
തമിഴ്നാട്ടില്‍ നീളുള്ള പാര്‍ലമെന്‍റ് അംഗം കനിമൊഴി കഴിഞ്ഞ ദിവസം സഭയില്‍ പ്രസംഗിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ശക്തമായി കുറ്റപ്പെടുത്തിയിരുന്നു. പ്രസംഗത്തില്‍ കനിമൊഴി കേരളത്തെയും പരാമര്‍ശിച്ചു. കേരളത്തിനും ഇതേ അവസ്ഥയാണ് എന്നായിരുന്നു കനിമൊഴി സൂചിപ്പിച്ചത്. ഇതേസമയം സഭയില്‍ സന്നിഹിതനായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി കനിമൊഴിയുടെ പരാമര്‍ശത്തിനെതിരെ കൈ മലര്‍ത്തി കാണിക്കുകയുണ്ടായി. ഇതിനുശേഷം സുരേഷ് ഗോപിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റു പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
മലയാള സിനിമ സംവിധായകന്‍ ഷാജി കൈലാസ് സുരേഷ് ഗോപിയെ വിമര്‍ശിച്ചു പരാമര്‍ശം നടത്തി എന്നവകാശപ്പെട്ട് ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. സുരേഷ് ഗോപിയുടെയും ഷാജി കൈലാസിന്റെയും ചിത്രങ്ങളും ഒപ്പം “ഒരാൾ സംഘപരിവാർ ആയാൽ അതിന്‍റെ അർത്ഥം അവന്‍റെ മനുഷ്യത്വം മരിച്ചു എന്നാണ്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് സുരേഷ് ഗോപി” എന്നു ഷാജി കൈലാസ് പറഞ്ഞതായുള്ള പരാമര്‍ശവുമാണ് കൊടുത്തിട്ടുള്ളത്. കൂടാതെ “സിനിമയിൽ നല്ലൊരു ഹീറോ ആയിരുന്നു.
സംഘപരിവാർ രാഷ്ട്രീയത്തിൽ കാലുകുത്തിയതോടെ ഹീറോ പോയി സീറോ ആയി
ഒരാൾ സംഘപരിവാർ ആയാൽ അതിൻ്റെ അർത്ഥം അവൻ്റെ മനുഷ്യത്വം മരിച്ചു എന്നാണ്
അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് സുരേഷ് ഗോപി
അദ്ദേഹം കേന്ദ്രമന്ത്രിയല്ലേ..
കേന്ദ്ര മന്ത്രിയോടല്ലേ .. കേന്ദ്രസഹായത്തെ കുറിച്ച് ചോദിക്കേണ്ടത്?
വയനാടിനുള്ള കേന്ദ്രസഹായം എന്തായി?
ആ ഒറ്റ ചോദ്യത്തിന് മുന്നിൽ കോപിക്കുന്നുവെങ്കിൽ കോവിയുടെ മനുഷ്യത്വം മരിച്ചു എന്നല്ലേ നമ്മൾ കരുതേണ്ടത്
കഷ്ട്ടം സുഹൃത്തേ “ എന്ന വിവരണവുമുണ്ട്.
എന്നാല്‍ ഇത് പൂര്‍ണ്ണമായും വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
സംവിധായകന്‍ ഷാജി കൈലാസ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടുണ്ട് എങ്കില്‍ തീര്‍ച്ചയായും അത് വാര്‍ത്തയാകുമായിരുന്നു. എന്നാല്‍ ഒരു മാധ്യമവും ഇങ്ങനെ ഒരു പരാമര്‍ശത്തെ കുറിച്ച് വാര്‍ത്ത നല്‍കിയിട്ടില്ല. ഏതാനും സോഷ്യല്‍ മീഡിയ പോസ്റ്റുകളല്ലാതെ ഷാജി കൈലാസ് സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതായി വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെയില്ല.
തുടര്‍ന്ന് ഞങ്ങള്‍ ഷാജി കൈലാസിന്‍റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ തിരഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിമര്‍ശിച്ചു പരാമര്‍ശം നടത്തി എന്നാരോപിച്ച് തന്റെ പേരില്‍ വ്യാജ പ്രചരണമാണ് നടക്കുന്നത് എന്നു വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഞങ്ങള്‍ക്ക് ലഭിച്ചു. “കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും പ്രചരിപ്പിക്കുന്നത് കാണുവാൻ ഇടയായി. എന്റെ പ്രിയ സുഹൃത്തും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരായി ഞാൻ പറഞ്ഞുവെന്ന രീതിയിൽ പ്രചരിക്കുന്ന വാക്കുകൾ അസത്യമാണ്. ഇങ്ങനെയൊരു പ്രസ്താവന ഞാൻ എവിടെയും നടത്തിയിട്ടില്ല. ബോധപൂർവ്വം വിവാദങ്ങളുണ്ടാക്കാനായി ആരോ എൻ്റെ പേര് ഉപയോഗപ്പെടുത്തുന്നതാണ് കാണാൻ സാധിക്കുന്നത്. ഇത് ആദ്യ സംഭവമല്ല. ഇത് ചെയ്യുന്നത് ആരാണെങ്കിലും, ദയവായി എന്നെ വെറുതെ വിടുക. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്. സാമൂഹിക മാധ്യമങ്ങൾ ആർക്കെതിരെയും എന്ത് കള്ളവും പടച്ചുവിടുന്നതിനുള്ള ആയുധമാക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്ന പ്രവൃത്തിയല്ല. സുരേഷ് ഗോപിയുടെ പേരിനൊപ്പം എന്നെയും ചേർത്തുള്ള ഇത്തരം അസത്യപ്രചാരണങ്ങൾക്കെതിരെ ഇനി നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം.”
ഷാജി കൈലാസിന്റെയും സുരേഷ് ഗോപിയുടെയും സൌഹൃദ തീവ്രത വെളിവാക്കുന്ന ഒരു റിപ്പോര്‍ട്ട് ന്യൂസ് 18 പ്രസിദ്ധീകരിച്ചത് താഴെകാണാം.
സുരേഷ് ഗോപിയെ വിമര്‍ശിച്ചു എന്ന തരത്തില്‍ ഇതിനുമുമ്പും വ്യാജ പ്രചരണമുണ്ടായിട്ടുണ്ട് എന്നും ഇതിനെതിരെ ഷാജി കൈലാസ് തന്നെ രംഗത്തെത്തിയിരുന്നു എന്ന് മറ്റൊരു റിപ്പോര്‍ട്ടും ഞങ്ങള്‍ക്ക് ലഭിച്ചു.
നിഗമനം
പോസ്റ്റിലേത് വ്യാജ പ്രചരണമാണ്. സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഷാജി കൈലാസ് പരാമര്‍ശം നടത്തി എന്ന പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നത്. ഇക്കാര്യം ഷാജി കൈലാസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഷാജി കൈലാസ് –പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം
Written By: Vasuki SResult: False
