വസ്തുത പരിശോധന: കശ്മീരിൽ ഏറ്റുമുട്ടലിന്‍റെ വൈറല്‍ വീഡിയോ.

ദേശിയ

വിവരണം

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യത്തിന്റെതെന്ന പേരിൽ ധാരാളം വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പേജുകളിൽ പ്രചരിക്കുന്ന പല പോസ്റ്റുകളും വ്യാജമാണ്. അത്തരത്തിലൊന്നാണ് ‘ശംഖൊലി’  എന്ന ഫേസ്ബുക്ക് പേജിൽ ഫെബ്രുവരി 19 മുതൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 
‘ഭീകരരോട് കീഴടങ്ങാൻ സൈന്യത്തിന്റെ അന്ത്യശാസനം. എൻകൗണ്ടർ തുടരുന്നു.. പൊളിച്ചടുക്കുന്ന ആർമിക്ക് ഓരോ  സ്നേഹിയുടെയും ബിഗ് സല്യൂട്ട്.’ എന്നതാണ് ശംഖൊലി പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയുടെ ക്യാപ്ഷൻ. ഇതുവരെ നാലുലക്ഷത്തോളം പേർ കണ്ട ഈ വീഡിയോ പതിനായിരത്തിലധികം പേർ ലൈക്ക് ചെയ്യുകയും ഒൻപതിനായിരത്തിലധികം പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ വീഡിയോയുടെ പിന്നിലെ യാഥാർത്ഥ്യം എന്തെന്ന് പരിശോധിക്കാം.

ശംഖൊലി പേജിൽ അപ്പ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ :

Archived link

വസ്തുത വിശകലനം

യഥാർത്ഥത്തിൽ തുർക്കി സൈന്യം (Turkish Armed Forces – TSK) രണ്ട് വർഷം മുൻപ് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (KPP വിഘടനവാദികൾ) അംഗങ്ങളെ പിടികൂടാൻ വേണ്ടി നടത്തിയ എൻകൗണ്ടർ ആക്രമണമാണ് ശംഖൊലി പേജിൽ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. ഏറെ കാലങ്ങളായി നിലനിൽക്കുന്ന ടർക്കിഷ്  കുർദിഷ് കലാപത്തിൻറെ ഭാഗമായി നടന്ന സൈന്യത്തിന്റെ നടപടികളാണിത്. ഏറ്റുമുട്ടലിനൊടുവിൽ കെപിപി നേതാവ് ഉൾപ്പെടെയുള്ളവരെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തു. തുർക്കിയിലെ കുർദിഷ് അധിനിവേശ മേഖലയായ ദിയാർബാക്കിറിലെ സർ എന്ന സ്ഥലത്താണ് ഈ ഏറ്റുമുട്ടൽ നടന്നതും അത് ചിത്രീകരിച്ചിരിക്കുന്നതും. War Leaks – Military Archive യൂട്യൂബ് ചാനലിൽ ഏറ്റുമുട്ടൽ ആധാരമാക്കിയുള്ള വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മറ്റ് ഓൺലൈൻ മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗൂഗള്‍ reverse image search ഫലങ്കല്‍

യൂ ട്യൂബ് വീഡിയോയുടെ ലിങ്ക് :

https://m.youtube.com/watch?feature=youtu.be&v=_od5-n3xNx4

ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ ലിങ്ക് :

Yenisafak| Archived link

• നിഗമനം

പുൽവാമ ഭീകരാക്രമണത്തിനെ തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണമാണെന്ന പ്രചരണം തെറ്റാണെന്ന് തെളിയിക്കപ്പെടുകയാണ്.  ഈ തെളിവുകൾക്കു പുറമേ വീഡിയോയിൽ ടർക്കിഷ് ഭാഷ സംസാരിക്കുന്നതായും  ഇന്ത്യൻ സൈന്യത്തിന്റെ  യൂണിഫോമുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലെ വസ്ത്രം സൈനികർ ധരിച്ചിട്ടുള്ളതായും വ്യക്തമാണ്. വസ്തുത വിരുദ്ധമായ വീഡിയോ തന്നെയാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.

Avatar

Title:വസ്തുത പരിശോധന: കശ്മീരിൽ ഏറ്റുമുട്ടലിന്‍റെ വൈറല്‍ വീഡിയോ.

Fact Check By: Harish Nair 

Result: Fake