
പ്രചരണം
സംസ്ഥാനത്ത് നിക്ഷേപ സൗഹാര്‍ദ്ദ സാഹചര്യമില്ല എന്നാരോപിച്ച് കേരളത്തിൽ തുടങ്ങാനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്സ് ഗ്രൂപ്പ് പിൻവാങ്ങിഎന്നും അപ്പാരൽ പാർക്കും വ്യവസായ പാർക്കും ഉൾപ്പെടെയുള്ള സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കയാണെന്ന് കിറ്റെക്സ് എം.ഡി സാബു ജേക്കബ് വെളിപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനുപിന്നാലെ മറ്റൊരു വാർത്ത സാമൂഹ്യമാധ്യമങ്ങൾ പ്രചരിച്ചു തുടങ്ങി. കണ്ടംകുളത്തി ആയുർവേദ ഔഷധശാല അവരുടെ കേരളത്തിലെ ബിസിനസ് ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് പോകാൻ ഒരുങ്ങുന്നു എന്നാണ് വാർത്ത. ഇത്തരത്തിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: കേരളത്തിൽ നിന്നാൽ വളരാൻ അവർ അനുവദിക്കില്ല കേരളം വിട്ട് ഗുജറാത്തിലേക്ക് ചേക്കേറാൻ ഒരു പ്രമുഖ ആയുർവേദ വൈദ്യശാല. കണ്ടംകുളത്തി ആയുർവേദ വൈദ്യശാലയുടെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട് ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ:
#കേരളം_വിട്ടേ_മതിയാകൂ ❗️
തെലുങ്കാനയിലും ഗുജറാത്തിലുമാണ് വൈദ്യശാലയുടെ പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതെന്ന് #കണ്ടംകുളത്തി ആയുര്‍വേദ വൈദ്യശാല എംഡി ഫ്രാന്‍സിസ് പോള്‍ കണ്ടംകുളത്തി വ്യക്തമാക്കി.
ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പൂർണ്ണമായും തെറ്റായ പ്രചരണം ആണെന്ന് കണ്ടെത്തുകയും ചെയ്തു.
കണ്ടംകുളത്തി വൈദ്യശാലയുടെ മാനേജിംഗ് ഡയറക്ടര്‍ കെ. പി. വിത്സണ്‍ മലയാള മനോരമ ദിനപത്രത്തിൽ ഒരു വിശദീകരണം നൽകിയിട്ടുണ്ട്. കണ്ടംകുളത്തി വൈദ്യശാല കേരളം വിടുന്നുവെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം ശ്രദ്ധയിൽപ്പെട്ടു എന്നും ഇത് പൂർണമായും തെറ്റായ പ്രചരണംവാസ്തവ വിരുദ്ധമാണെന്നും ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളം വിട്ടുപോകുവാനല്ല, ചേര്‍ന്നു നില്‍ക്കുവാനാണ് കണ്ടംകുളത്തി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്.

കൂടാതെ കണ്ടംകുളത്തിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കണ്ടംകുളത്തി ആയുര്‍വേദ വൈദ്യശാലയുടെ ഓഫീസുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. കണ്ടംകുളത്തി വൈദ്യശാല കേരളം വിടുകയാണെന്ന്, അടിസ്ഥാന രഹിതമായ പ്രചാരണമാണ് നടക്കുന്നതെന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ പീറ്റര്‍ പോള്‍ ഞങ്ങളെ അറിയിച്ചു. യാഥാര്‍ത്ഥ്യം മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിച്ചുവെന്നും പീറ്റര്‍ പോള്‍ പറഞ്ഞു.
കണ്ടംകുളത്തി വൈദ്യശാല കേരളം ഉപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നു എന്ന മട്ടിലുള്ള പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം അടിസ്ഥാന രഹിതമാണ്. കണ്ടംകുളത്തി വൈദ്യശാല കേരളം ഉപേക്ഷിച്ച് പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് കണ്ടംകുളത്തി വൈദ്യശാല മാനേജിംഗ് ഡയറക്ടര്‍ മാധ്യമങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്കായി അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കണ്ടംകുളത്തി വൈദ്യശാല കേരളം ഉപേക്ഷിക്കുന്നു എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം അറിയൂ…
Fact Check By: Vasuki SResult: False
