ജീവനക്കാരിൽ നിന്ന് പിരിച്ച 136 കോടി രൂപ ഒരു വർഷം കഴിഞ്ഞിട്ടും കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ലേ ..?

രാഷ്ട്രീയം | Politics

വിവരണം

Manorama Online

എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ഓഗസ്റ്റ് 19 മുതൽ പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. പോസ്റ്റിന്  ഇതുവരെ 400 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ജീവനക്കാരിൽ നിന്ന് പിരിച്ച 136 കോടി രൂപ ഒരു വർഷം കഴിഞ്ഞിട്ടും കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ല…

#KeralaFloods #KSEB #FloodRelief” എന്ന തലക്കെട്ടിൽ പ്രസ്തുത വാർത്തയുടെ ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്.

archived linkFB post

പ്രളയനിധിയിലേയ്ക്ക് പിരിച്ച കോടികൾ പൂഴ്ത്തി കെഎസ്ഇബി സമ്മതിച്ച് ചെയർമാൻ എന്ന തലക്കെട്ടിൽ  മനോരമ നൽകിയിരിക്കുന്ന വാർത്തയുടെ ഉള്ളടക്കം ഇങ്ങനെയാണ്: “തിരുവനന്തപുരം∙  കേരളത്തിന്റെ പുനർനിർമാണത്തിനായി സാലറി ചാലഞ്ച് വഴി കെഎസ്ഇബി ജീവനക്കാരിൽ നിന്ന് പിരിച്ച 136 കോടി രൂപ ഒരു വർഷം കഴിഞ്ഞിട്ടും കേരള ഇലക്ട്രിസിറ്റി ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിയില്ല. കഴിഞ്ഞ പ്രളയകാലത്ത് ജീവനക്കാർ കാട്ടിയ ആത്മാർഥത ബോർഡിന് ഇല്ലാതെ പോയതിന്റെ വാർത്ത മനോരമ ന്യൂസ് പുറത്തു വിടുന്നു. അതേസമയം ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള സമ്മതിച്ചു.

2019 മാർച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബോർഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി രൂപ വീതം ബോർഡ് കൈക്കലാക്കി. സാലറി ചാലഞ്ച് വഴി ലഭിച്ച തുകയിൽ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂൺ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. അതായത് 2018ലെ പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന് ജീവനക്കാർ സ്വന്തം ശമ്പളത്തിൽ നിന്ന് പകുത്തു നൽകിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല.”… 

archived link

കഴിഞ്ഞ പ്രളയ കാലത്ത് കേരളത്തിന്‍റെ പുനർനിർമാണത്തിനാവശ്യമായ തുക സമാഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച ആശയമാണ് സാലറി ചാലഞ്ച്. ഇതുപ്രകാരം സംഭാവന നൽകാൻ തയ്യാറുള്ള സർക്കാർ ജീവനക്കാർ 10 മാസം അവരുടെമൂന്നു ദിവസത്തെ ശമ്പളം നൽകണം എന്നായിരുന്നു നിർദേശം. കെഎസ്ഇബി ജീവനക്കാരിൽ നിന്നും ഇപ്രകാരം പിരിച്ച തുക വൈദ്യുതി ബോർഡ് വകമാറ്റി എന്നാണ് വാർത്തയിലെ ആരോപണം. കെഎസ്ഇബി ചെയര്‍മാന്‍ ഇത് സമ്മതിച്ചു എന്നും വാർത്തയിൽ അറിയിക്കുന്നു. ഈ വാർത്തയിൽ നൽകിയിട്ടുള്ള കാര്യങ്ങൾ സത്യമാണോ എന്ന് നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്തയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളാണ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. മനോരമയുടെ വാർത്തയെ ആധാരമാക്കി ചില ഓൺലൈൻ മാധ്യമങ്ങളും ഇതേ വാർത്ത നൽകിയിരുന്നു. ഈ വാർത്ത തെറ്റാണെന്നും യാഥാർഥ്യം മറ്റൊന്നാണെന്നും കെഎസ്ഇബി ചെയർമാൻ നൽകിയ വിശദീകരണം വീഡിയോ രൂപത്തിൽ ഫേസ്‌ബുക്ക് പേജുകളിലൂടെ പലരും പ്രചരിപ്പിച്ചിരുന്നു. സാലറി ചാലഞ്ചിൽ പങ്കെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളമാണ് CMDRF ലേക്ക് നൽകുന്നത്. ഇത് ഒറ്റത്തവണയായിട്ടല്ല. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം വച്ച് പത്ത് മാസം കൊണ്ടാണ് ഇത് നൽകാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. 

2.സാലറി ചാലഞ്ച് ആരംഭിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. അന്ന് മുതൽ ഈ വർഷം ജൂലായിൽ പത്ത് മാസം പൂർത്തിയാകുന്നു. അതായത് കഴിഞ്ഞ മാസമാണ് സാലറി ചാലഞ്ച് പൂർത്തിയായത് എന്നർത്ഥം.

3.ആകെ കിട്ടിയ 132കോടി രൂപ ഈ മാസം തന്നെ തൊഴിലാളി സംഘടനകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു ചടങ്ങിൽ വച്ച് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ KSEB തീരുമാനിച്ചിരുന്നു. അതിന്റെ ഉത്തരവും ഈ മാസം 16ന് തന്നെ ഇറങ്ങിയിരുന്നു. ഇതാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. 

വീഡിയോ താഴെ കൊടുക്കുന്നു.

archived linkKSEB Chairman

കൂടാതെ കെഎസ്ഇബി അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ  വാർത്തയ്‌ക്കെതിരെ ഏതാനും പോസ്റ്റുകളിലൂടെ വിശദീകരണം നൽകിയിരുന്നു. 

KSEB postarchived link
archived linkKSEB post

വൈദ്യുത മന്ത്രി എംഎം മണി തന്‍റെ ഔദ്യോഗിക പേജിൽ വൈദ്യുതി ബോർഡ് സമാഹരിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറുന്ന ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived linkMM Mani minister

വൈദ്യുതി ബോര്‍ഡ് സമാഹരിച്ച ഫണ്ടിന്‍റെ കണക്കുകള്‍ താഴെ കൊടുക്കുന്നു.

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാ വിരുദ്ധമാണ് എന്നാണ്. കെഎസ്ഇബി ജീവനക്കാരിൽ നിന്ന് സാലറി ചലഞ്ചു വഴി പിരിച്ചെടുത്ത തുക കെഎസ്ഇബി സർക്കാരിലേക്ക് നൽകിയതിന് കൃത്യമായ രേഖകൾ ഉണ്ട്. ഫണ്ട് വകമാറ്റി എന്ന് ചെയർമാൻ തുറന്നു സമ്മതിച്ചു എന്ന് പറയുന്നതിനും യാതൊരു തെളിവുകളും വാർത്തയിൽ നൽകിയിട്ടില്ല.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. കെഎസ്ഇബി സാലറി ചലഞ്ചു വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക നല്കാതിരിക്കുകയോ വഴി മാറ്റി ചെലവഴിക്കുകയോ ചെയ്തിട്ടില്ല എന്ന് വൈദ്യുതി വകുപ്പും വൈദ്യുതി ബോർഡും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Avatar

Title:ജീവനക്കാരിൽ നിന്ന് പിരിച്ച 136 കോടി രൂപ ഒരു വർഷം കഴിഞ്ഞിട്ടും കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ലേ ..?

Fact Check By: Vasuki S 

Result: False