
വിവരണം
| archived link FB post | facebook sabu thomas post |
ഈ അവസ്ഥ ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ BJP യെ പരാജയപ്പെടുത്തുക എന്ന മുന്നറിയിപ്പുമായി സാബു തോമസ് എന്ന പ്രൊഫൈലിൽ നിന്നും 2019 മാർച്ച് 14 ന് പ്രചരിപ്പിച്ചു വരുന്ന ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ ചിത്രം ഇതിനോടകം നിങ്ങളിൽ പലരും ശ്രദ്ധിച്ചു കാണും.ഇതിനു മുമ്പും ഇതേ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുള്ളതാണ്.ഉത്തരേന്ത്യയിലെ ദളിത് പീഡനത്തിന്‍റെ നേർച്ചിത്രമായി ഇത്തരത്തിൽ ധാരാളം ചിത്രങ്ങൾ ഇതിനോടകം നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്.
വസ്തുത പരിശോധന
ഞങ്ങൾ ചിത്രം Yandex ൽ തിരഞ്ഞു. ചിത്രത്തെ അവലംബിച്ച് പ്രസിദ്ധീകരിച്ച വാർത്തകളുള്ള വെബ്‌സൈറ്റുകൾ കണ്ടെത്തി. അതിൽ വാർത്ത പ്രസിദ്ധീകരിച്ച തിയതികൾ പരിശോധിച്ചാൽ 2015 ഒക്ടോബർ 8 നും 10 നുമിടയിലാണ് എന്ന് കാണാം. സംഭവം നടന്നത് ഒക്ടോബർ എട്ടാം തിയതി ആയിരുന്നു. അക്കാലത്ത് ഉത്തർ പ്രദേശ് ഭരിച്ചിരുന്നത് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സാമാജ്‍വാദി പാർട്ടിയായിരുന്നു.

സംഭവത്തിന് മൂന്നര വർഷം പഴക്കമുണ്ട്. പോലീസ് സേന എപ്പോഴും സംസ്ഥാന സർക്കാരിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്ന് നമുക്കെല്ലാമറിയാം. ഇന്ത്യയിലെ രീതിയനുസരിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പോലീസ് സേന പ്രവർത്തിക്കുന്നത്. എന്നാൽ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് പോലീസ് സേന. ഇന്ത്യയിലെ ഏറ്റവും വലിയ പോലീസ് സേന ഉത്തർ പ്രദേശിന്റേതാണ്.
ഉത്തർ പ്രദേശിലെ നോയിഡയിൽ ദാങ്കോർ പോലീസ് സ്റ്റേഷന്‍റെ പരിസരത്ത് ദളിത് കുടുംബത്തിൽ പെട്ട ഗൗതം, അയാളുടെ ഭാര്യ, സഹോദരൻ, സഹോദര ഭാര്യ എന്നിവരാണ് പ്രസ്തുത വിഷയത്തിൽ ഉൾപ്പെട്ടവർ. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പെട്ടെന്ന് വൈറലായതോടെ പ്രശ്നം പെട്ടെന്ന് മുഖ്യധാരാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയായിരുന്നു.
| archived link | youtube video |
ഒരു കവർച്ചാ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിനെ തുടർന്ന് ദളിത് കുടുംബം പരസ്യമായി വസ്ത്രങ്ങളഴിച്ച് പ്രതിഷേധിക്കുകയായിരുന്നു എന്നാണ് വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. സവർണ ജാതിയിൽ പെട്ട ഒരു വ്യക്തി കഴിഞ്ഞ ആറു വർഷങ്ങളായി തങ്ങളുടെ വസ്തു കൈയ്യേറിയിരിക്കുകയാണെന്നും പൊലീസോ ഭരണകൂടമോ ഇതിനെതിരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലായെന്നും അതിനാലാണ് കുടുംബം ഇത്തരത്തിലൊരു പ്രതിഷേധത്തിന് മുതിർന്നതെന്നും Hindustan Times വാർത്തയിൽ വിവരിച്ചിട്ടുണ്ട്.

പൊതു സ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിന്‍റെ പേരിൽ കുടുംബത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ” അന്നാട്ടിലെ സാമുദായിക പ്രബലരായ ഗുജ്ജാർ സമുദായ അംഗം മഹാവീർ നാഗര്‍ 2009 ൽ കാർഷിക ഉത്പന്നങ്ങൾ സൂക്ഷിക്കാനുള്ള ചെറിയ ഷെഡ് നിരക്കുന്നതിനായി ഞങ്ങളുടെ 2000 ചതുരശ്ര അടി സ്ഥലം ഞങ്ങളിൽ നിന്നും കൈപ്പറ്റിയിരുന്നു. പിന്നീട് സ്ഥലം തിരികെ തരാൻ അയാൾ വിസമ്മതിച്ചു. എന്‍റെ പിതാവ് ഒരു എഫ്‌ഐആർ ഇയാൾക്കെതിരെ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ആറു വർഷമായി പോലീസ് ഇയാൾക്കെതിരെ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. യഥാർത്ഥത്തിൽ എന്‍റെ പിതാവിനെയും അമ്മാവന്മാരെയും നിരന്തരമായി വലയ്ക്കുകയാണ് ഗുജ്ജാർ സമുദായം. ഒടുവിൽ പിരിമുറുക്കം താങ്ങാനാവാതെ അവർ പോലീസ് സ്റ്റേഷനു വെളിയിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.” പോലീസ് അറസ്റ്റിലായ സുനിൽ ഗൗതമിന്‍റെ പുത്രി ഭാരതി ഗൗതം പറഞ്ഞതാണിതെന്ന് Hindustan Times റിപ്പോർട്ട് ചെയ്യുന്നു.
| archived link | Hindustan Times |
പോലീസ് ഭീഷണി മൂലം നഗ്നതാ പ്രദർശനം നടത്തി എന്ന മട്ടിലാണ് ഈ വിഷയത്തെപ്പറ്റി അക്കാലത്ത് വാർത്തകൾ പ്രചരിച്ചത്. എന്നാൽ വാർത്തകൾ സമഗ്രമായി പരിശോധിച്ചാൽ അതായിരുന്നില്ല സത്യം എന്ന് എളുപ്പം അനുമാനിക്കാവുന്നതാണ്.
| archived link | Times of India |
| archived link | Dna India |
| archived link | The Hindu |
| archived link | News Laundry |
| archived link | India Today |
നിഗമനം
ഈ ചിത്രം തെറ്റിധാരണ പരത്താനായി മനഃപൂർവം പ്രചരിപ്പിക്കുന്ന ഒന്നാണ്. ചിത്രവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ബിജെപിയെ പരാജയപ്പെടുത്തുക എന്ന അഭിപ്രായ പ്രചാരണത്തിന് വേണ്ടി മാത്രം ചിത്രം ഉപയോഗിക്കുകയാണ്. ഇത് തെരെഞ്ഞെടുപ്പ് കാലത്തുള്ള രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ലക്ഷ്യം.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ, ഫേസ്‌ബുക്ക്

Title:ഈ ചിത്രത്തിൽ ദളിത് കുടുംബം സ്വമേധയാ വസ്ത്രമുരിഞ്ഞു പ്രതിഷേധിച്ചതാണ്……
Fact Check By: Deepa MResult: False




I’m very sorry….similar activities happening around and thought this too one of them..I will delete it…