
ഇസ്രയേലിൻ്റെ ആക്രമണത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഇന്ത്യയിലേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് പല കുട്ടികളുടെ ശവശരീരങ്ങൾ കിടക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കപട ബലാവകാശ വാദികളേ കണ്ടിരുന്നോ? കുഞ്ഞുമക്കളേ, ചോര പൈതലുകളേ അതിക്രൂരമായി ബോംബിട്ട് കൊന്ന സയണിസ്റ്റുകളുടെ മനുഷത്വ രഹിത നടപടിയേ കരഘോഷം കൊണ്ട് സ്വീകരിച്ച മനുഷ്യ മൃഗങ്ങളുടെ നാടാണ് നമ്മുടേത് എന്ന് പറയാൻ ലജ്ജിക്കുന്നില്ലേ?”
എന്നാൽ ശരിക്കും ഈ ദൃശ്യങ്ങൾ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ മരിച്ച കുട്ടികളുടേതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഈ സംഭവം ഗാസയിൽ നടന്നതല്ല എന്ന് കണ്ടെത്തി. അൽ ജസീറയുടെ വാർത്ത പ്രകാരം ഈ സംഭവം ഓഗസ്റ്റ് 21, 2013ന് സിറിയയിലെ ഗൗട്ട എന്ന പ്രദേശത്തിൽ മുൻ സിറിയൻ ഏകാധിപതി ബഷർ അൽ അസാദ് നടത്തിയ ഗ്യാസ് ഷെല്ലിങ്ങിൽ മരിച്ചവരുടെ മൃതദേഹങ്ങളാണ് നമ്മൾ വീഡിയോയിൽ കാണുന്നത്.
വാർത്ത വായിക്കാൻ – Al Jazeera | Archived
അറബ് വസന്തത്തിനെ തുടർന്ന് സിറിയയിൽ ഏകാധിപതി ബഷർ അൽ അസദിനെതിരെ സായുധ വിപ്ലവം തുടങ്ങിയിരുന്നു. അസദിന് റഷ്യയുടെ പിന്തുണയുണ്ടായിരുന്നു അതേ സമയം അസദിനെതിരെയുള്ള വിവിധ വിഭാഗങ്ങൾക്ക് തുർക്കി, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സഹായിച്ചു. ഇതിനിടെ ഓഗസ്റ്റ് 21, 2013ന് അസദിൻ്റെ എതിരാളികളുടെ കീഴിലുള്ള ഗൗട്ടയിൽ അസദ് കെമിക്കൽ ആക്രമണം നടത്തി. ഈ ക്രൂരക്രമണത്തിൽ ആയിരത്തോളം പേര് മരിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. പക്ഷെ യഥാർത്ഥത്തിൽ എത്ര പേര് മരിച്ചു എണ്ണത്തിനെ കുറിച്ച് വ്യക്തമായ കണക്കുകളില്ല. ഈ സംഭവത്തിനെ ഗൗട്ട കൂട്ടക്കൊല എന്ന് പറയും. നമുക്ക് പ്രസ്തുത വീഡിയോയിലും ഈ അക്രമണത്തിൻ്റെ തീയതി എഴുതിയതായി കാണാം.
ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് ഞങ്ങൾ അറബി വാക്കുകൾ (الغوطة الشرقية 21-8-2013) തർജമ ചെയ്തപ്പോൾ “കിഴക്കൻ ഗൗട്ട ” എന്നാണ് എഴുതിയതായി കണ്ടെത്തിയത്. അന്ന് സിറിയൻ സർക്കാർ ഇതിനെ കുറിച്ച് നിഷേധിച്ചിരുന്നു. പക്ഷെ ഹ്യൂമൻ റൈറ്റ്സ് വാച്ച് അടക്കം പല സ്വതന്ത്ര സ്ഥാപനങ്ങളുടെ അന്വേഷണത്തിൽ ഈ ആക്രമണം അസദ് നടത്തിയതായി കണ്ടെത്തിയിരുന്നു.
റിപ്പോർട്ട് വായിക്കാൻ – HRW | Archived
നിഗമനം
സമൂഹ മാധ്യമങ്ങളിൽ ഇസ്രയേലിൻ്റെ ആക്രമണത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥത്തിൽ 2013ൽ സിറിയയിലെ ഗൗട്ടയിൽ ബഷർ അൽ അസദ് നടത്തിയ കെമിക്കൽ ആക്രമണത്തിൻ്റെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സിറിയയിൽ നടന്ന ഒരു പഴയ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഗാസയിൽ ഇസ്രയേല്‍ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: Misleading
