
വിവരണം
ടിവി ചാനലുകളിൽ വന്ന വാർത്തകളിൽ നിന്നുമുള്ള സ്ക്രീൻഷോട്ട് വാർത്തയുടെ പ്രചാരണത്തിനായി സാമൂഹ്യമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് പതിവു സംഭവമാണ്. ഇത്തരത്തിൽ വരുന്ന വാർത്തകൾക്ക് വിശ്വസനീയത ഉണ്ട് എന്നതാണ് ആളുകൾ ഇവ കൂടുതലായി ഷെയർ ചെയ്യാൻ കാരണം. എന്നാൽ നിരവധി വ്യാജ സ്ക്രീൻ ഷോട്ടുകളും ഇത്തരത്തിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ലോക്ക് ഡൗൺ മൂലം വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ടും അല്ലാതെയും തിരികെ വരുന്ന വിദേശികളെ കുറിച്ച് ആണല്ലോ ഇപ്പോൾ വാർത്തകളും ചർച്ചകളും മുഴുവൻ. ഇത് സംബന്ധിച്ച് നിരവധി വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിക്കുന്നത്. ഇത്തരത്തിൽ ചാനൽ സ്ക്രീൻഷോട്ട് മായി പ്രചരിക്കുന്ന മറ്റൊരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.
ഇതിനുമുമ്പ് ഇത്തരത്തിൽ പ്രചരിച്ച ഏതാനും പോസ്റ്റുകൾ ഞങ്ങൾ പ്രസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്. അവയിൽ പലതും തെറ്റായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.

ഇതിനുമുമ്പും ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയ പോസ്റ്റുകൾ പോലെതന്നെ നാലു ചിത്രങ്ങളാണ് പോസ്റ്റില്‍ നൽകിയിരിക്കുന്നത്. ഓരോന്നിലും ഓരോ വാചകങ്ങൾ ആണുള്ളത്. ആദ്യത്തെ സ്ക്രീൻ ഷോട്ടിൽ നൽകിയിരിക്കുന്ന വാചകം ഇങ്ങനെയാണ് വിദേശത്തുനിന്ന് തിരികെ വരുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ. രണ്ടാമത്തെ സ്ക്രീൻ ഷോട്ടിൽ മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം ന്യൂനപക്ഷവിഭാഗങ്ങൾ നാടിന്‍റെ നട്ടെല്ല്. അവർ നാടിൻറെ സ്വത്ത്. എന്ന വാചകങ്ങളും ചിത്രത്തിന് ചുവട്ടിലായി മനോരമ ന്യൂസ് ടിവിയുടെതായി നൽകിയിരിക്കുന്ന വാർത്ത വിദേശത്തുനിന്ന് തിരികെ വരുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ – പിണറായി വിജയൻ.
മൂന്നാമത്തെ സ്ക്രീൻ ഷോട്ടിൽ നൽകിയിരിക്കുന്നത് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ നമ്മുടെ നാടിൻറെ നെടുംതൂൺ എന്ന വാചകവും നാലാമത്തെ ചിത്രത്തിൽ നൽകിയിരിക്കുന്ന വാചകം അവർ നമ്മുടെ നാടിന് വേണ്ടി ചെയ്ത സംഭാവനകൾ വർണ്ണനാതീതം എന്നുമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും അഭിപ്രായങ്ങളായി ന്യൂനപക്ഷങ്ങളുടെ വിഭാഗത്തിൽപ്പെട്ടവരെ അനുകൂലിക്കുന്ന ഏതാനും വാചകങ്ങളാണ് വാർത്തയായി ഇവിടെ നൽകിയിരിക്കുന്നത്. എന്നാൽ ഈ വാർത്ത തെറ്റാണ്. ഇത്തരത്തിൽ ടിവി ചാനലിലെ സ്ക്രീൻഷോട്ടിന്‍റെ രൂപത്തിൽ പ്രചരിച്ച തെറ്റായ വാർത്തയുടെ അതേ വിഭാഗത്തിൽ തന്നെയാണ് ഈ വാർത്ത വന്നിട്ടുള്ളത്.
ഈ വാർത്തയെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളും വിശദാംശങ്ങളും താഴെ കൊടുക്കുന്നു.
വസ്തുതാ വിശകലനം
വാർത്തയെപ്പറ്റി കൂടുതലറിയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോള്‍ പോസ്റ്റിലുള്ളത് വെറും വ്യാജപ്രചാരണം മാത്രമാണ് എന്ന മറുപടിയാണ് അവിടെ നിന്നും ലഭിച്ചത്. മുഖ്യമന്ത്രി ഒരിക്കലും ഇങ്ങനെ പറയുന്ന ആളല്ല. അദ്ദേഹം വാർത്താ സമ്മേളനങ്ങളിലോസാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലോ ഇത്തരത്തിൽ യാതൊരു പ്രസ്താവനയും പരാമർശവും നടത്തിയിട്ടില്ല. ഇങ്ങനെ പക്ഷപാതപരമായി അദ്ദേഹം ഒരിക്കലും പറയുകയുമില്ല.
കൂടാതെ ജനം ടിവി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഈ സ്ക്രീൻ ഷോട്ടിൽ നൽകിയിരിക്കുന്ന ഫോണ്ട് പോലും ഞങ്ങളുടേതല്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തിൽ ഞങ്ങൾ ഇതുവരെ വാർത്ത നൽകിയിട്ടില്ല. ഞങ്ങളുടെ ചാനലിനോട് സമാനതയുള്ള സ്ക്രീന്‍ഷോട്ട് ഉണ്ടാക്കിയെടുത്ത് ആരോ വ്യാജപ്രചരണം നടത്തുകയാണ്. കൂടാതെ മനോരമ ന്യൂസ് ടിവി ഇത്തരത്തിലൊരു വാർത്ത നൽകിയിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ മനോരമ ന്യൂസ് ചാനല്‍ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഞങ്ങൾക്ക് മറുപടി തന്നത് ഇത്തരത്തിലൊരു വാർത്ത ചാനൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ്.
സമാനതയുള്ള ചില പ്രചരണങ്ങളിന്മേല്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയതിന്‍റെ റിപ്പോര്‍ട്ടുകള്‍ താഴെയുള്ള ലിങ്കുകള്‍ തുറന്ന് വായിക്കാം.
ഈ സ്ക്രീൻഷോട്ടുകൾ കൃത്രിമമാണ്… ഇതിലെ വാർത്ത വ്യാജമാണ്…
പൂർണ്ണമായും വ്യാജവാർത്ത പരത്താൻ വ്യാജ സ്ക്രീൻ ഷോട്ടുകൾ ഉണ്ടാക്കി പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
നിഗമനം
പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതാണ്. യാഥാർഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല.

Title:RAPID FC: ന്യൂനപക്ഷ വിഭാഗത്തിലെ പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വ്യാജപ്രചരണം…
Fact Check By: Vasuki SResult: False
