കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമല്ലായിത്.. വസ്‌തുത അറിയാം..

സാമൂഹികം

കേരളത്തെ നടുക്കിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം കൊല്ലം ജില്ലയില്‍ പൂയപ്പള്ളിയില്‍ ആറ് വയസുകാരിയായ അബിഗേല്‍ എന്ന കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി എന്നത്. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിനൊടുവില്‍ നീണ്ട 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രമം മൈതാനത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയും ചെയ്തു. സമ്മര്‍ദ്ദം രൂക്ഷമായതോടെ ഭയപ്പെട്ട ക്രിമിനല്‍ സംഘം തന്നെ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു എന്നാണ് നിലിവില്‍ പോലീസിന്‍റെ നിഗമനം. അതെസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടിയെന്ന തരത്തില്‍ ഒരാളുടെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. വാട്‌സാപ്പിലാണ് പ്രധാനമായും ചിത്രം പ്രചരിക്കുന്നത്. കുട്ടിയെ തട്ടക്കൊണ്ടുപോയ പ്രതി പിടിയില്‍.. ബിഗ് ബ്രേക്കിങ് ന്യൂസ്.. എന്ന തലക്കെട്ട് നല്‍കിയാണ് പ്രചരണം.

വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സക്രീന്‍ഷോട്ട് ഇതാണ്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രം തന്നെയാണോ ഇത്? പോലീസ് നിലവില്‍ കേസുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കൊല്ലം ജില്ലാ പോലീസ് ആസ്ഥാനവുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരത്തിലൊരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് വ്യാജ പ്രചരണമാണെന്നും കൂടുതല്‍ വിശദാംശങ്ങളറിയാന്‍ കുണ്ടറ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടാനും മറുപടി ലഭിച്ചു. ഇപ്രകാരം കുണ്ടറ പോലീസ് സ്റ്റേഷനില്‍ ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തിക്ക് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസുമായി യാതൊരു ബന്ധവുമില്ലായെന്ന് പോലീസ് പ്രതികരിച്ചു. ചിത്രത്തിലുള്ളയാള്‍ കുണ്ടറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാജഹാന്‍ (ജിം ഷാജി) എന്ന വ്യക്തിയാണെന്നും എന്നാല്‍ ഇയാള്‍ക്ക് പൂയപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പങ്കില്ലായെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മാത്രമല്ലാ ഷാജഹാന്‍ നേരിട്ട് കുണ്ടറ പോലീസ് സ്റ്റേഷനില്‍ ഹാജരായ നിരപരാധിത്വം തെളിയിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. പോലീസ് പുറത്ത് വിട്ട രേഖചിത്രവുമായി സാമ്യമുണ്ടെന്ന പേരിലാണ് ഷാജിയാണ് തട്ടിക്കൊണ്ടുപോക്ക് കേസിലെ മുഖ്യപ്രതിയെന്ന തരത്തില്‍ സമൂഹമാധ്യമത്തിലെ പ്രചരണങ്ങള്‍ക്ക് കാരണമായത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെന്ന് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത കുണ്ടറ എസ്ഐ വിശദീകരിക്കുന്ന ഓഡിയോ സന്ദേശം കേള്‍ക്കാം-

നിഗമനം

കുണ്ടറ പോലീസ് സ്റ്റേഷന്‍ പിരിധിയില്‍ താമസിക്കുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാജഹാന്‍ (ജിം ഷാജി) എന്ന വ്യക്തിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് കുട്ടിയെ തട്ടക്കൊണ്ടുപോയ കേസുമായി യാതൊരു ബന്ധവുമില്ലായെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമല്ലായിത്.. വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False