
ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ് വിഷയത്തില്‍ ഇ.പി.ജയരാജൻ സർക്കാരിനെതിരെ സംസാരിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കേരളത്തിൽ ഇതുപോലെ ആരെങ്കിലും അമ്പലം കട്ടുമുടിച്ചിട്ടുണ്ടോ എന്ന് ജയരാജൻ മാധ്യമങ്ങളുടെ മുന്നില്‍ ചോദിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇപി ജയരാജന്‍ സര്‍ക്കാരിന് എതിരെ സംസാരിച്ചു എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതിന് മുന്നേ ഇത് പോലെ ആരെങ്കിലും അമ്പലം കട്ട് മുടിച്ചിട്ട് ഉണ്ടോ കേരളത്തിൽ. ഇ പി ജയരാജൻ ✊✊✊ ജയരേജേ ട്ടാ പൊളിച്ചു അങ്ങനെ പറഞ്ഞു കൊടുക്ക്…”
എന്നാൽ, പ്രചരിക്കുന്ന വീഡിയോ എഡിറ്റഡ് ആണെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പോസ്റ്റില്‍ ആരോപിക്കുന്നത് പോലെ മാധ്യമങ്ങളുടെ മുന്നില്‍ ഇപി ജയരാജന്‍ ഇങ്ങനെ പറഞ്ഞിരുന്നു എങ്കില്‍ തീര്‍ച്ചയായും അത് മാധ്യമങ്ങള്‍ വാര്‍ത്ത ആക്കുമായിരുന്നു. എന്നാല്‍ ഒരു മാധ്യമത്തിലും ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തിട്ടില്ല. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഇപി ജയരാജന്‍റെ ഇതേ വീഡിയോയുടെ ദൈര്‍ഘ്യമുള്ള പതിപ്പ് ലഭിച്ചു.
യഥാർത്ഥ വീഡിയോയിൽ ഇപി ജയരാജൻ സ്വർണ തട്ടിപ്പ് കണ്ടെത്തിയതില്‍ സർക്കാരിനെ പുകഴ്ത്തിയാണ് സംസാരിക്കുന്നത്. വൈറൽ വീഡിയോയിൽ ഇപി ജയരാജൻ സംസാരിക്കുന്നത് 11 സെക്കന്‍റ് മാത്രമാണ്. “ഇതിന് മുമ്പ് ഇതുപോലെ ഏതെങ്കിലും അമ്പലം കട്ടുമുടിച്ചിട്ടുണ്ടോ ആരെങ്കിലും, കേരളത്തിൽ. ഇപ്പോഴാണ് വലിയൊരു കൊള്ള മനസിലായതും കണ്ടുപിടിക്കുന്നതും, അതോടുകൂടി” എന്നാണ് പറയുന്നത്. ഇതിന് ശേഷം അദ്ദേഹം സംസാരം തുടരുന്നുണ്ട്. ഈ ഭാഗം എഡിറ്റ് ചെയ്താണ് വൈറൽ വീഡിയോ പ്രചരിപ്പിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോയിൽ കണ്ണൂർ വിഷന്‍റെ ലോഗോ കാണാം. കണ്ണൂർ വിഷൻ യൂട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ സമാന വീഡിയോ 2025 ഒക്ടോബർ 17ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ‘ഇപി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളെ കാണുന്നു’ എന്ന തലകെട്ടോടെ പങ്കുവച്ച വീഡിയോയ്ക്ക് 20.52 മിനിറ്റ് ദൈർഘ്യമുണ്ട്. ഇതിൽ 13 മിനിറ്റ് മുതലുള്ള 11 സെക്കന്റുകളിലാണ് വൈറൽ വീഡിയോയിലെ ദൃശ്യങ്ങള്‍ ഉള്ളത്.
യൂട്യൂബ് വീഡിയോയില്‍ 12.32 മിനിറ്റ് മുതല്‍ ഇപി ജയരാജന്‍റെ പ്രതികരണം പൂർണമായും കാണാം. “കേരളത്തിൽ ഒരു മഹാ കള്ളത്തരം, ഒരു ആസൂത്രിതമായ കള്ളത്തരം നടന്നു ശബരിമലയിൽ, ആ ശബരിമലയിൽ നടന്ന സംഭവങ്ങൾ പുറത്ത് കൊണ്ടുവന്നു. അതോടുകൂടി ഗവൺമെന്‍റ് ശക്തമായ നിലപാട് സ്വീകരിച്ചില്ലേ. ഇത്തരത്തിൽ ഒരു പ്രവണതയും ഗവൺമെന്‍റ് വച്ച് പൊറുപ്പിക്കില്ല. അതാണ് ഗവൺമെന്‍റ്. ഇതിന് മുമ്പ് ഇതുപോലെ ഏതെങ്കിലും അമ്പലം കട്ടുമുടിച്ചിട്ടുണ്ടോ ആരെങ്കിലും, കേരളത്തിൽ. ഇപ്പോഴാണ് വലിയൊരു കൊള്ള മനസിലായതും കണ്ടുപിടിക്കുന്നതും, അതോടുകൂടി കേരളത്തിലെ ഗവൺമെന്റും ജനങ്ങളും ഒരേ അഭിപ്രായത്തിലല്ലേ, ശക്തമായ നിലപാട് സ്വീകരിക്കുകയല്ലേ, എന്തിനാണ് അതിനെ ദുർവ്യാഖ്യാനിക്കുന്നത്” എന്നാണ് അദ്ദേഹം പറയുന്നത്.
ശബരിമല സ്വർണക്കൊള്ളയെ കുറിച്ചുള്ള ജി സുധാകരന്‍റെ വിമർശനത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് ഇപി ജയരാജൻ മുകളിൽ നൽകിയിട്ടുള്ള വാക്കുകൾ പറഞ്ഞത്. ഇപി ജയരാജൻ സർക്കാരിനെതിരെയല്ല, സർക്കാരിനെ പിന്തുണച്ചാണ് സംസാരിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഇപി ജയരാജൻ പ്രതികരിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റഡ് ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ് വിഷയത്തില്‍ ഇ.പി.ജയരാജൻ സർക്കാരിനെതിരെ സംസാരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡ് ആണ്. ശബരിമല സ്വർണക്കൊള്ളയെ കുറിച്ചുള്ള ഇപി ജയരാജന്‍റെ പ്രതികരണത്തില്‍ നിന്നും ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വ്യാജ പ്രചരണം നടത്തുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:സ്വര്‍ണ്ണ തട്ടിപ്പ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഇപി ജയരാജന്‍..? പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ…
Fact Check By: Vasuki SResult: Altered


