വിവരണം

കണ്ണൂരിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. ബഡ്‌വാള്‍ പറയുന്നത് കേള്‍ക്കാം.. എന്ന പേരില്‍ ഒരു ഓ‍ഡിയോ സന്ദേശം കുറച്ച് ദിവസങ്ങളായി വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന് ചില നാട്ട് രീതികള്‍ മതിയെന്ന തരത്തിലാണ് ഓഡിയോ പ്രചരിക്കുന്നത്. ഓഡിയോയില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന വ്യക്തിയുടെ സഹോദരങ്ങള്‍ വിദേശ രാജ്യങ്ങളില്‍ കോവഡ് ബാധിതരായെന്നും ഇവര്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞപ്പോള്‍ ആവിപിടിക്കുകയും ചുക്ക്കാപ്പി കുടിക്കുകയും ഉപ്പ് വെള്ളം തൊണ്ടയില്‍ പിടിക്കുകയും ചെയ്താണ് ഇവരുടെ കോവിഡ് ഭേദമായതെന്നും ഓഡിയോയില്‍ അവകാശപ്പെടുന്നു.

വാട്‌സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

എന്നാല്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശം ഡോ. ബഡ്‌വാള്‍ തന്നെ പറയുന്നതാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഒരു ഫോളോവര്‍ തന്നെയാണ് വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഈ വൈറല്‍ ഓഡിയോയെ കുറിച്ച് ഞങ്ങളെ അറിയിക്കുന്നത്. കണ്ണൂരിലെ ന്യൂറോ സര്‍ജന്‍ ഡോ. ബഡ്‌വാളിന്‍റെ പ്രതികരണവും ഞങ്ങള്‍ക്ക് നല്‍കി. ഡോ. ബഡ്‌വാള്‍ തന്‍റെ പേരില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശം വ്യാജമാണെന്നും താന്‍ പറഞ്ഞ കാര്യങ്ങളല്ല ഇതെന്നും വിശദീകരിക്കുന്ന വീഡിയോയും ‍ഞങ്ങള്‍ക്ക് ലഭിച്ചു. കോവിഡ് എന്ന വൈറസ് രോഗബാധയെ നിസാരമായി ആരും കാണരുതെന്നും. രോഗം ബാധിച്ച സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് പ്രകാരം കൃത്യമായി ചികിത്സ തേടണമെന്നും ചുക്ക് കാപ്പിയും ആവി കൊള്ളുന്നതും ഉപ്പ്‌വെള്ളവുമൊന്നും കോവിഡ് മാറാന്‍ ഉപകരിക്കപ്പെടില്ലെന്നും ഡോക്‌ടര്‍ ബഡ്‌വാള്‍ വീഡിയോ പ്രതികരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശാസ്‌ത്രലോകത്ത് തന്നെ കോവിഡ് പ്രതിരോധത്തിന് മരുന്ന് കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ആപത്ത് വരുത്തി വെയ്ക്കരുതെന്നും ഡോക്‌ടര്‍ മുന്നറിയിപ്പ് നല്‍കി.

ഡോ. ബഡ്‌വാളിന്‍റെ പ്രതികരണം (വീഡിയോ)-

നിഗമനം

ഡോ. ബഡ്‌വാളിന്‍റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശം വ്യാജമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഡോ. ബഡ്‌‌‌വാളിന്‍റെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിന്‍റെ പിന്നിലെ സത്യമെന്ത്? ह सच है?

Fact Check By: Dewin Carlos

Result: False