍ദ്ധിക്കുകയുണ്ടാകും. വിലകയറ്റം അടക്കം പല കാരണങ്ങളാല്‍ ഇത് സംഭവിക്കുന്നതാണ്. കൊച്ചി മെട്രോ വെബ്സൈറ്റില്‍ അവരുടെ 2021-22ലെ വാര്‍ഷിക റിപ്പോര്‍ട്ടും ലഭ്യമാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം:
റിപ്പോര്‍ട്ട് വായിക്കാന്‍ - Kochi Water Metro Annual Report 21-22 | Archived Link
ഞങ്ങള്‍ കെ.എം.ആര്‍.എല്‍ - പി.ആര്‍.ഓയുമായി ബന്ധപെട്ടപ്പോള്‍ അവര്‍ ഈ പ്രചരണത്തിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്:
“കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ മൊത്തം ചിലവ് 1136.83 കോടി രൂപയാണ്. ഇതില്‍ 908.6 കോടി രൂപ ജര്‍മന്‍ കമ്പനി KfW നല്‍കിയ ലോണ്‍ ആണ്. ബാക്കിയുള്ളത് സംസ്ഥാന സര്‍ക്കാരാണ് ചിലവഴിച്ചത്.”
കൂടതല്‍ വ്യക്തതക്കായി ഞങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ് സെക്രട്ടറി പി.എം. മനോജുമായി ബന്ധപെട്ടു. അദ്ദേഹം ഈ പ്രചരണത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ, “കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ണമായും കേരള സര്‍ക്കാറിന്‍റെ പദ്ധതിയാണ്. ജര്‍മന്‍ കമ്പനിയില്‍ നിന്നും എടുത്ത വായ്പയുടെ ഗാറന്‍റ൪ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍.”
നിഗമനം
കൊച്ചി വാട്ടര്‍ മെട്രോയില്‍ കേന്ദ്ര സര്‍ക്കാര്‍ 819 കോടി രൂപ ചിലവഴിച്ചു എന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് ചിലവായ മൊത്തം തുക 1137 കോടിയാണ്. ഇതില്‍ 908.6 കോടി രൂപ ജര്‍മന്‍ കമ്പനി KfW നല്‍കിയ സോഫ്റ്റ് ലോണാണ് ബാക്കിയുള്ള ചിലവ് വഹിച്ചത് സംസ്ഥാന സര്‍ക്കാരാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)
Title:കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം 819 കോടി രൂപ എന്ന് വ്യാജപ്രചരണം...
Fact Check By: K. MukundanResult: False