
ഉത്തര്‍പ്രദേശിലെ കാന്‍പൂറില്‍ ഒരു 7 വയസായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന് കരള്‍ ചൂഴ്ന്നെടുത്ത് ഭക്ഷിച്ച പ്രതികളില്‍ ഒരാളുടെ പേര് മനോരമ പത്രം മനപൂര്‍വം ബിരേന്ദ്ര കുമാരില്‍ നിന്ന് മാറ്റി മലയാളി മുസ്ലിം പേരായ ‘ബീരാന്‍’ എന്ന തരത്തില്‍ പ്രസിദ്ധികരിച്ചു എന്ന വാദം ഉന്നയിക്കുന്ന ചില പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ സംഭവത്തിന്‍റെ വസ്തുതകള്‍ അന്വേഷിച്ചപ്പോള്‍ ഈ വാദം പൂര്‍ണമായി തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് അറിയാം.
പ്രചരണം

Screenshot: A Facebook post alleging malayala manorama of spreading communalism by misreporting a culprit’s name.
മനോരമ പത്രത്തിന്‍റെയും മറ്റൊരു പത്രത്തിന്‍റെയും താരതമ്യ൦ ചെയ്ത ഒരു ഫോട്ടോ നമുക്ക് മുകളില്‍ നല്‍കിയ പോസ്റ്റില്‍ നല്‍കിയിരിക്കുന്നതായി കാണാം. ഈ പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ മനോരമ പത്രം മനപ്പൂര്‍വം പ്രതിയുടെ പേര് മാറ്റി മുസ്ലിം പേര് ഉപയോഗിച്ചു എന്ന് ആരോപിച്ച് പറയുന്നത് ഇങ്ങനെയാണ്:
“up യിൽ ബലാത്സംഗം ചെയ്തു കൊന്ന കുഞ്ഞിന്റെ കരൾ ഭക്ഷിച്ച സംഭവം .
ബീരേന്ദ്ര കുമാർ എന്ന പ്രതിയെ ബീരാൻ ആക്കി മനോരമ എന്ന മഞ്ഞ പത്രം
മനോരമ ഇല്ലെങ്കിൽ രാവിലത്തെ ചായ ഇറങ്ങാത്ത സമുദായ പ്രമാണിമാർക്ക് എന്നാണ് നേരം വെളുക്കുക ??
എങ്ങനെയാണ് സമൂഹത്തിൽ ചിദ്രത ഉണ്ടാക്കുക എന്ന് ആലോചിച്ചു നടക്കുകയാണ് ചില മാധ്യമ പട്ടികൾ
മഞ്ഞരമ വർഗീയ പത്രം തുലയട്ടെ 🙁🙁🙁”
ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഈ ചിത്രം പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Search results showing similar posts.
വസ്തുത അന്വേഷണം
ഞങ്ങള്‍ പ്രതിയുടെ പേര് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അറിയാന്‍ ദേശിയ മാധ്യമങ്ങളില്‍ ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചു. പ്രമുഖ ദേശിയ മാധ്യമ പ്രസ്ഥാനമായ എന്‍.ഡി.ടി.വിയുടെ ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വാര്‍ത്തയിലും പ്രതികളുടെ പേരുകള്‍ അങ്കൂല്‍, ബീരാന്‍ (Beeran) എന്നാണ് നല്‍കിയിരിക്കുന്നത്. ഈ പേരുകള്‍ കാന്‍പൂര്‍ പോലീസ് എസ്.പി. ബ്രജേഷ് ശ്രിവാസ്തവയുടെ പത്രസമ്മേളനത്തില്‍ അദ്ദേഹം മാധ്യമങ്ങളെ അറിയിച്ച പേരുകള്‍ ആണ്. അദ്ദേഹത്തിന്‍റെ പത്രസമ്മേളനത്തിന്‍റെ വീഡിയോ എന്‍.ഡി.ടി.വി. അവരുടെ യുട്യൂബ് ചാനലില്‍ നല്‍കിട്ടുണ്ട്. ഈ വീഡിയോ നമുക്ക് താഴെ കാണാം.
