
ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്ലോട്ടില ബോട്ടുകള്‍ ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. ഇസ്രായേൽ സേനയുടെ അതിക്രമം അതിജീവിച്ച് മുന്നേറിയ ഏക ബോട്ടായിരുന്നു മാരിനെറ്റ്. ഒക്ടോബർ ഒന്നിന് 120 നോട്ടിക്കൽ മൈൽ അപകട മേഖലയിൽ കപ്പലുകൾ പ്രവേശിച്ചതോടെ ഇസ്രായേൽ സേന തടയുകയുണ്ടായി. കൂടാതെ സന്നദ്ധ പ്രവര്‍ത്തകരെ ബന്ദികളാക്കുകയും ചെയ്തു.
അതിനിടെ ഫ്രീഡം ഫ്ലോട്ടില ബോട്ടുകള്‍ ഗാസ തീരത്തെത്തിയെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പതിനായിരക്കണക്കിന് മനുഷ്യര്‍ കടല്‍ തീരത്ത് ഒരുമിച്ച് നിന്ന്, മുന്നോട്ടു നീങ്ങുന്ന കപ്പലുകള്‍ക്ക് പാലസ്തീന്‍ പതാകകള്‍ ഉയര്‍ത്തി ആശീര്‍വാദങ്ങള്‍ അര്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇത് ഗാസയുടെ തീരത്തെത്തിയ സുമൂദ് ഫ്ലോട്ടില ബോട്ടുകളാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ലോക സമാധാന en dവാഹകർ! #സുമൂദ്_ഫ്ലോട്ടില്ല ഗാസാ തീരം അണഞ്ഞു #Gaza
തീർച്ചയായും ഗസ്സ ജയിക്കുന്ന കാലം വരും”
എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ ഗാസയിൽ നിന്നുള്ളതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ദൃശ്യങ്ങളുടെ ആദ്യഭാഗം സെപ്തംബർ 12 ന് ഫേസ്ബുക്കിൽ പങ്കുവെച്ചതായി കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ സെപ്റ്റംബർ 11ന് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോയുടെ രണ്ടാം ഭാഗവും പോസ്റ്റ് ചെയ്തതായി കണ്ടെത്തി. തുനീഷ്യയിൽ നിന്ന് പുറപ്പെടുന്നത് ഒരു കപ്പൽ മാത്രമല്ല, മാനവികതയും ധീരതയുമാണെന്ന് വിവരണമുണ്ട്.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ സെപ്റ്റംബർ 11ന് റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. ഗാസയിലേക്ക് പോകാനിരിക്കുന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയെ പിന്തുണയ്ക്കുന്നതിനായി സെപ്റ്റംബർ 10 ന് ആയിരക്കണക്കിന് തുനീഷ്യക്കാർ തൂണീസിനടുത്തെ സിഡി ബൗ സെയ്ദ് ബീച്ചിലേക്കെത്തി. ഇസ്രായേല്‍ ഉപരോധത്തെ വെല്ലുവിളിച്ച് അവശ്യ വസ്തുക്കൾ പാലസ്തീനില്‍ എത്തിക്കലാണ് ഫ്ലോട്ടിലയുടെ ലക്ഷ്യമെന്ന് റിപ്പോർട്ടിലുണ്ട്. റോയിട്ടേഴ്സ് റിപ്പോർട്ടിലും വൈറൽ വീഡിയോയിലെ ദൃശ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അൽ ജസീറ റിപ്പോർട്ട് പ്രകാരം ഒക്ടോബർ 3 ന് ഫ്ലോട്ടിലയിലെ അവസാന ബോട്ടും ഇസ്രായേൽ പിടിച്ചെടുത്തു. ഒക്ടോബർ 1നാണ് ബോട്ടുകൾ 120 നോട്ടിക്കൽ മൈൽ അകലെയുള്ള അപകട മേഖലയിലെത്തിയത്. അവിടെയെത്തിയ മുഴുവന്‍ 42 ബോട്ടുകളും ഇസ്രായേൽ സേന പിടിച്ചെടുക്കുകയാണ് ഉണ്ടായത്. ഗാസയിലെത്താന്‍ അനുവദിച്ചില്ല.
ഫ്ലോട്ടില ഗാസ തീരത്തെത്തിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഗാസയിലേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
സഹായവുമായി ഗാസയ്ക്ക് പുറപ്പെട്ട സുമൂദ് ഫ്ലോട്ടില ബോട്ടുകള്‍ ഗാസ തീരത്തെത്തി എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ഗാസയില്‍ നിന്നുള്ളതല്ല. ടുണീഷ്യയില്‍ നിന്ന് ഗാസയിലെയ്ക്ക് ബോട്ടുകള്‍ പുറപ്പെട്ടപ്പോഴുള്ള ദൃശ്യങ്ങളാണിത്. ഗാസയില്‍ എത്തുന്നതിനു മുമ്പുതന്നെ ഇസ്രയേല്‍ ബോട്ടുകള്‍ പിടിച്ചെടുത്തു.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഗാസ തീരത്തെത്തിയ ഫ്ലോട്ടില ബോട്ടുകള്‍ എന്ന് പ്രചരിപ്പിക്കുന്നത് ടുണീഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങള്‍…
Fact Check By: Vasuki SResult: Misleading
