കേരള പോലീസിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ കുറിപ്പ് വ്യാജം.. വസ്‌തുത ഇതാണ്..

സാമൂഹികം

വിവരണം

കേരളത്തില്‍ കഞ്ചാവിന്‍റെയും എം‍ഡിഎംഎ പോലെയുള്ള കെമിക്കല്‍ ലഹരിമരുന്നുകളുടെയും ഉപയോഗവും വില്‍പ്പനയും വ്യാപകമായി വര്‍ദ്ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ പോലീസ് ഇതിനെതിരെ കര്‍ശന പരിശോധനകളും നടപടികളുമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലഹരിമരുന്നിന് എതിരെ ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും പോലീസ് അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴി പങ്കുവെയ്ക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ കേരള പോലീസ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന പേരില്‍ ഒരു പ്രസ് റിലീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പോലീസിന്‍റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇതാണ്-

മീഡിയ വിഷന്‍ കൊട്ടാരക്കര എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,000ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോലീസ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്കായി പുറത്തിറക്കിയ കുറിപ്പ് തന്നെയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന കുറിപ്പ് പോലീസ് തന്നെ പുറത്തിറക്കിയതാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇപ്രകാരമാണ്-

സംസ്ഥാന പോലീസ് ഹെഡ്‌ക്വാട്ടേഴ്‌സില്‍ നിന്നും ഇത്തരം ഒരു കുറിപ്പ് പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. സംസ്ഥാന പോലീസ് മീഡിയ സെന്‍ററോ കേരള പോലീസോ ഇത്തരത്തില്‍ ഔദ്യോഗികമായി യാതൊരു കുറിപ്പും പങ്കുവെച്ചിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രചരിക്കുന്ന കുറിപ്പ് വ്യാജമാണെന്ന സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ഥരീകരിച്ചിട്ടുണ്ട്-

State Police Media Center 

കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റ്-

Kerala Police FB Post 

നിഗമനം

കേരള പോലീസിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കേരള പോലീസിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ കുറിപ്പ് വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False