പര്‍ദ്ദയിടാത്തവര്‍ ബസില്‍ കയറേണ്ടെന്ന് വീഡിയോയിലെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടോ… ? സത്യമിങ്ങനെ…

സാമൂഹികം

സ്വകാര്യ ബസ്സിലെ യാത്രയ്ക്കിടയിൽ ഒരു കൂട്ടം പർദ്ദയിട്ട പെൺകുട്ടികളും സ്ത്രീയും തമ്മിൽ നടക്കുന്ന തർക്കത്തിന്‍റെ വീഡിയോ വർഗീയ മാനങ്ങളോട് പ്രചരിക്കുന്നുണ്ട്. 

 പ്രചരണം

ബസിനുള്ളില്‍ പര്‍ദ്ദ ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സാരി ധരിച്ച മുതിര്‍ന്ന സ്ത്രീയുടെ നേരെ ആക്രോശിക്കുകയും അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നത് കാണാം. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: കറുപ്പ് ചാക്കിൽ അല്ലാത്തവരൊന്നും ബസ്സിൽ കയറേണ്ടെന്ന്….

മതേതര ഹിന്ദുക്കൾ കാണുന്നുണ്ടല്ലോ? അല്ലേ?!

FB postarchived link

അതായത് മുസ്ലിം അല്ലാത്തതിനാല്‍ മുതിര്‍ന്ന സ്ത്രീയെ ബസില്‍ നിന്നും ഇറക്കി വിടാനാണ് പര്‍ദ്ദ ധരിച്ച കുട്ടികള്‍ ശ്രമിക്കുന്നത് എന്നാണ് അവകാശവാദം. എന്നാല്‍ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഭവത്തിന് വര്‍ഗീയ മാനങ്ങള്‍ ഒന്നുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ദൃശ്യങ്ങളിലെ സംഭാഷണം ശ്രദ്ധിച്ചാല്‍ കാസര്‍ഗോഡ് ഭാഷയാണ് എന്നനുമാനിക്കുന്നു. ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ കാസര്‍ഗോഡ് അന്വേഷിച്ചപ്പോള്‍ കുമ്പളം-മുള്ളെരിയ റൂട്ടില്‍ ഓടുന്ന ബസില്‍ ഒക്ടോബര്‍ 20 നാണ് സംഭവം നടന്നതെന്ന് ബസിലെ കണ്ടക്ടര്‍ ഹരീഷ് വ്യക്തമാക്കി. എന്നാല്‍ പോസ്റ്റിലെ വിവരണം പോലെ സംഭവത്തിന് വര്‍ഗീയ മാനങ്ങളില്ല. “സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിന്നു കൈ കാണിച്ച് ബസില്‍ കയറിയതാണ് വിദ്യാര്‍ത്ഥിനികള്‍. തൊട്ട് മുമ്പില്‍ സ്റ്റോപ്പുണ്ടല്ലോ…  അവിടെ നിന്നും കയറിക്കൂടായിരുന്നോ എന്നു  ചോദിച്ചത് കുട്ടികള്‍ക്ക് ഇഷ്ടമായില്ല, അവര്‍ ബഹളം തുടങ്ങി. അങ്ങനെയാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് കുട്ടികള്‍ സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ചു. ആ സ്ത്രീയുടെ  പ്രായത്തെ  പോലും മാനിച്ചില്ല. ഇതിനെതിരെ പോലീസ് കേസ് ഫയല്‍ ചെയ്യുമെന്നൊക്കെ അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫയല്‍ ചെയ്തിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അല്ലാതെ മുസ്ലിം അല്ലാത്തവര്‍ കയറണ്ട എന്ന തര്‍ക്കമാണ് നടന്നതെന്ന പ്രചരണം പൂര്‍ണ്ണമായും വ്യാജമാണ്. ഞങ്ങളുടെ ബസ് യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാനുള്ളതാണ്. അതില്‍ സ്ത്രീ-പുരുഷന്മാരും വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്പെട്ടവരും വിവിധ മതസ്ഥരുമുണ്ടാകും. എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാവരും ഒരേപോലെയുള്ള യാത്രക്കാര്‍ മാത്രമാണ്. യാത്ര ചെയ്യാനുള്ള എല്ലാവര്‍ക്കും ഞങ്ങളുടെ ബസില്‍ കയറാന്‍ സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ യാത്രികര്‍ക്ക് ആര്‍ക്കും പറ്റില്ല.”

തുടര്‍ന്ന് ഞങ്ങള്‍ കുംബള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ഞങ്ങളുടെ പ്രതിനിധിക്ക് നല്കിയ വിശദീകരണം ഇങ്ങനെയാണ്. “ഈ സംഭവം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ ആരും പരാതി തന്നിട്ടില്ല. കേസ് എടുത്തിട്ടുമില്ല. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഖന്‍സാ വിമന്‍സ് കോളേജിലെ  കുട്ടികളാണ് ബസില്‍ സ്ത്രീയുമായി തര്‍ക്കിക്കുന്നത്.  കോളേജിന് മുന്നില്‍ ബസുകള്‍ നിര്‍ത്തുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഏറെനാളായി പരാതി പറയുന്നുണ്ട്. കുട്ടികള്‍ ബസ് തടഞ്ഞു നിര്‍ത്തിയാണ് ബസില്‍ കയറിയത്. ബസ് സ്റ്റോപ്പില്‍ വന്നു നിന്നു കയറിക്കൂടായിരുന്നോ എന്നു ചോദിച്ചത് കുട്ടികളെ ചൊടിപ്പിച്ചു. തുടര്‍ന്നുള്ള തര്‍ക്കമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സംഭവത്തിന് യാതൊരു വര്‍ഗീയ തലങ്ങളുമില്ല. അതൊക്കെ വ്യാജ പ്രചര്‍ണം മാത്രമാണ്.” 

പ്രശ്നത്തിന്‍റെ തുടക്കം മുതലുള്ള ദൃശ്യങ്ങള്‍ ഫാക്റ്റ് ക്രസന്‍റോക്ക് ലഭിച്ചിട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തയുടെ കട്ടിംഗ് കാണാം. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബസ് തടഞ്ഞു നിര്‍ത്തിയാണ് പര്‍ദ്ദ ധരിച്ച വിദ്യാര്‍ത്ഥികള്‍  കയറിയത്. ബസ് സ്റ്റോപ്പില്‍ നിന്നും കയറിക്കൂടായിരുന്നോ എന്ന് മുതിര്‍ന്ന സ്ത്രീ ചോദിച്ചത് കുട്ടികളെ ചൊടിപ്പിച്ചു. ഇതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. സംഭവത്തിന് വര്‍ഗീയ തലങ്ങളില്ലെന്ന് ബസ് ജീവനക്കാരും പോലീസും വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പര്‍ദ്ദയിടാത്തവര്‍ ബസില്‍ കയറേണ്ടെന്ന് വീഡിയോയിലെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടോ… ? സത്യമിങ്ങനെ…

Written By: Vasuki S 

Result: False