എ.എം.ആരിഫിനെ ജനങ്ങള്‍ കയ്യേറ്റം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..
വിവരണം
ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എ.എം.ആരിഫിനെ മണ്ഡലത്തിലെ ജനങ്ങള്‍ തല്ലിയോടിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാരകമായി പ്രചരിക്കുകയാണ്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. 5 വർഷമായി മണ്ഡലത്തിൽ തിരിഞ്ഞു നോക്കാതെ വോട്ട് ചോദിച്ചു ആലപ്പുഴയില്‍ എത്തിയ ആരിഫ് എം പി യെ പൊതുജനം ചെരുപ്പും ചൂലും എടുത്ത് തല്ലി ഓടിച്ചു.. എന്ന തലക്കെട്ട് നല്‍കി രാധാകൃഷ്ണന്‍ ഉത്തൃട്ടാതി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 84ല്‍ അധികം റിയാക്ഷനുകളും 45ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാത്ത എ.എം.ആരിഫ് എംപിയെ ജനങ്ങള്‍ അക്രമിക്കാനും ഓടിക്കാനും ശ്രമിക്കുന്ന വീഡിയോയാണോ ഇത്? വീഡിയോയിലുള്ളത് എ.എം.ആരിഫ് തന്നെയാണോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ എ.എം.ആരിഫുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. വീഡിയോ പ്രചരണം വ്യാജമാണെന്നും ആ വീഡിയോയിലുള്ളത് താനല്ലായെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ കൊല്ലത്ത് നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് തന്‍റെ പേരില്‍ പ്രചരിക്കുന്നതെന്നും ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ആരിഫ് പറഞ്ഞു. പിന്നീട് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഏപ്രില്‍ ഒന്നിന് കൊല്ലം ലോക്‌സഭ തെരഞ്ഞെടുപ്പിനെ കുറിച്ച് നടത്തിയ ജനകീയ ചര്‍ച്ചാ പരിപാടിയായ കുരുക്ഷേത്രയുടെ യൂട്യൂബ് വീഡിയോ പരിശോധിച്ചു. എല്‍ഡിഎഫ് പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്തത് കൊല്ലം ഇരവിപുരം എംഎല്‍എയായ എം.നൗഷാദായിരുന്നു.
ചര്‍ച്ചയുട 41:55 മിനിറ്റ് തീരദേശവാസിയായ ഒരു സ്ത്രീ അവരുടെ പ്രദേശത്തെ രൂക്ഷമായ കടലേറ്റത്തെ കുറിച്ച് പരാതി പറയുകയും ഇതിന് എംഎല്‍എ എന്ന നിലയില്‍ നൗഷാദ് പ്രദേശത്ത് സന്ദര്‍ശിക്കുക പോലും ചെയ്യുന്നില്ലായെന്നും സര്‍ക്കാര്‍ ഇടപെടുന്നില്ലായെന്നും ആരോപിക്കുന്നു. തുടര്‍ന്ന് ചര്‍ച്ച അവസാനിക്കുമ്പോള്‍ ഇതെ വിഷയത്തില്‍ വാക്കേറ്റവും സംഘര്‍ഷത്തിലും ചാനല്‍ ചര്‍ച്ച അവസാനിക്കുന്നതായും കാണാം. അതെ സമയം കടലാക്രമണ ഭീഷണിയുള്ള മേഖലയില്‍ അടിയന്തരമായി പുലിമുട്ട് നിര്‍മ്മാണം നടത്തുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കുമെങ്കിലും വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.
പിന്നീട് ഞങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നടത്തിയ പരിശോധനയില്‍ 59 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള മറ്റൊരു വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ നൗഷാദ് എംഎല്‍യുടെ പേര് വ്യക്തമായി ജനങ്ങള്‍ വിളിക്കുന്നതായി കേള്‍ക്കാന്‍ സാധിക്കും. നീല ഷര്‍ട്ടിട്ട് പോലീസ് അകമ്പടിയില്‍ കാറില്‍ കയറി പ്രദേശത്ത് നിന്നും പോകുന്നത് നൗഷാദ് എംഎംഎല്‍യാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. മാത്രമല്ലാ കൊല്ലം അഞ്ചാലമ്മൂട് പോലീസുമായി ഫോണില്‍ ബന്ധപ്പെട്ട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലം അഞ്ചാലമ്മൂട് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ കുരുക്ഷേത്ര എന്ന ജനകീയ ചാനല്‍ ചര്‍ച്ച വീഡിയോയുടെ പ്രസക്ത ഭാഗം പാര്‍ട്ട് 1 -
കൊല്ലം അഞ്ചാലമ്മൂട് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ കുരുക്ഷേത്ര എന്ന ജനകീയ ചാനല്‍ ചര്‍ച്ച വീഡിയോയുടെ പ്രസക്ത ഭാഗം പാര്‍ട്ട് 2 -
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ പൂര്‍ണ്ണരൂപം-
Source : Facebook
നിഗമനം
കടലാക്രമണ ഭീഷണി നേരിടുന്ന കൊല്ലത്തെ തീരദേശ വാസികള്‍ ഇരവിപുരം എംഎല്‍എയായ എം.നൗഷാദിനെ തടയുയകും തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടാകുന്ന വീഡിയോയാണ് എ.എം.ആരിഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം നാട്ടുകാര്‍ തടഞ്ഞു എന്നും കയ്യേറ്റം ചെയ്തു എന്ന പേരിലും പ്രചരിക്കുന്നതെന്ന ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:എ.എം.ആരിഫിനെ ജനങ്ങള്‍ കയ്യേറ്റം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False