സംസ്ഥാന ബജറ്റില്‍ യഥാര്‍ത്ഥത്തില്‍ വിദേശമദ്യത്തിന് 10 രൂപ വര്‍ദ്ധപിപ്പിച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..
വിവരണം
സംസ്ഥാന ബജറ്റ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചിരുന്നു. എല്ലാത്തവണയും പോലെ ഇത്തവണയും മദ്യത്തിന് ലിറ്ററിന് 10 രൂപ കൂട്ടിയെന്നാണ് ഇതിന് പിന്നാലെ പുറത്ത് വന്ന വാര്‍ത്ത. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് എക്‌സൈസ് തീരുവ കൂടും എന്നാണ് വാര്‍ത്ത പ്രചരിച്ചത്. കേരള കൗമുദി ഓണ്‍ലൈന്‍ നല്‍കിയ ഇതെ വാര്‍ത്ത കാണാം-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്‍റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കുമെന്നാണോ ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ മന്ത്രി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലൂടെ വാര്‍ത്ത തള്ളിക്കളഞ്ഞുകൊണ്ട് നടത്തിയ പ്രസ്താവനയാണ് ഞങ്ങള്‍ പരിശോധിച്ചത്. മദ്യത്തിന് എക്‌സൈസ് തീരുവ ഇനത്തില്‍ 10 രൂപ ഈടാക്കാനല്ലാ പ്രഖ്യാപനം നടന്നത്. ഗാലനേജ് ഫീയാണ് 10 രൂപ വര്‍ദ്ധപ്പിച്ചിട്ടുള്ളത്. ഇത് ഉപഭോക്താവില്‍ നിന്നും ഈടാക്കുകയല്ലാ ചെയ്യുന്നത്. ബിവറേജ് കോര്‍പ്പൊറേഷന്‍ സര്‍ക്കാരിന് നല്‍കുന്ന ലാഭവിഹിതത്തില്‍ നിന്നും 10 രൂപ അധികം ഈടാക്കാനാണ് തീരുമാനം. മാധ്യമങ്ങള്‍ വാര്‍ത്ത തെറ്റ്ദ്ധരിപ്പിക്കും വിധമാണ് നല്‍കിയതെന്നും ബാലഗോപാല്‍ പ്രതികരിച്ചിട്ടുണ്ട്.
മന്ത്രിയുടെ പ്രസ്താവന ദേശാഭിമാനി നല്‍കിയ വാര്‍ത്ത-
സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെ വില വർധിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗാലനേജ് ഫീയാണ് ചുമത്തുന്നത്. ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നവയല്ല. ഇത് ബവ്‌റിജസിന്റെ ലാഭവിഹിതവുമായി ബന്ധപ്പെട്ട കാര്യമാണ് - മന്ത്രി വ്യക്തമാക്കി.
ഗാലനേജ് ഫീ ഉപഭോക്താക്കൾക്ക് ഉള്ളതല്ല. ഏത് സ്ഥാപനമാണോ നടത്തുന്നത് അവർ സർക്കാരിലേക്ക് അടക്കേണ്ട തുകയാണ്. മുൻപ്‌ഉണ്ടായിരുന്ന ഒന്നാണ് ഗാലനേജ് ഫീ. തികച്ചും ഭരണപരമായ കാര്യമാണിത് - മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലിറ്ററിനു 10 രൂപയായി നിശ്ചയിച്ചുവെന്നായിരുന്നു വാർത്ത.
കേരള ബിവറേജസ് കോര്‍പ്പൊറേഷന്‍ അധികൃതരുടെ പ്രതികരണം-
മന്ത്രി ബജറ്റ് പ്രസംഗത്തില്‍ 10 രൂപ വര്‍ദ്ധനവിനെ കുറിച്ച് പറഞ്ഞത് ഗാലനേജ് ഫീയെ കുറിച്ചാണെന്ന് ശരിവയ്ക്കുന്നതാണ് കോര്‍പ്പൊറേഷന്‍ അധികൃതരുടെയും പ്രതികരണം. ഉപഭോക്തക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലായെന്നും അവര്‍ പ്രതികരിച്ചു.
നിഗമനം
ബജറ്റില്‍ ധനമന്ത്രി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്‍റെ ഗാലനേജ് ഫീ ഇനത്തില്‍ പത്ത് രൂപ ഉയര്‍ത്തുന്നതിനെ കുറിച്ചാണ് പ്രസംഗിച്ചിട്ടുള്ളത്. അതായത് ഉപഭോക്താവില്‍ നിന്നും ഈ തുക ഈടാക്കില്ലായെന്നും ഇത് ബിവറേജസ് കോര്‍പ്പൊറേഷന്‍ ലാഭവിഹിതത്തില്‍ നിന്നും സര്‍ക്കാരിന് നല്‍കേണ്ട അധിക തുകയാണെന്നതുമാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:സംസ്ഥാന ബജറ്റില്‍ യഥാര്‍ത്ഥത്തില്‍ വിദേശമദ്യത്തിന് 10 രൂപ വര്‍ദ്ധപിപ്പിച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading