
വിവരണം
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ. … പൈശാചികരുടെ ആക്രമണത്താൽ ശഹീദായ ഡൽഹിവാസി കളുടെ പരലോക വിജയത്തിനും, ..രാജ്യത്ത് ഐക്യവും സമാധാനവും നിലനിറുത്താനും വേണ്ടി, ദുആ ചെയ്യാം!
എന്ന വിവരണത്തോടെ വെള്ള വസ്ത്രം ധരിച്ച മൃതദേഹങ്ങൾ പോലെ കുറെ ആളുകൾ നിരന്നു കിടക്കുന്ന രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. അവരുടെ ആത്മാവിന് ശാന്തി നല്‍കാനുള്ള പ്രാര്‍ഥനയാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.

archived link | FB post |
ഈയിടെ നടന്ന ഡൽഹി കലാപത്തിൽ മരിച്ചവരുടെ ചിത്രങ്ങളാണിത് എന്നാണ് പോസ്റ്റിലുള്ള അവകാശവാദം.
കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിരത്തി കിടത്തിയിരിക്കുന്നു എന്നാണ് പോസ്റ്റിലൂടെ പറയുന്നത്. ആന്‍റി സിഎഎ, നാഷണൽ രജിസ്റ്റർ ഫോർ സിറ്റിസൺ (എൻആർസി) പ്ലക്കാർഡുകളും എഴുത്തുകളും അവർ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ എഴുതിയിരിക്കുന്നതായി കാണാം. വടക്കു കിഴക്കൻ ദില്ലിയിലെ ചില ഭാഗങ്ങളിൽ സിഎഎ അനുകൂല ഗ്രൂപ്പുകളും സിഎഎ വിരുദ്ധ ഗ്രൂപ്പുകളും തമ്മിൽ നടന്ന സംഘർഷമാണ് കലാപത്തിൽ അവസാനിച്ചത്.
ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെ നടന്നുവന്ന സമരം സംഘർഷത്തിലെത്തിയപ്പോൾ അമ്പതോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇപ്പോൾ സ്ഥിതിഗതികൾ പൂർവാസ്ഥിതിയിൽ എത്തിക്കൊണ്ടിരിക്കുന്നു എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വാർത്താ മാധ്യമങ്ങളിൽ കാണാത്ത നിരവധി കാഴ്ചകൾ സാമൂഹ്യ മാധ്യമത്തിലൂടെ നാം കാണുന്നുണ്ട്. എന്നാൽ ഇങ്ങനെ നമ്മുടെ മുന്നിലെത്തുന്ന വാർത്തകളിൽ നിരവധി വ്യാജ പ്രചാരണങ്ങൾ ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ ഏതാനും വാർത്തകളുടെ മുകളിൽ ഞങ്ങൾ വസ്തുതാ അന്വേഷണം നടത്തി തെറ്റായ പ്രചാരണമാണെന്ന് കണ്ടെത്തിയിരുന്നു.
FACT CHECK: മധ്യപ്രദേശിലെ പഴയ വീഡിയോ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ വൈറല്‍…
2019 ഡിസംബർ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് ഡൽഹി കലാപവുമായി യാതൊരു ബന്ധവുമില്ല
FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രം ഡല്‍ഹി പോലീസിന്‍റെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നു…
FACT CHECK: ആയുധങ്ങളുടെ പഴയ ചിത്രങ്ങള്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നു…
ഈ പോസ്റ്റും അത്തരത്തിലൊന്നാണ്. ഈ ചിത്രത്തിന് ഡൽഹി കലാപവുമായി യാതൊരു ബന്ധവുമില്ല. എന്താണ് ചിത്രത്തിന്‍റെ പിന്നിലെ വസ്തുത എന്ന് നമുക്ക് അന്വേഷിച്ചറിയാം
വസ്തുതാ വിശകലനം
പൗരത്വ ബില്ലിനെതിരെയുള്ള ഈ സമരം മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് നടന്നത്. ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ അവിടുത്തെ പ്രാദേശിക ദിനപത്രങ്ങളിൽ ഇതേ ചിത്രം ഉപയോഗിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടെത്തി. ഡൽഹി ഷഹീൻ ബാഗിലെ സമരങ്ങളെ പിന്തുണച്ചുകൊണ്ട് ഔറംഗബാദിൽ പ്രതിഷേധം നടന്നു എന്നാണ് വാർത്തകളിൽ പറയുന്നത്.

പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും പുരുഷന്മാർ മൃതദേഹത്തിന് സമാനമായ വേഷം ധരിച്ച് നിരന്നു കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും അവരുടെ വസ്ത്രങ്ങളിൽ ചേർത്തിട്ടുണ്ടായിരുന്നു.
പുതിയ പൗരത്വ നിയമത്തിനെതിരെ ഇങ്ങനെ വ്യത്യസ്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതിഷേധിച്ച വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പങ്കുവച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു ട്വീറ്റ് ഇതാ :
#औरंगाबाद
— Sabir Saifi (@saifisabir155) February 24, 2020
काले कानून के खिलाफ कफ़न पहन कर,
इतिहास में पहली बार इस तरीके के आंदोलन देखने को मिल रहा है..!
सरफरोशी की तमन्ना अब हमारे दिल में है,
देखना है जोर कितना बाजू -ए- कातिल में है !!#REJECT_CAA_NRC_NPR #TrumpInIndia#GoBackTrump #Ahmedabad #an pic.twitter.com/XQjnFJfG8j
ഔറംഗാബാദിലാണ് ഈ പ്രതിഷേധ സമരം നടന്നത് എന്ന് സൂചിപ്പിക്കുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇതാണ് :
ഇതേ സംഭവത്തിന്‍റെ ഒരു വീഡിയോ യുട്യൂബില്‍ ലഭിച്ചത്:
ഡൽഹിയിലെ കലാപത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ എന്ന നിലയിൽ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങൾക്ക് ഡൽഹിയിൽ നടന്ന സമരങ്ങളുമായോ കലാപവുമായോ യാതൊരു ബന്ധവുമില്ല. പൗരത്വ നിയമങ്ങൾക്കെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഔറംഗാബാദിൽ നടന്ന സമരത്തിൽ നിന്നുള്ളതാണ് ഈ രണ്ടു ചിത്രങ്ങളും. ചിത്രങ്ങളിൽ കാണുന്നത് മൃതദേഹങ്ങളല്ല, മറിച്ച് മൃതദേഹ വേഷത്തിൽ പ്രതിഷേധിക്കുന്നവരുടേതാണ്.
ഇതേ ചിത്രങ്ങള്‍ക്ക് മുകളില്‍ ബൂം ലൈവ് വസ്തുത അന്വേഷണം നടത്തിയിരുന്നു. അവരും ഇതേ നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഇത് ഡൽഹിയിലെ കലാപത്തിൽ മരിച്ചവരുടെ ചിത്രങ്ങളല്ല. ഈ ചിത്രത്തിൽ കാണുന്നത് മൃതദേഹങ്ങളല്ല, മൃതദേഹങ്ങളുടെ വേഷം ധരിച്ച് മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരുടേതാണ്. പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ ഡൽഹിയിലെ പൗരത്വ സമരവുമായോ കലാപവുമായോ ഈ ചിത്രങ്ങൾക്ക് യാതൊരു ബന്ധവുമില്ല.

Title:ഇത് ഡൽഹി കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളല്ല, ഔറംഗാബാദിൽ മൃതദേഹ വേഷത്തിൽ നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ളതാണ്…
Fact Check By: Vasuki SResult: False
