
പ്രചരണം
ലക്ഷദ്വീപിൽ ഈയിടെ ഉണ്ടായ ചില സംഭവവികാസങ്ങളെ കുറിച്ച് നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാര്‍ത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.
“സെലക്റ്റീവ് വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്ന കേരളത്തിലെ സിനിമ താരങ്ങളോട് പുച്ഛം മാത്രം ഒരു മലയാളി പെൺകുട്ടി ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണിൽ മരിച്ചത് ഇവർ കാണില്ല.4000 വീടുകൾ അടിച്ച് തകർക്കപ്പെട്ട, 31 പേരെ നിഷ്കരുണം വധിച്ച,128 സ്ത്രീകൾക്ക് നേരെ വലിയ തോതിൽ ലൈംഗീക അതിക്രമങ്ങൾ നടത്തിയ,40000 ത്തോളം പേർ അഭയാർത്ഥികളായ ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള വംശഹത്യ ഇവർ കാണില്ല.ആ അവരാണ് ഇപ്പോൾ ലക്ഷദ്വീപിനെ പറ്റി കണ്ണീരൊഴുക്കുന്നത്.
മലയാള സിനിമയിലെ ജിഹാദികളുടെ പിടിയുടെ ആഴം അറിയണമെങ്കിൽ നടൻ പ്രിത്വിരാജിന്റെ സേവ് ലക്ഷദ്വീപ് പോസ്റ്റ് ഒരു വട്ടം വായിച്ചാൽ മതി.
കശ്മീരിൽ വിജയിക്കാതെ പോയ തന്ത്രം ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ലക്ഷദ്വീപിൽ വച്ച് ഇന്ത്യൻ സേന എടുത്ത ഈ ചിത്രത്തിന്റെ ഒക്കെ ആഴത്തിലുള്ള അർത്ഥം അറിയണേൽ മഹാനായ നടൻ സുകുമാരന് പൊട്ടനല്ലാത്ത ഒരു മകൻ ജനിക്കണമായിരുന്നു.
കുറഞ്ഞ പക്ഷം മട്ടാഞ്ചേരി സിനിമാ മാഫിയയ്ക്ക് മുമ്പിൽ വളയാത്ത നട്ടെല്ലുള്ള ഒരുത്തനായങ്കിലും ജനിക്കണം ആയിരുന്നു..
പ്രിത്വിരാജ് നിങ്ങളുടെ വളഞ്ഞ നട്ടെല്ലിനോട് സെലക്റ്റീവ് പ്രതികരണം നടത്തുന്ന പണയം വെച്ച തലച്ചോറിനോട് നിറഞ്ഞ പുച്ഛം മാത്രം 😏”
എന്ന അടിക്കുറിപ്പോടെ നാവികസേന പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിലെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.

ലക്ഷദ്വീപിൽ വച്ച് ഇന്ത്യൻ സേന എടുത്ത ചിത്രം എന്നാണ് പോസ്റ്റിൽ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഞങ്ങൾ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചു. ലക്ഷദ്വീപിൽ നിന്നുള്ള ചിത്രമല്ല ഇത് എന്ന് കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. ദേശീയ മാധ്യമങ്ങൾ അടക്കം എല്ലാ മാധ്യമങ്ങളും ചിത്രവുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3000 കോടി രൂപയുടെ മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് അറബിക്കടലിൽ നിന്നും ഇന്ത്യൻ നാവികസേന പിടികൂടി എന്ന വാർത്തയോടൊപ്പം നൽകിയിട്ടുള്ള ചിത്രമാണിത്. വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് 2021 ഏപ്രിൽ 19നാണ്.

ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുവർണ്ണ എന്ന കപ്പലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ബോട്ടിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യ, മാലിദീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ലക്ഷ്യമിട്ടാണ് ബോട്ട് പുറപ്പെട്ടതെന്ന് സേന വ്യക്തമാക്കിയതായി വാർത്തയിൽ അറിയിക്കുന്നുണ്ട്. ലക്ഷദ്വീപിന്‍റെ കാര്യം വാർത്തയിൽ ഒരിടത്തും പരാമർശിക്കുന്നില്ല. അറബിക്കടലിൽ നിന്നുമാണ് ബോട്ട് പിടികൂടിയത്. ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വക്താവ് ട്വിറ്റർ പേജിൽ ഈ വാർത്ത നൽകിയിട്ടുണ്ട്.
അതില്‍ അറബി കടല്‍ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. പോസ്റ്റില്‍ ഒരിടത്തും ലക്ഷദ്വീപ് എന്ന് പരാമർശിക്കുന്നില്ല.
പാകിസ്ഥാനിലെ മക്രാന്‍ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ് തുദ്ദങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു

ഇന്ത്യൻ നേവി അറബിക്കടലിൽ നിന്നും മയക്കുമരുന്ന് സാധനങ്ങൾ പിടികൂടിയ വാര്‍ത്ത ലക്ഷദ്വീപുമായി അനാവശ്യമായി ബന്ധപ്പെടുത്തി തെറ്റായ പ്രചരണം നടത്തുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ ചിത്രത്തിൽ കാണുന്ന മയക്കുമരുന്ന് സാധനങ്ങൾ പിടികൂടിയത് ലക്ഷദ്വീപിൽ നിന്നുമല്ല. അറബിക്കടലിൽ നിന്നും ഇന്ത്യൻ നേവി 2021 ഏപ്രിൽ പകുതിയോടെയാണ് ഇത് പിടികൂടിയത്. ലക്ഷദ്വീപുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ചിത്രത്തില്‍ കാണുന്ന മയക്കുമരുന്ന് ശേഖരം ലക്ഷദ്വീപില്‍ നിന്നും പിടിച്ചെടുത്തതാണ് എന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
