വിവരണം

ഒരു ലക്ഷത്തിലധികം ലൈക്കുകളുള്ള ബ്ലൂസ്റ്റാർ മീഡിയ എന്നയൊരു ഫേസ്ബുക്ക് പേജ് വഴി 2018 ഡിസംബർ 20 മുതൽ പ്രചരിച്ച വീഡിയോയാണിത്. 'ഞെട്ടരുത് ഈ പെൺകുട്ടിക്ക് ഒരു പ്രത്യേകതയുണ്ട് വീഡിയോ കണ്ടുനോക്കു' എന്നതായിരുന്നു വീഡിയോയ്ക്ക് നൽകിയിരുന്ന വിവരണം. വീഡിയോയിലുള്ള പെൺകുട്ടിയുടെ ശരീരത്തിലെ ഏത് ഭാഗത്തും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബൾബ് മുട്ടിച്ചാലും അത് പ്രകാശിക്കുമെന്നതായിരുന്നു അത്ഭുതം എന്നവകാശപ്പെടുന്ന ഈ വീഡിയോയുടെ ഉള്ളടക്കം. നെറ്റിയിലും വായിലും ബൾബിന്റെ അറ്റം മുട്ടിച്ച് വച്ച് അതു പ്രകാശിക്കുന്നതായി കാണിക്കുന്നുമുണ്ട്. വേറിട്ട കാഴ്ചയായത് കൊണ്ടുതന്നെയാകാം മൂന്ന് മില്യൺ പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 32,000 ഷെയറും എഴുപതിനായിരത്തിലധികം ലൈക്കുകളും കിട്ടിയിട്ടുണ്ട്. എന്നാൽ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബൾബ് എങ്ങനെയാണ് ശരീരത്തിൽ മുട്ടുമ്പോൾ പ്രകാശിക്കുന്നതിനെ കുറിച്ചുള്ള യാഥാർത്ഥ്യം പരിശോധിക്കാം.

Archived link

വസ്തുത വിശകലനം

മാർക്കറ്റിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇൻവർട്ടർ അല്ലെങ്കിൽ എമർജെൻസി ബൾബ് എന്ന പേരിൽ ലഭ്യമാകുന്ന ബൾബ് ആണ് പെൺകുട്ടി വീഡിയോയിൽ ഉപയോഗിക്കുന്നത്. സാധാരണ ബൾബ് ഹോൾഡറുകളിൽ ഘടിപ്പിച്ച് ചാർജ് ചെയ്ത ശേഷം വൈദ്യുതി തടസ്സം നേരിടുന്ന സമയങ്ങളിൽ ഇത് ഉപയോഗിക്കാൻ കഴിയും. മണിക്കൂറുകളോളം ഇത്തരത്തിൽ ചാർജ് ചെയ്ത ബൾബ് പ്രകാശിക്കും.
വായ ഉപയോഗിച്ചും വെള്ളത്തിൽ സ്പർശിച്ചാലും പ്രകാശിക്കുന്ന തരത്തിലുള്ള ഇത്തരം ബൾബുകൾ ഇന്ത്യൻ മാർക്കറ്റിലും നേപ്പാളിലും ആദ്യമായി അവതരിപ്പിച്ചത് 'ലൂമിനൈറ്റ് എൽഇഡി' കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ ഡോ. നോബിൾ ഈനാശുവാണ്. ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിനൈറ്റ് എൽഇഡി 'വിൻവെർത്ത്' ഇലക്ട്രോണിക്സ് കമ്പനിയുമായി ചേർന്ന് 2005ലാണ് ഇത്തരം ബൾബുകൾ വിപണിയിലെത്തിച്ചത്. പല പ്രമുഖ കമ്പനികളും ഇതെ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബൾബുകൾ ഇപ്പോൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്. ആർക്കും ഇത്തരത്തിൽ ചാർജ് ചെയ്ത ബൾബുകൾ സ്പർശനത്തിലൂടെയും വായ ഉപയോഗിച്ചും എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നത് സാങ്കേതികതയുടെ സവിശേഷത മാത്രമാണ്.

'ലൂമിനൈറ്റ് എൽഇഡി' 2005ൽ വിപണയിൽ ഫ്ലാമ്പർ ബൾബ് എന്ന പേരിൽ ഇൻവർട്ടർ ബൾബ് പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് ഗൾഫ് ന്യൂസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിളിന്റെ ലിങ്ക്-

Gulf News| Archived link

തൊട്ടാൽ കത്തുന്ന ബൾബിന്റെ പിന്നിലെ യാഥാർത്ഥ്യം സംബന്ധിച്ച് ഡെമോ സഹിതമുള്ള യുവാവിന്റെ വീഡിയോ.

നിഗമനം

അതുകൊണ്ട് തന്നെ ഫേസ്ബുക്കിൽ പ്രചരിക്കുന്ന അത്ഭുതക്കാഴ്ച്ച എന്ന് അവകാശപ്പെടുന്ന ഈ വീഡിയോ തീർത്തും വ്യാജമാണ്. ഇൻവർട്ടർ ബൾബിന്റെ സാങ്കേതികവിദ്യ അത്ഭുതസിദ്ധിയെന്ന പേരിൽ തെറ്റുധരിപ്പിക്കുകയാണ് ഈ വിഡീയോയുടെ പിന്നിലെ വസ്തുത.

ചിത്രം കടപാട്: ഫെസ്ബൂക്, ഗള്‍ഫ്‌ ന്യൂസ്‌.