ഗുജറാത്തിലെ ഗോധ്രയില്‍ 2002 ഫെബ്രുവരിയില്‍ ഉണ്ടായ ട്രെയിന്‍ തീവെയ്പ് കേസുമായി ബന്ധപ്പെടുത്തി ഒരാളുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം

ചിത്രത്തില്‍ കാണുന്നത് റഫീഖ് ഹുസൈന്‍ ബട്ടൂക് എന്നയാളാണെന്നും ഗോധ്രയില്‍ പെട്രോള്‍ പമ്പ് നടത്തിക്കൊണ്ടിരുന്ന ഇയാളാണ് ട്രെയിന്‍ കത്തിക്കാനുള്ള പെട്രോള്‍ നല്കിയത് എന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ഇത് മുസ്‌ലിം നേതാവും ഗോധ്രയിലെ രണ്ട് പെട്രോൾ പമ്പുകളുടെ ഉടമയുമായ റഫീഖ് ഹുസൈൻ ബട്ടുക് ആണ്. സബർമതി എക്‌സ്പ്രസിന് തീയിടാനുള്ള 2000 ലിറ്റർ പെട്രോൾ കൊടുത്തത് ഈ തീവ്രവാദി ആണ്‌

14 വർഷമായി പല സ്ഥലത്തും ഒളിവിൽ കഴിയുകയായിരുന്ന ഇവന്റെ ബന്ധുക്കൾ ഗുജറാത്ത് ഐബിയുടെ നിരീക്ഷണത്തിൽ ആയിരുന്നു. ഒടുവിൽ ഇവൻ മകനുമായി ഫോണിൽ ബന്ധപ്പെട്ടു, ഗുജറാത്ത് സൈബർ പോലീസ് അവൻ്റെ ലൊക്കേഷൻ ഡൽഹി ആണെന്ന് കണ്ടെത്തി അവിടെ നിന്നും പൊക്കി. ഗോധ്ര കോടതിയിൽ എത്തിച്ചു.

ഇന്നലെ കോടതിയിൽ കുറ്റം സമ്മതിച്ച ഇവനെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സബർമതി ജയിലിൽ അടച്ചു.. ഇനീ 20 വർഷം നമ്മുടെ ടാക്സി പൈസ കോൺ സുഖവാസം.. 😭.

ഗോധ്രയിൽ റയിൽവേ സ്റ്റേഷനിൽ സബർമതി എക്‌സ്‌പ്രസിലുണ്ടായ തീപിടിത്തം സ്വയമേവ സംഭവിച്ചതാണെന്നും അത് മനഃപൂർവം വെച്ചതല്ലെന്നും ആ മണ്ടൻ ലാലു യാദവ് പോലും അഭിപ്രായപ്പെട്ടത് ഓർക്കുന്നുണ്ടോ? സത്യങ്ങളെല്ലാം കോടതിയിൽ വെളിച്ചത്തു വന്നു, എന്നിട്ടും അൽ ഖേറാളാവിലെ ഏതെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവോ 🤔😡😎”

FB postarchived link

എന്നാല്‍ പോസ്റ്റില്‍ ആരോപിക്കുന്നത് പോലെ ചിത്രത്തിലുള്ളത് റഫീക് ഹുസൈന്‍ അല്ലെന്നും ഗോധ്രാ ട്രെയിന്‍ തീവെയ്പ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ആര്‍.സി കൊഡേക്കർ ആണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

പ്രചരിക്കുന്ന ചിത്രം ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ആർ സി കൊഡേക്കറുടെതാണ്. 2022 മുതൽ അദ്ദേഹത്തിന്‍റെ ചിത്രം തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിടുകയുണ്ടായി. ഇതിനെതിരെ അദ്ദേഹം പോലീസിൽ പരാതി നൽകിയിരുന്നു.

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ ചിത്രം ഉൾപ്പെട്ട ചില വാർത്തകൾ ലഭിച്ചു. റഫീഖ് ഹുസൈന് ജീവപര്യന്തം ലഭിച്ചശേഷം എ‌എന്‍‌ഐ യുടെ യുട്യൂബ് ചാനലില്‍ പബ്ലിക് പ്രോസിക്യൂട്ടറായ കൊഡേക്കറുമായുള്ള ഇന്‍റര്‍വ്യൂ നല്കിയിരുന്നു.

എ‌എന്‍‌ഐ ന്യൂസ് X ൽ പോസ്റ്റ് ചെയ്ത വിശദീകരണക്കുറിപ്പ് പ്രകാരം അവരുടെ നേരത്തെയുള്ള ഒരു പോസ്റ്റ് തെറ്റിദ്ധരിക്കപ്പെടുകയും കൊഡേക്കറുടെ ചിത്രം ഗോധ്ര തീവെയ്പ് കേസിലെ പ്രതിയായ റഫീഖ് ഹുസൈന്‍റെതാണ് എന്ന് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുകയുമുണ്ടായി, പോസ്റ്റ് കാണാം:

2002 ഫെബ്രുവരിയിൽ ഗോധ്രയിൽ ഉണ്ടായ ട്രെയിൻ തീവെയ്പ് കേസുമായി ബന്ധപ്പെട്ട വാർത്തകൾ ഞങ്ങൾ തിരഞ്ഞു നോക്കി. തീവെയ്പ് കേസിലെ പ്രതികളിൽ ഒരാളാണ് റഫീഖ് ഹുസൈൻ 2021 ൽ ഇയാളെ പോലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു. 2022 ഗോത്ര വിധി പ്രഖ്യാപിച്ചപ്പോൾ ജീവപര്യന്തം ലഭിച്ച റഫീഖ് ഹുസൈന്‍റെ ചിത്രം ഉൾപ്പെടുത്തി മാധ്യമങ്ങൾ വാർത്തകൾ നൽകിയിട്ടുണ്ട്.

അയോധ്യയില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കര്‍സേവകർ ഉൾപ്പെടെ 59 യാത്രക്കാര്‍ 2002 ഫെബ്രുവരി 27ന് ഗോധ്ര സ്‌റ്റേഷനില്‍ വച്ച് സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന്‍റെ എസ്-6 കോച്ചിന് തീപിടിച്ച് വെന്തു മരിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. കേസിലെ പ്രതികളില്‍ ഒരാളായ റഫീഖ് ഹുസൈന്‍ ബട്ടൂക്കിന് 19 വര്‍ഷത്തിന് ശേഷമാണ് ജീവപര്യന്തം തടവ് ലഭിച്ചത്.

ഗോധ്ര ട്രെയിന്‍ തീവെയ്പ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടരുടെ ചിത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രത്തില്‍ കാണുന്നത് ഗോധ്ര ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന്‍ അല്ല, കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ആര്‍‌സി കൊഡേക്കറാണ് ചിത്രത്തിലുള്ളത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഗോധ്ര ട്രെയിന്‍ തീവെയ്പ് കേസിലെ കേസിലെ പ്രതി എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ ചിത്രം

Written By: Vasuki S

Result: False