
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്വരയില്‍ 2025 ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ 27 വിനോദസഞ്ചാരികൾക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. 20 ലധികം പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ച ശേഷം മേഖലയിലെ ഏറ്റവും മാരകമായ ഈ ആക്രമണം സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും കശ്മീർ താഴ്‌വരയിലെ പൊതുജന സൗഹാര്‍ദ്ദ മാറ്റങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
കാശ്മീരില്‍ പിടികൂടിയ പാകിസ്ഥാന്‍ തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം “കൈകാര്യം” ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു വ്യക്തിയെ കമഴ്ത്തിയിട്ട് മുതുകിലും അരക്കെട്ടിലും വടി ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പഹല്‍ഗാം ആക്രമണം നടത്തിയ തീവ്രവാദി സംഘത്തില്‍പ്പെട്ട ഒരാളെ ഇന്ത്യന്‍ സൈന്യത്തിന്‍റെ കൈയ്യില്‍ കിട്ടിയപ്പോള്‍ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “
ഒരെണ്ണത്തിനെ ജീവനോടെ കിട്ടിയിട്ടുണ്ട്.. .. അവൻ പറയത്തില്ല പോലും…. നീ പറഞ്ഞേ പറ്റൂ.. ”
എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും ദൃശ്യങ്ങള്‍ 2018 മുതല്‍ പ്രചരിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തകന്‍ ഹാമിദ് മിര്‍ ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തി 2018 സെപ്റ്റംബര്‍ 21 ന് X ല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു.
ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ ആണെന്നും പാകിസ്ഥാന്‍ ഉറപ്പായും പകരം ചോദിക്കുമെന്നും ഹാമിദ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. പല പോസ്റ്റുകളും വ്യക്തമാക്കുന്നത് ഇന്ത്യന്‍ പട്ടാളക്കാര്‍ കാഷ്മിരികളെ പീഡിപ്പിക്കുന്നു എന്നാണ്.
അന്വേഷണത്തില്‍ ലഭിച്ച ബലൂച് റിപ്പബ്ലിക്കൻ പാർട്ടിയുടെ കേന്ദ്ര വക്താവ് ഷേർ മുഹമ്മദ് ബുഗ്തിയുടെ 2018 ജൂലൈ 5 ലെ X പോസ്റ്റില്‍ പറയുന്നത് മര്‍ദ്ദനത്തിനു ഇരയാകുന്നത് പാകിസ്ഥാന്‍ പാര്‍ട്ടിയായ ബലൂച് വിദ്യാര്‍ത്ഥി ആണ് എന്നാണ്. “ദയവായി ഒന്ന് നോക്കൂ: നിരപരാധിയായ #ബലൂച്ച് വിദ്യാർത്ഥിയെ ക്രൂരമായി #പാക് സൈന്യം ശാരീരികമായി പീഡിപ്പിച്ചതിനെതിരെ മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം. ദയവായി, ആർട്ടിക്കിൾ 27 (1) അനുസരിച്ച്, 1984 ഡിസംബർ 10 ലെ ജനറൽ അസംബ്ലി പ്രമേയം 39/46 വഴി നടപടിയെടുക്കുക”
പാകിസ്ഥാനില്‍ SERE പരിശീലന വ്യവസ്ഥയുടെ ഭാഗമായി സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (SSG) കമാൻഡോകൾ നടത്തുന്ന പരിശീലനമാണെന്ന് ചില ട്വിറ്റർ അക്കൗണ്ടുകൾ അവകാശപ്പെടുന്നു. SERE എന്നാൽ സർവൈവൽ, എവേഷൻ, റെസിസ്റ്റൻസ് ആൻഡ് എസ്കേപ്പ് എന്നും SSG എന്നാൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ പ്രാഥമിക സ്പെഷ്യൽ ഓപ്പറേഷൻ ഫോഴ്‌സ് ആണ്.
കെട്ടിയിട്ടിരിക്കുന്ന ആളെ മർദിക്കുന്നത് പാകിസ്ഥാൻ പട്ടാളക്കാരാണ് എന്ന് ഉറപ്പിക്കാന്‍ കഴിയും. വീഡിയോയുടെ ഒരു ഫ്രെയിമിൽ കെട്ടിയിരിക്കുന്നയാളെ ബലമായി പിടിച്ചിരിക്കുന്നത് പട്ടാള യൂണിഫോം ധരിച്ച ആളാണെന്ന് വ്യക്തമാകുന്നുണ്ട്.
യൂണിഫോമിന്‍റെ നെഞ്ചിലെ ഭാഗത്ത് പാകിസ്ഥാൻ പതാക കാണാം.
(യഥാര്‍ത്ഥ വീഡിയോ ഇരുണ്ടതായതിനാൽ വ്യക്തമായി കാണുന്നതിന് സ്ക്രീൻഷോട്ടിന്‍റെ തെളിച്ചവും കോൺട്രാസ്റ്റും പരിഷ്കരിച്ചിട്ടുണ്ട്)
സിവിലിയനാണോ അതോ ക്രിമിനലാണോ തീവ്രവാദിയാണോ, ബലൂചിസ്ഥാനിൽ നിന്നുള്ളയാളാണോ അതോ മറ്റാരെങ്കിലുമാണോ സൈന്യം മർദിക്കുന്ന ആൾ എന്ന് സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പീഡിപ്പിക്കുന്ന പട്ടാളക്കാർ ഇന്ത്യൻ പട്ടാളക്കാരല്ല, പാകിസ്ഥാനികളാണ് എന്ന് ഉറപ്പിക്കാനാകും. അതുപോലെ 2018 മുതല്‍ പ്രചാരത്തിലുള്ള ഈ ദൃശ്യങ്ങള്‍ക്ക് 2025 ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകര ആക്രമണവുമായി യാതൊരു ബന്ധവുമില്ല എന്നും ഉറപ്പാണ്.
നിഗമനം
പഹല്‍ഗാം ആക്രമണത്തിലെ തീവ്രവാദ സംഘത്തില്‍പ്പെട്ട ഭീകരനെ കൈയ്യില്‍ കിട്ടിയപ്പോള്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കൈകാര്യം ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ 2018 ലേതാണ്. വീഡിയോയ്ക്ക് പഹല്‍ഗാം തീവ്രവാദ ആക്രമണവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പെഹല്‍ഗാമില്‍ പിടികൂടിയ തീവ്രവാദിയെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ സൈന്യം- പഴയ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