Embed Video
വീഡിയോയില്‍ എസ്.പി. ബ്രജേഷ് ശ്രിവാസ്തവ് പറയുന്നത് ഇങ്ങനെയാണ്: “കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍വാസികളായ അങ്കൂലും ബിരനെയും പോലീസ് സംശയത്തിന്‍റെ മുകളില്‍ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു എനിട്ട് ഈ കുറ്റം ചെയ്യാന്‍ ഇവരെ പണം കൊടുത്ത് പ്രേരിപ്പിച്ചത് അങ്കൂലിന്‍റെ ചെറിയച്ഛനായ പരശുറാമായിരുന്നു. മദ്യപാനം ചെയ്ത ഇവര്‍ പെണ്കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു പിന്നിട് കുട്ടിയെ കൊന്ന്, കുട്ടിയുടെ കരള്‍ എടുത്ത് പരശുറാമിന് നല്‍കി. 1999ലാണ് പരശുറാ൦ വിവാഹം കഴിച്ചത് പക്ഷെ അവര്‍ക്ക് കുട്ടികളുണ്ടായില്ല. അത് കൊണ്ടാണ് കാശ് കൊടുത്ത് പരശുറാം തന്‍റെ അനന്തരവനെക്കൊണ്ട് ഇങ്ങനെയൊരു കൃത്യം ചെയ്പ്പിച്ചത്. പരശുറാമിനും ഭാര്യക്കും ഈ കുറ്റകൃത്യത്തിനെ കുറിച്ച് അറിയാമായിരുന്നു, അതിനാല്‍ ഇവരെയും അറസ്റ്റ് ചെയ്ത് പോലീസ് ചോദ്യം ചെയ്യുകയാണ്. അങ്കൂലിനെയും ബീരാനെയും ജയിലില്‍ പറഞ്ഞയിച്ചിട്ടുണ്ട് ഇനി മുന്നിലുള്ള നടപടികള്‍ പോലീസ് എടുത്തുകൊണ്ടിരിക്കുകെയാണ്. ”
അദ്ദേഹം വീഡിയോയില്‍ വ്യക്തമായി ‘ബീരന്‍’ എന്നാണ് പ്രതിയുടെ പേര് പറയുന്നത്. ഞങ്ങള്‍ കാന്‍പൂര്‍ റുറല്‍ എസ്.പി. ബ്രജേഷ് കുമാര്‍ ശ്രിവാസ്തവിനോട് നേരിട്ട് ബന്ധപെട്ടപ്പോള്‍ അദേഹം വിണ്ടും വ്യക്തമാക്കിയത് ഇങ്ങനെയാണ്: “പ്രതിയുടെ പേര് ബീരന്‍ തന്നെയാണ്. പരശുറാമിന്‍റെ കയ്യില്‍ നിന്ന് പണം വാങ്ങി അങ്കൂലിനോടൊപ്പം ചേര്‍ന്നാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതും കുന്നതും.”
ഇതിന് ശേഷം ഞങ്ങള്‍ മലയാള മനോരമ ദീനപത്രത്തിലെ കോഴിക്കോട് സീനിയര്‍ സബ് എഡിറ്ററായ മുഹമ്മദ് അനീസുമായി ബന്ധപെട്ടു. അദ്ദേഹം ഈ പ്രചാരണത്തിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “സംഭവം നടന്ന സ്ഥലത്തിലെ എസ്. പിയുടെ ബ്രീഫിംഗില്‍ തന്നെ അദ്ദേഹം പ്രതിയുടെ പേര് ബീരന്‍ എന്നാണ് പറഞ്ഞത്. ഇത് ഇംഗ്ലീഷില്‍ ഞങ്ങള്‍ക്ക് കിട്ടിയപ്പോള്‍ അത് BEERAN എന്ന് ബീരാനായി ഞങ്ങള്‍ക്ക് തോന്നി അത് ചിലപ്പോള്‍ ബീരന്‍ ആയിരിക്കും. മറ്റേ പത്രങ്ങളും ‘ബീരാന്‍’ തന്നെയാണ് എഴുതിയത്. അത് പോലെ മനോരമയും എഴുതിയത് ബീരാന്‍ എന്നാണ്. ഇയാളുടെ മതം എന്താണ് എന്നതിനെ കുറിച്ച് യാതൊരു പരാമര്‍ശം പത്രത്തില്‍ എവിടെയും നടത്തിയിട്ടില്ല.”
മറ്റു പല മലയാള ദീനപത്രങ്ങളും പ്രതിയുടെ പേര് ബീരാന്‍ എന്ന് തന്നെയാണ് എഴുതിയത്. മക്തൂബ് മീഡിയയുടെ സ്ഥാപകനും എഡിറ്ററുമായ നസീല്‍ വോയ്സി ഈ കാര്യം ഒരു ഫെസ്ബൂക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. മാധ്യമം, സീറാജ് എന്നി വൃത്തപത്രങ്ങളും മനോരമയുടെ പോലെ തന്നെ പ്രതിയുടെ പേര് ബീരാന്‍ എന്നാണ് എഴുതിയത് എന്ന് അദ്ദേഹം പങ്ക് വെച്ച ചിത്രങ്ങളില്‍ നിന്ന് മനസിലാവുന്നു. അദ്ദേഹത്തിന്‍റെ ഫെസ്ബൂക്ക് പോസ്റ്റ് താഴെ കാണാം.
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി തെറ്റാണ്. മലയാള മനോരമ ബിരേന്ദ്ര കുമാര്‍ എന്ന പ്രതിയുടെ പേര് മാറ്റി ബീരാന്‍ എന്നാക്കി പത്രത്തില്‍ പ്രചരിപ്പിച്ചു എന്ന വാദം തെറ്റാണ്. ഉത്തര്‍പ്രദേശില്‍ അന്ധവിശ്വാസത്തിന്‍റെ പേരില്‍ ഒരു ഏഴ് വയസായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിലെ പ്രതികളുടെ പേര് അങ്കൂലും ബീരനും എന്ന് തന്നെയാണ്. വെറും ബീരന്‍ എന്ന പേരിനെ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലാക്കി എഴുതിയപ്പോള്‍ അത് ബീരാന്‍ എന്നായി. ബീരാന്‍ എന്ന പേര് തന്നെയാണ് പല മലയാളം പത്രങ്ങളും പ്രസിദ്ധീകരിച്ചത്.

Title:മനോരമ പത്രം വര്‍ഗീയം പരത്താന്‍ ശ്രമിക്കുന്നു എന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…
Fact Check By: Mukundan KResult: False
