
വിവരണം
റാപ്പ് ഗായകനായ ഡബ്സി കഴിഞ്ഞ ദിവസം സ്റ്റേജ് ഷോയില്‍ അവതരിപ്പിച്ച ചില ശബ്ദങ്ങളും അതിന്‍റെ ട്രോള്‍ വീഡിയോകളും എല്ലാ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. എന്നാല്‍ ഇത്തരത്തില്‍ മറ്റൊരു വേദിയില്‍ പണം വാങ്ങി പാട്ടുപാടാതെ ഡബ്സി സ്ഥലം വിട്ടു എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്. സംഘാടകര്‍ ഡബ്സിയെ സംഘാടകര്‍ തടഞ്ഞു വെച്ച് പാട്ട് പാടിയിട്ട് പോയാല്‍ മതിയെന്ന് പറയുന്ന വീഡിയോ എന്നതാണ് അവകാശവാദം. പാട്ടുപാടാൻ വന്നാൽ പാട്ടുപാടിക്കാതെ വിടത്തില്ല 6 ലക്ഷം രൂപയാണ് നീ വാങ്ങിയെടുത്തത്. ലക്കുകെട്ട ഡബ്സിയെ തടഞ്ഞ് നാട്ടുകാർ എന്ന തലക്കെട്ട് നല്‍കി പ്രജീഷ് ആര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയില്‍ കാറിലുളളത് ഗായകന്‍ ഡാബ്സി തന്നെയാണോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ഫാക്‌ട് ക്രെസെന്‍ഡോ മലയാളം നടത്തിയ അന്വേഷണത്തില്‍ വീഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത് മലപ്പുറത്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ഏഴു ദിവസങ്ങളിലായി നടന്ന മറൈന്‍ എക്‌സ്പോയുടെ ഭാഗമായുള്ള കലാപരിടിയെ തുടര്‍ന്നുള്ള തര്‍ക്കമാണ് വീഡിയോയില്‍ കാണുന്നത്. പരിപാടിയുടെ സംഘാടകനായ സുധീര്‍ കോയയുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
മറൈന്‍ എക്‌സ്പോയുടെ ഭാഗമായി ദിവസവും കലാ-സാംസ്കാരിക പരാപാടികള്‍ വേദിയില്‍ സംഘടിപ്പിച്ചിരുന്നു. അത്തരത്തില്‍ 4 ലക്ഷം രൂപ നല്‍കിയാണ് ബേബി ജീന്‍ എന്ന റാപ്പ് ഗായകന്‍റെ പരിപാടി ബുക്ക് ചെയ്തത്. എന്നാല്‍ അമിതമായി മദ്യപിക്കുകയോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തിയ ഇയാള്‍ക്ക് സ്റ്റേജില്‍ കയറാനോ മൈക്ക് പിടിച്ച് നില്‍ക്കാനോ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. വെറും 35 മിനിറ്റ് ബാക്കിങ് ട്രാക്ക് ഇട്ട് ചുണ്ട് ചലിപ്പിച്ച് പാടുന്നതായി അഭിനയിച്ച ഇയാള്‍ ഉടന്‍ തന്നെ സ്ഥലം വിടുകയായിരുന്നു. 4 ലക്ഷം രൂപ കൊടുത്ത് 35 മിനിറ്റ് മാത്രം പരിപാടി നടത്തി ബേബി ജീന്‍ സ്ഥലം വിടുകയും ചെയ്തു. എന്നാല്‍ ഇയാളുടെ മനേജറായ റംഷാദിനെ സംഘാടകരും നാട്ടുകാരും തടഞ്ഞുവെച്ചു. റംഷാദ് സഞ്ചരിച്ച വാഹനം ഡാബ്‌സിയുടെതായിരുന്നു എന്നതല്ലാതെ വാഹനത്തിലുള്ളത് ഡാബ്സി അല്ലായിരുന്നു. പിന്നീട് പോലീസ് എത്തി സറ്റേഷനില്‍ വെച്ച് പ്രശ്നം പരിഹരിച്ചു. അന്ന് രാത്രിയോടെ തന്നെ ബേബി ജീന്‍ വാങ്ങിയ പണം തിരികെ നല്‍കുകയും ചെയ്തു. ഈ വിഷയത്തിന് ഡാബ്സിയുമായി യാതൊരു ബന്ധവുമില്ലായെന്നും സുധീര്‍ കോയ പറഞ്ഞു.
മൂവി ഓണ്‍ മൈന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് യഥാര്‍ത്ഥ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ പ്രമുഖ റാപ്പറെ നാട്ടുകാര്‍ തടഞ്ഞു എന്ന് മാത്രമാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത് –
നിഗമനം
റാപ്പറായ ഡാബ്സിയെ നാട്ടുകാര്‍ തടഞ്ഞു എന്ന പ്രചരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ബേബി ജീന്‍ എന്ന മറ്റൊരു റാപ്പറിന്‍റെ മാനേജറെ തടയുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ഗായകനായ ഡാബ്സിയെ നാട്ടുകാര്‍ തടഞ്ഞു എന്ന പേരിലെ ഈ വൈറല്‍ വീഡിയോ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
