ഉത്തര്‍പ്രദേശില്‍ കൊലപാതകത്തിന് ശിക്ഷ അനുഭവിക്കുന്ന വൃദ്ധന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

രാഷ്ട്രിയം

ബിജെപിയുടെ ഭരണത്തില്‍ പീഡനം അനുഭവിച്ച് മരിച്ച ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു.

പക്ഷെ ഈ പ്രചരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നു. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സുഖമില്ലാത്ത ഒരു വൃദ്ധനെ ആശുപത്രിയില്‍ കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

“മാർ ജോർജ് ആലഞ്ചേരിയുടെ ഭാഷയിൽ..,(ബി.ജെ.പി യുടെ ഭരണത്തിൽ ആനന്ദത്തിൽ ആരാടി മരിച്ച…) ഹതഭാഗ്യനായ ഒരു പുരോഹിതൻ…….!!

ഉളുപ്പുണ്ടെങ്കിൽ ആ ളോഹയൂരിവച്ച്., (ഇറച്ചിവെട്ട് കടയിൽ പണിക്ക് പോയി) അന്തസോടെ ഇനിയു

ള്ളകാലം ജീവിക്കണം.. പിതാവേ.”

ഈ ചിത്രം ഏത് പുരോഹിതന്‍റെതാണ് പോസ്റ്റില്‍ പറയുന്നില്ല. സംഭവത്തിന്‍റെ കുടുതല്‍ വിവരങ്ങളും പോസ്റ്റില്‍ നല്‍കിയിട്ടില്ല. ബിജെപി ഭരണത്തില്‍ ഇത്തരം പീഡനങ്ങള്‍ സഹിച്ച് മരിച്ച ഒരു പുരോഹിതന്‍റെ ചിത്രം എന്ന് അവകാശപ്പെട്ട് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ബിഷപ്‌ ജോര്‍ജ് ആലഞ്ചേരിയെയാണ് പോസ്റ്റില്‍ ലക്ഷ്യമാക്കുന്നതാണ്. 

ഈയിടെ അദ്ദേഹം പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് ഒരു പ്രസംഗം നടത്തിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ആരുടെതാണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രം ഇതിനെ മുമ്പും സമുഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഝാ൪ഖണ്ഡിലെ 84 വയസായ കാത്തോലിക് പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി ജൂലൈ 5 2021ന് മുംബൈയില്‍ അന്തരിച്ചു. അദ്ദേഹം ഒക്ടോബര്‍ 2020 മുതല്‍ ഭീമ കൊറേഗാവ് കലാപത്തിന്‍റെ കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു. കര്‍ശനമായ യു.എ.പി.എ. നിയമം പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. അദ്ദേഹത്തിന്‍റെ ജാമ്യത്തിന്‍റെ ഹര്‍ജി കോടതി പല തവണ നിരസിച്ചിരുന്നു. 

അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷം ഈ ചിത്രം വൈറല്‍ ആയിരുന്നു. ഈ ചിത്രം അദ്ദേഹത്തിന്‍റെ പേരിലാണ് അന്ന് പ്രചരിപ്പിച്ചിരുന്നത്. പക്ഷെ ഈ ചിത്രം സ്റ്റാന്‍ സ്വാമിയുടെതല്ല എന്ന് അന്ന് ഞങ്ങള്‍ അന്വേഷണം നടത്തി കണ്ടെത്തിയിരുന്നു. ഞങ്ങളുടെ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Also Read | FACT CHECK: ചിത്രത്തില്‍ ആശുപത്രി കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കാണുന്ന വയോധികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയല്ല…

ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച പരിണാമങ്ങളില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ എന്‍.ഡി.ടി.വിയുടെ ഒരു വാര്‍ത്ത‍ ലഭിച്ചു. 

Screenshot: dated: 13 May 2021, titled Elderly Inmate Chained Up During Treatment In UP, Jail Warden Suspended

ലേഖനം വായിക്കാന്‍-NDTV | Archived Link

സംഭവം മെയ്‌ 2021ലേതാണ്. ഈ ചിത്രം ഉത്തര്‍പ്രദേശിലെ എട്ടാഹ് ജയിലിലെ ബാബുറാം സിംഗ് എന്ന 92 വയസുകാരന്‍റെതാണ്. അദ്ദേഹം ഒരു കൊലകുറ്റത്തിന് ശിക്ഷ ലഭിച്ച  ഒരു കുറ്റവാളിയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ട് പോയ അദ്ദേഹത്തിന്‍റെ അവസ്ഥയാണ് നാം ചിത്രത്തില്‍ കാണുന്നത്.

സംഭവത്തെ തുടര്‍ന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാറിന് നോട്ടീസ് അയച്ച് സംഭവത്തിനെ കുറിച്ച് മറുപടി ആവശ്യപെട്ടിരുന്നു. റിപ്പോര്‍ട്ട്‌ പ്രകാരം മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്, 90 വയസായ ഒരു വ്യക്തി ജയിലില്‍ കഴിയുന്നത് തന്നെ ശിക്ഷ പുനപരിശോധന ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തിനെ കുറിച്ച് പല ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ്.

നിഗമനം

BJPയുടെ ഭരണത്തില്‍ പീഡനം അനുഭവിച്ച് മരിച്ച ക്രിസ്ത്യാനി പുരോഹിതന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ രണ്ട് കൊല്ലം മുമ്പ് യുപിയില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. യുപിയില്‍ 92 വയസായ ഒരു തടവുകാരനെ ചികിത്സിക്കുന്നതിന്‍റെ ചിത്രമാണ് നാം കാണുന്നത്. ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചപ്പോഴും ഈ ചിത്രം അദ്ദേഹത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുകയുണ്ടായിരുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഉത്തര്‍പ്രദേശില്‍ കൊലപാതകത്തിന് ശിക്ഷ അനുഭവിക്കുന്ന വൃദ്ധന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: K. Mukundan 

Result: False