പ്രീയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തള്ളിമാറ്റി എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

പ്രാദേശികം | Local രാഷ്ട്രീയം | Politics

ലോക്സഭാ സീറ്റിലേയ്ക്കുള്ള തെരെഞ്ഞെടുപ്പിന്‍റെ ചൂടുപിടിച്ച ഘട്ടത്തിലാണ് വയനാട്. യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥി പ്രീയങ്ക ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് പ്രചരണത്തിന് എത്തിയിരുന്നു. യു‌ഡി‌എഫ് ഘടക കക്ഷികള്‍ പങ്കെടുത്ത തെരെഞ്ഞെടുപ്പ് റാലിയില്‍ നിന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മാറ്റി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം 

റോഡ് ഷോയിൽ വച്ച് പച്ച കൊടി വീശിയ മുസ്ലിം ലീഗ് പ്രവർത്തകരെ റോഡ് ഷോയിൽ നിന്നും തള്ളി പുറത്താക്കി എന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. “പ്രിയങ്കയുടെ റോഡ് ഷോയിൽ ലീഗിൻ്റെ കൊടി വീശിയപ്പോൾ സംഘർഷം

കൊടി വീശിയ ലീഗുകാരെ റോഡ് ഷോയിൽ നിന്ന് തള്ളി പുറത്താക്കി” എന്ന അടിക്കുറിപ്പില്‍ നല്കിയ ദൃശ്യങ്ങളില്‍ ലീഗിന്‍റെ പച്ച നിറത്തിലെ കൊടികളും ബലൂണുകളും പിടിച്ച പ്രവര്‍ത്തകര്‍ നിറഞ്ഞ ഭാഗത്ത് ഉന്തും തള്ളും ഉണ്ടാകുന്നതും പോലീസ് ഇടപെടുന്നതും കാണാം. 

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ ലീഗ് പ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതല്ലന്നും അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത ഇതാണ് 

വാഹനത്തില്‍ നിന്നും പുറത്തിറങ്ങി റോഡിലൂടെ നടക്കാന്‍ തയ്യാറായ പ്രിയങ്ക ഗാന്ധിക്ക് വഴിയൊരുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ഉന്തുംതള്ളുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീഡിയോ ദൃശ്യങ്ങളിലെ കെട്ടിടങ്ങളും ബോർഡുകളും കോഴിക്കോട് വയനാട് റോഡിലെ കിടാവൂരിൽ നിന്നുള്ളതാണെന്ന് ഗൂഗിള്‍ മാപ്പിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു. 

കൂടുതൽ വിവരങ്ങൾ മുസ്ലിം ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടു.  സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഇങ്ങാമ്പുഴയിൽ നടന്ന റോഡ് ഷോയിൽ നിന്നുള്ള ദൃശ്യങ്ങൾ ആണിത്. ആൾക്കൂട്ടത്തിൽ നിന്ന് ചടങ്ങിനായി സജ്ജീകരിച്ച വേദിയിലേക്ക് പോകാന്‍ പ്രിയങ്ക ഗാന്ധിക്ക് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് വഴിയൊരുക്കുന്ന ദൃശ്യങ്ങളാണിത്. അല്ലാതെ യുഡിഎഫ് പ്രവർത്തകർ തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായില്ല. തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ്. വഴിയിൽ തടസ്സം വരാതെ ഇരിക്കാൻ ആ ഭാഗത്തുണ്ടായിരുന്ന പ്രവർത്തകരെ എല്ലാം പോലീസ് മാറ്റുകയാണ് ഉണ്ടായത്. ലീഗ് പ്രവർത്തകരെ തള്ളി മാറ്റി എന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്.” 

തുടര്‍ന്ന് ഞങ്ങള്‍ തിരഞ്ഞപ്പോള്‍ ഇങ്ങാമ്പുഴയിൽ പ്രിയങ്ക ഗാന്ധി എത്തിയതുമായി ബന്ധപ്പെട്ട വാർത്തകള്‍ ലഭ്യമായി. ഇവിടെ യോഗത്തിൽ വച്ച് പ്രിയങ്ക നടത്തിയ പ്രസംഗം ദി ട്രൈബ്യൂൺ യൂട്യൂബ് ചാനല്‍ കൊടുത്തിരുന്നു. 

വൈറല്‍ വീഡിയോയില്‍ നിന്നുള്ള അതേ ദൃശ്യങ്ങള്‍ ഈ വീഡിയോയിലും കാണാം. 

നിഗമനം 

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ നിന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തള്ളിമാറ്റി എന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ആൾക്കൂട്ടത്തിൽ നിന്ന് ചടങ്ങിനായി സജ്ജീകരിച്ച വേദിയിലേക്ക് പോകാന്‍ പ്രിയങ്ക ഗാന്ധിക്ക് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് വഴിയൊരുക്കുന്ന ദൃശ്യങ്ങളാണിത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രീയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തള്ളിമാറ്റി എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

Written By: Vasuki S  

Result: False