
ഉത്തര്‍പ്രദേശിലെ സംബാളില്‍ ഏകദേശം 500 വര്‍ഷം പഴക്കമുള്ള ജാമ മസ്ജിദിന്‍റെ കോടതി നിര്‍ദേശിച്ച സര്‍വേ നടത്തുന്നതിനിടെ ഈ അടുത്ത ദിവസം നടന്ന സംഘര്‍ഷത്തില്‍ 3 പേരാണ് മരിച്ചത്. 30ല്‍ അധികം പോലീസുകാര്‍ക്കും പരികെറ്റിയിട്ടുണ്ട്. ജമാ മസ്ജിദിന്‍റെ സര്‍വേ നടത്തുന്നത്തിനിടെ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ദൃശ്യങ്ങള്‍ സംബാളില്‍ നടന്ന സംഭവത്തിന്‍റെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ഇടിഞ്ഞ ഇടവഴിയില്‍ പ്രതിഷേധിക്കുന്ന ഒരു കൂട്ടം ജനങ്ങളെ പോലീസ് ബലം പ്രയോഗിച്ച് ചിതറിക്കുന്നതായി കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “വിട്ടുമാറാത്ത നടുവേദന, മുട്ടുവേദന, കാലുവേദന എന്നിവയിൽ നിന്ന് തൽക്ഷണ ആശ്വാസത്തിന്*…..*ഉത്തർപ്രദേശിലെ പ്രതിഷേധ റാലിയിൽ പങ്കെടുക്കുക*, *പ്രശസ്ത വൈദ്യൻ*……,
*യോഗി ആദിത്യനാഥ്*
🤭😜unlawful violence against lawful survey of Masjid as per direction of the High Court”
അങ്ങനെ ഈയിടെ സംബാളില്‍ ജമാ മസ്ജിദിന്‍റെ സര്‍വേയെ സംബന്ധിച്ച് നടന്ന അക്രമവുമായി ബന്ധപെടുത്തിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ സംബളില്‍ നടന്ന സംഭവത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ കാണുന്ന ഈ ട്വീറ്റ് ലഭിച്ചു.
https://twitter.com/imMAK02/status/1211893494513422336
31 ഡിസംബര്‍ 2019ന് ചെയ്ത് ഈ ട്വീറ്റില്‍ നമുക്ക് പ്രസ്തുത വീഡിയോ കാണാം. ട്വീറ്റിന്‍റെ അടികുറിപ്പ് പ്രകാരം ഈ വീഡിയോ ഗോരഖ്പൂറില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടത്തിയ ലാത്തി ചാര്‍ജിന്‍റെതാണ്. ഈ ഊഹം വെച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഹിന്ദുസ്ഥാന്‍ എന്ന ഹിന്ദി മാധ്യമം ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് ലഭിച്ചു.
ഈ റിപ്പോര്‍ട്ട് പ്രകാരം സംഭവം 20 ഡിസംബര്‍ 2019ലാണ് സംഭവിച്ചത്. ഗോരഖ്പുരിലെ നഖാസ് ചൌക്കില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയായിരുന്നു. ഇതിനിടെ ചിലര്‍ കല്ലേര്‍ നടത്തി. ഈ സംഭവത്തിന് ശേഷം പോലീസ് ബലം പ്രയോഗിച്ച് ഇവരെ ചിതറിച്ചു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ആണ് നാം വീഡിയോയില്‍ കാണുന്നത്. ഗോരഖ്പുരിലെ നഖാസ് ചൌക്കിന്‍റെ സ്ട്രീറ്റ് വ്യൂ നിങ്ങള്‍ക്ക് താഴെ കാണാം.
പ്രസ്തുത വീഡിയോയില്‍ കാണുന്ന കടയാണ് നമുക്ക് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂയിലും കാണുന്നത്. അങ്ങനെ ഈ ദൃശ്യങ്ങള്‍ സംബാളിലെതല്ല പകരം ഗോരഖ്പുരിലെതാണ് എന്ന് വ്യക്തമാകുന്നു.
സംബളിലെ ജാമ മസ്ജിദിനെ ചൊല്ലിയുള്ള വിവാദം എന്താണ്?
സംബളിലെ ജാമ മസ്ജിദ് ASIയുടെ കീഴില്‍ പെട്ട ഒരു പള്ളിയാണ്. മുഗല്‍ കാലഘട്ടത്തില്‍ ഉണ്ടാക്കിയ ഈ പള്ളി സംബളിലെ ചന്ദൌസിയിലാണ് സ്ഥിതി ചെയ്യുന്നത്. 19 നവംബര്‍ 2024ന് ഗ്യാന്‍വാപി കേസ് വാദിക്കുന്ന ഹരി ശങ്കര്‍ ജെയിന്‍ 7 പേരടക്കം ഈ പള്ളിക്കെതിരെ ഒരു സെഷന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയില്‍ പറയുന്നത് കല്കി ഭാഗ്വാനിനെ സമര്‍പ്പിച്ച ഒരു പ്രാചീന ഹരിഹര്‍ ക്ഷേത്രത്തിനെ തകര്‍ത്ത് അതിന്‍റെ മുകളിലാണ് ഈ പള്ളി പണിതത് എന്നാണ്. കോടതി അതേ ദിവസം ഈ പള്ളിയുടെ സര്‍വേ ചെയ്ത് 29 നവംബര്‍ വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് 24 നവംബറിന് കോടതി നിയമിച്ച കമ്മിഷണര്‍ സര്‍വേ നടത്താന്‍ എത്തിയപ്പോള്‍ ഇവിടെ ജനകൂട്ടം കൂടി സര്‍വേക്ക് എതിരെ പ്രതിഷേധിക്കാന്‍ തുടങ്ങി. ഈ പ്രതിഷേധം പിന്നിട് സംഘര്‍ഷമായി മാറി.
നിഗമനം
സംബളില്‍ ജമാ മസ്ജിദിന്‍റെ സര്‍വേ നടത്തുന്നത്തിനിടെ നടന്ന സംഘര്‍ഷത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് 5 കൊല്ലം പഴയ വീഡിയോയാണ്. ഈ വീഡിയോ ഗോരഖ്പുരിലെതാണ്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിനിടെ കല്ലേറുണ്ടായപ്പോള്‍ പോലീസ് ബലം പ്രയോഗിച്ചതിന്‍റെ ദൃശ്യങ്ങള്‍ ആണ് നാം കാണുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:5 കൊല്ലം മുന്‍പ് ഗോരഖ്പൂറില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സംബാലില്‍ പള്ളിയുടെ സര്‍വേക്കിടെ നടന്ന അക്രമം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: Misleading



