
എറണാകുളത്ത് സിപിഎം അണികള്‍ പരസ്പരം വഴക്കു കൂടുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് ഒരാളെ വടി ഉപയോഗിച്ച് തല്ലുകയും വസ്ത്രം വലിച്ച് കീറുകയും വാഹനത്തിന്‍റെ ചില്ല് അടിച്ച് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം. എറണാകുളം മഞ്ഞപ്രയില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സ്ത്രീകള്‍ പണം വെട്ടിപ്പ് നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “എറണാകുളം മഞ്ഞപ്റയിൽ സിപിഎം* ബ്റാഞ്ച് കമ്മിറ്റി അംഗങ്ങളായ തൊഴിലുറപ്പു സ്ത്റീകളെ പണികൂലി കൊടുക്കാതെ വീട്ടിൽ കയറി പീഢിപ്പിച്ച ‘ഉണ്ണിക്റ്ഷ്ണനായ’ സിപിഎം ബ്രാഞ്ച് സെക്റട്ടറിയെ, ഇതിൽ സഹായിച്ച ഭാര്യയായ പഞ്ചായത്ത് മെമ്പറുടെയും, അവനെ രക്ഷപെടുത്താൻ വന്ന പോലീസുകാരുടെയും മുൻപിൽ വെച്ചു സ്ത്രീകൾ ‘വളഞ്ഞിട്ട് പഞ്ഞിക്കിടുന്നു”
എന്നാല്‍ ഇരിഞ്ഞാലക്കുട മുരിയാട് ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട തര്‍ക്കം അയ്യാങ്കളിയില്‍ ചെന്നെത്തിയ 2023 ലെ ദൃശ്യങ്ങളാണിത് എന്നു അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഈ വീഡിയോ ഇതിനു മുമ്പും തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍ ഇതിന്‍റെ വസ്തുത കണ്ടെത്തി പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് ഇവിടെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.
വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 24 ന്യൂസ് 2023 ജനുവരി 6ന് അപ്‌ലോഡ് ചെയ്ത വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ മുരിയാട് ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. എംപറര്‍ ഇമ്മാനുവല്‍ സഭയിലെ വിശ്വാസികളായ സ്ത്രീകള്‍ സഭ ബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെയും കുടുംബത്തെയും കാറില്‍ സഞ്ചരിക്കവെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് 24 ന്യൂസ് നല്‍കിയിരിക്കുന്ന വാര്‍ത്ത. അതെ സമയം സഭയിലെ വിശ്വാസിയായ ഒരു സ്ത്രീയുടെ ചിത്രം സഭ ബന്ധം ഉപേക്ഷിച്ച ഷാജി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് പ്രകോപനത്തിനും പ്രതികരണത്തിനും കാരണമെന്നും വിശ്വാസികളായ സ്ത്രീകള്‍ ആരോപിച്ചു എന്ന് റിപ്പോര്‍ട്ടര്‍ ചാനലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷാജിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആളൂര്‍ പോലീസ് പിടികൂടിയ 11 സ്ത്രീകളെ കോടതി റിമാന്‍ഡ് ചെയ്തു.
എന്നാല്‍ വാര്‍ത്തകളില്‍ എവിടെയും മര്‍ദ്ദനമേറ്റ ഷാജി സിപിഎം പ്രവര്‍ത്തകനാണെന്നോ മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണെന്നോ പറയുന്നില്ല. അതുകൊണ്ട് തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മുരിയാട് പ്രദേശം ഉള്‍പ്പെടുന്ന ആളൂര്‍ പോലീസ് സ്റ്റേഷനില്‍ ഫോണില്‍ ബന്ധപ്പെട്ട് വിഷയത്തിന്‍റെ രാഷ്ട്രീയ സ്വഭാവം അന്വേഷിച്ചു. എന്നാല്‍ ഇത് രാഷ്ട്രീയപരമായ തര്‍ക്കമല്ലായെന്നും എംപറര്‍ ഇമ്മാനുവല്‍ സഭയുടെ സിയോണ്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും പോലീസും വ്യക്തമാക്കി.
പിന്നീട് ഞങ്ങളുടെ പ്രതിനിധി സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗമായ ആര്‍.എല്‍.ശ്രീലാലുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്- സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മുരിയാട്. എന്നാല്‍ അവിടെ ധ്യാന കേന്ദ്രത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആര്‍ക്കും തന്നെ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല. മുരിയാട് സംഘര്‍ഷം നടന്നതിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ സത്രീകള്‍ മര്‍ദ്ദിച്ച വ്യക്തി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന തരത്തില്‍ പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ വ്യക്തിക്കോ അവിടെ നടന്ന സംഘര്‍ഷത്തിനോ സിപിഎമ്മുമായി യാതൊരു ബന്ധുവുമില്ലെന്നും ശ്രീലാല്‍ പറഞ്ഞു.
24 ന്യൂസ് വാര്‍ത്ത (യൂട്യൂബ് വീഡിയോ):
റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പതിപ്പ് വാര്‍ത്ത:
നിഗമനം
തൃശൂര്‍ ജില്ലയിലെ മുരിയാട് എംപറര്‍ ഇമ്മാനുവല്‍ സഭ വിശ്വാസികളും ഇതേ സഭയില്‍ നിന്നും വിട്ടുപോയ കുടുംബവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രചരിക്കുന്ന വീഡിയോക്ക് ആസ്പദമായ സംഭവം നടന്നതെന്ന് പോലീസ് വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മര്‍ദ്ദനമേറ്റ വ്യക്തി വിശ്വാസിയായ സ്ത്രീയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നദൃശ്യം പ്രചരിപ്പിച്ചെന്ന പേരിലാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് വിശ്വാസികളായ സ്ത്രീകള്‍ ആരോപിക്കുന്നതായും വാര്‍ത്തകളുണ്ട്. അതെ സമയം മര്‍ദ്ദനമേറ്റ വ്യക്തിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വവും കേസ് രാഷ്ട്രീയപരമല്ലെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

Title:തൃശൂര്‍ സഭാവിശ്വാസികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ പഴയ വീഡിയോ സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
