
വിവരണം
പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 352 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ” വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. ആർഎസ്എസുകാരൻ അറസ്റ്റിൽ” എന്നതാണ് പോസ്റ്റിലുള്ള വാർത്ത. ” വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർഎസ്എസുകാരൻ അറസ‌്റ്റിൽ. പുന്തല മഠത്തിപ്പറമ്പിൽ കണ്ണനെ(25)യാണ് അറസ‌്റ്റ‌് ചെയ‌്തത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ‌്ച പകൽ മൂന്നോടെയാണ് ഇയാളുടെ വീട്ടിൽനിന്ന‌് അറസ‌്റ്റ‌്ചെയ‌്തത്. സജീവ ആർഎസ്എസുകാരനായ കണ്ണൻ സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. വീട്ടമ്മ ഭയന്ന് ബഹളംവച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു.
ഭർത്താവ് വിദേശത്തായ യുവതിയുടെ വീട്ടിൽ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. സംഭവശേഷം വീട്ടമ്മയ‌്ക്ക് മാനസിക സംഘർഷം ഉണ്ടായതിനാൽ വിദേശത്തെ ജോലി ഉപേക്ഷിച്ച് ഭർത്താവ് നാട്ടിലെത്തി. തുടർന്ന് നടത്തിയ കൗൺസലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത‌്. ചോദ്യംചെയ്യലിനിടെ കണ്ണൻ കുറ്റം സമ്മതിച്ചതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു” ഈ വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഇതേ വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി ഓൺലൈൻ വെബ്‌സൈറ്റിന്റെ ലിങ്കും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.ഇതേ ദേശാഭിമാനിയിൽ വന്ന വാർത്തയെ ആധാരമാക്കി നിരവധിഏതാനും വെബ്‌സൈറ്റുകളും ഫേസ്‌ബുക്ക് ഉപഭോക്താക്കളും ഇതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link | shopandnews |

archived link | deshabhimani |
ഈ സംഭവം നടന്നതാണോ..? പോസ്റ്റിൽ ആരോപിക്കുന്നത് പോലെ ആർഎസ്എസ് പ്രവർത്തകനാണോ പ്രതിസ്ഥാനത്തുള്ളത്..?ഈ വാർത്തയുടെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം
വസ്തുതാ വിശകലനം
ഇതേ വാർത്ത ചില ഫേസ്‌ബുക്ക് പേജുകളിലും വെബ്‌സൈറ്റുകളിലും ഞങ്ങൾ കണ്ടെത്തിയിരുന്നു. ദേശാഭിമാനി ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത അതേപടി പ്രസിദ്ധീകരിക്കുകയാണ് മിക്കവാറും പോസ്റ്റുകൾ ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ഇതേപ്പറ്റി പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു

archived link | asianetnews |
കുറ്റാരോപിതനായ വ്യക്തി ആർഎസ്എസ് പ്രവർത്തകനാണെന്നു വാർത്തയിലൊരിടത്തും പരാമർശമില്ല.
The Online News എന്ന മാധ്യമവും ഇതേ രീതിയിൽ തന്നെ പ്രതിസ്ഥാനത്തുള്ളയാൾ ആർഎസ്എസുകാരനാണെന്ന് പറഞ്ഞിട്ടില്ല

archived link | theonlinenews |
കൂടുതൽ വ്യക്തതയ്ക്കായി നിങ്ങൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അധികാരികൾ പറഞ്ഞത് ഇപ്രകാരമാണ്. ” സ്ത്രീ പീഡന വിഭാഗത്തിൽ പെടുന്നത് കൊണ്ട് കേസിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല. എന്നാൽ ഈ വ്യക്തി ആർഎസ്എസ് പ്രവർത്തകനാണെന്ന് എഫ്‌ഐആറിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല.സംഘടനയുമായി ഈ വ്യക്തിക്ക് എന്തെങ്കിലും ബന്ധമുണ്ടോ ഇല്ലയോ എന്നത് കേസിനു ബാധകമല്ല. ഏതായാലും പോലീസ് സ്റ്റേഷനിൽ നിന്ന് ഇങ്ങനെയൊരു വിവരം നൽകിയിട്ടില്ല.”
തുടർന്ന് ഞങ്ങൾ അമ്പലപ്പുഴ ആർഎസ്എസ് കാര്യാലയവുമായി ബന്ധപ്പെട്ടു. അവിടെ നിന്നും താലൂക്ക് കാര്യവാഹ് സുമേഷ് പറഞ്ഞത് കുറ്റാരോപിതനായ കണ്ണൻ എന്ന വ്യക്തിക്ക് ആർഎസ്എസ് സംഘടനയുമായി യാതൊരു ബന്ധവുമില്ല എന്നാണ്. “2008 കാലത്ത് കുറച്ചു നാൾ അയാൾ ശാഖയിൽ വരുമായിരുന്നു. പിന്നെ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടത് മൂലം സംഘടനയിൽ നിന്നും അയാളെ വിലക്കി. ഏതാണ്ട് 10 വർഷം മുമ്പാണ് ഈ സംഭവം. ഇപ്പോൾ അയാൾ ഒരു ആർഎസ്എസ് പ്രവർത്തകനോ സംഘവുമായി എന്തെങ്കിലും ബന്ധമുള്ളയാളോ അല്ല.”
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാർത്തയിൽ, വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ ആർഎസ്എസ് പ്രവർത്തകനാണ് എന്ന് പരാമർശിക്കുന്ന കാര്യം വാസ്തവ വിരുദ്ധമാണ്. പോലീസ് അധികാരികളും ആർഎസ്എസ് നേതൃത്വവും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
നിഗമനം
പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാർത്തയിൽ ഒരു കാര്യം തെറ്റാണ്. കുറ്റാരോപിതനായ ആൾ ആർഎസ്എസ് പ്രവർത്തകനല്ല. ഈ വ്യക്തിക്ക് മുകളിൽ ആരോപിക്കപ്പെട്ട കുറ്റം സത്യമാണെന്ന് പോലീസ് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വാർത്ത പൂർണ്ണമായി വിശ്വസിക്കുന്നതിന് മുമ്പ് മുകളിൽ നൽകിയ വസ്തുതകൾ ഒന്ന് ശ്രദ്ധിക്കണമെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:അമ്പലപ്പുഴയിൽ പീഡനക്കേസിൽ കസ്റ്റഡിയിൽ ആയ വ്യക്തി ആർഎസ്എസുകാരനാണോ ..?
Fact Check By: Deepa MResult: Mixture
