
വിവരണം
കേരളത്തില്‍ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കഴിഞ്ഞ ദിവസമാണ് സര്‍വീസ് ആരംഭിച്ചത്. വലിയ സ്വീകരണങ്ങളും ആഘോഷങ്ങളുമായിരുന്നു ട്രെയിന്‍ വന്നതിനോട് അനുബന്ധിച്ച് നടന്നത്. എന്നാല്‍ ആദ്യ സര്‍വീസിന് ശേഷം തന്നെ യാത്രക്കാര്‍ പ്ലാസ്ടിക് കുപ്പികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിഞ്ഞ് ട്രെയിന്‍ വൃത്തികേടാക്കി എന്ന തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ട്രെയിനിലെ ശുചീകരണ തൊഴിലാളി യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ വലിച്ചെറിഞ്ഞ പ്ലാസിടിക് മാലിന്യങ്ങള്‍ തൂത്ത് വൃത്തിയാക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ജാത്യലുള്ളത് തൂത്താൽ പോകില്ല…!! പ്രബുദ്ധ മലയാളി…
ഒരു ട്രെയിനിൽ വേസ്റ്റ് ബോക്സ് വച്ചിട്ടുണ്ട്, അതിൽ നിക്ഷേപിക്കണമെന്ന് മനസ്സ് തോന്നണം, അതിന് ഉള്ള ബോധവും ബോധ്യവും കിട്ടുന്ന സംസ്ക്കാരത്തിലും ശീലങ്ങളിലും വളരണം..
അതിനുതകുന്ന വിദ്യാഭ്യാസവും എന്റെ നാടും എന്നാ ചിന്ത ഉണ്ടാകണം.
മലയാളി എന്നത് മൂന്ന് നേരം കുളിക്കുമെന്ന വെറും പുറം പൂച്ചാണ്, മലയാളി എന്തോ സംഭവമാണെന്ന നാട്യത പേറുന്നവരാണ്,
ഇതിലെ ജോലിക്കാർക്ക് കാശ് കൊടുക്കുന്നത് അല്ലേ പണിയെടുക്കട്ടെ, എന്നാ അഹങ്കാരമാണ്.. സാംസ്കാരിക മലയാളി പോലും…. ചിത്രം വന്ദേഭാരത് ട്രെയിൻ ) എന്ന തലക്കെട്ട് നല്‍കി ജയന്‍ പുതുവീട്ടില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ മലിനമാക്കിയതിന്‍റെ ചിത്രം തന്നെയാണോ ഇത്? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും 2023 ജനുവരി 28ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അവരുടെ വെബ്സൈറ്റില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതെ ദിവസം ഐഎഎസ് ഉദ്യാഗസ്ഥനായ അവനിഷ് ശരണ്‍ ട്വീറ്റ് ചെയ്ത ചിത്രത്തെ അധികരിച്ചാണ് എന്‍ഡിടിവി വാര്‍ത്ത. വന്ദേ ഭാരത് ട്രെയിനില്‍ യാത്രക്കാര്‍ വലിച്ചെറിഞ്ഞ പ്ലാസ്ടിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ശുചീകരണ തൊഴിലാളിയുടെ ചിത്രമാണ് അവനിഷ് ട്വീറ്റിലൂടെ പങ്കുവെച്ചിട്ടുള്ളത്. “We the people” എന്ന തലക്കെട്ട് നല്‍കിയാണ് അദ്ദേഹം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിലെ ചിത്രം പങ്കുവെച്ചത്. ഇത് റീട്വീറ്റ് ചെയ്തവരുടെ പ്രതികരണം സഹിതമാണ് എന്‍ഡിടിവി വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതയാത് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ആദ്യമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേവലം 2 ദിവസം മുന്‍പ് അതായത് ഏപ്രില്‍ 28ന് മാത്രമാണ് വന്ദേ ഭാരത് കേരളത്തില്‍ ആദ്യ സര്‍വീസ് ആരംഭിച്ചത്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന ചിത്രത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
എന്‍ഡിടിവി വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

അവനിഷ് ശരണ്‍ പങ്കുവെച്ച ട്വീറ്റ്-
നിഗമനം
കേരളത്തില്‍ സര്‍വീസ് ആരംഭിച്ച വന്ദേ ഭാരത് എകസ്‌പ്രസ് ട്രെയിന്‍ ആദ്യ ദിവസത്തെ സര്‍വീസിന് ശേഷം തന്നെ യാത്രക്കാര്‍ മലിനമാക്കി എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം കേരളത്തില്‍ നിന്നുമുള്ളതല്ലാ. അവനിഷ് ശരണ്‍ എന്ന ഐഎഎസ് ഉദ്യാഗസ്ഥന്‍ ജനുവരി 28ന് അതായത് മൂന്ന് മാസം മുന്‍പ് ട്വിറ്ററില്‍ പങ്കുവെച്ച വന്ദേ ഭാരതിന്‍റെ ചിത്രമാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കേരളത്തില്‍ ആദ്യ സര്‍വീസ് കഴിഞ്ഞപ്പോള്‍ തന്നെ വന്ദേ ഭാരത് എക്‌സ്പ്രസ് യാത്രക്കാര്‍ മലിനമാക്കിയോ? പ്രചരിക്കുന്ന ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് അറിയാം..
Fact Check By: Dewin CarlosResult: Misleading
