വിവരണം

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികകളും പുറത്ത് വിടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നിലവില്‍ കൊല്ലം എംപിയും യുഡിഎഫ് മുന്നണിയിലെ ആര്‍എസ്‌പി നേതാവുമായ എന്‍.കെ.പ്രേമചന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് യുഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥിയായി എന്‍.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു എന്ന പേരിലാണ് പ്രചരണം. T21(ടി2)1 എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 101ല്‍ അധികം റിയാക്ഷനുകളും 24ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ യുഡിഎഫ്-ബിജെപി സംയുക്ത സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി എന്‍.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ എന്‍.കെ.പ്രേമചന്ദ്രന്‍, ലോക്‌സഭ തെരഞ്ഞെടുപ്പ് എന്നീ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും എന്‍.കെ.പ്രേമചന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു എന്നതായിരുന്നു മനോരമ ഓണ്‍ലൈന്‍ ഇന്നലെ നല്‍കിയ വാര്‍ത്ത. എന്നാല്‍ വാര്‍ത്തയില്‍ എവിടെയും ബിജെപി സംഖ്യത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലാ. അതുകൊണ്ട് തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം യുഡിഎഫ് നേതൃത്വവുമായി ബന്ധപ്പെട്ടു. പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും സിപിഎം നുണപ്രചരണം നടത്തി പ്രേമചന്ദ്രനെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം നടത്തുകയാണെന്നും യുഡിഎഫ് പ്രതിനിധി പ്രതികരിച്ചു.

മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

Manorama Online News

ബിജെപി കൊല്ലം ജില്ലാ പ്രസിഡന്‍റ് ബി.ബി.ഗോപകുമാറുമായും ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. യുഡിഎഫുമായി സംഖ്യമുണ്ടാക്കേണ്ട സാഹചര്യം ബിജെപിക്കില്ലായെന്നും പ്രചരണം വ്യാജമാണെന്നും കൊല്ലത്ത് ബിജിപി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലായെന്നും ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.കെ.പ്രേമചന്ദ്രനെ യുഡിഎഫ്-ബജെപി സംയുക്ത സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തു എന്ന പ്രചരണം തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് കൊല്ലത്ത് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False