
വിവരണം
ബിജെപി എംപി യും Wrestling ഫെഡറേഷന്റെ പ്രസിഡന്റും ആയ ബ്രിജ് ഭൂഷൺ ശരൺ ഒരു റസ്റ്റ്ലറുടെ മുഖത്ത് പരസ്യമായി അടിക്കുന്നു.ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതിനു എതിരെ ഒരുപാട് സ്ത്രീ Wrestlers പരാതിയുമായി വന്നിരുന്നു.അത് ചോദ്യം ചെയ്തതിനാണ് ഈ അടി. ഒളിമ്പ്യൻ വിനേഷ് ഫോഗെറ്റ്, ബജരെങ് പുനിയ ഉൾപ്പെടെ ഉള്ളവർ ഇയാൾക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. പക്ഷേ രാജ്യത്തിന്റെ ആ അഭിമാനതാരങ്ങൾക്ക് ഒക്കെ എന്ത് വില….
ഇതാണ് നമ്മുടെ ഇന്ത്യ എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിപിഐഎം സൈബര്‍ കോമ്റേഡ്സ് എന്ന ഗ്രൂപ്പില്‍ അജയകുമാര്‍ പറക്കാട്ട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 107ല്‍ അധികം റിയാക്ഷനുകളും 99ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബ്രിജ് ഭൂഷണ്‍ ശരണിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ ആരോപണം ചോദ്യം ചെയ്തതിനാണോ ഇയാള്‍ യുവാവിനെ മര്‍ദ്ദിച്ചത്? എന്താണ് പ്രചരണത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം എന്ന് അറിയാം.
വസ്‌തുത ഇതാണ്
റെസിലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (WFI) അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണിനെതിരെ ഉയര്‍ന്ന ലൈംഗിക അത്രികമ ആരോപണവും ഗുസ്തി ഫെഡറേഷനിലെ സാമ്പത്തിക ക്രമക്കേടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 18നാണ് ഒളിമ്പ്യന്‍ താരങ്ങളായ ബജറങ് പുനിയയുടെയും സാക്ഷി മാലിക്കിന്‍റെയും നേതൃത്വത്തില്‍ ജന്തര്‍ മന്തിറില്‍ സമരം ആരംഭിച്ചത്. ഇതെ കുറിച്ച് ദ് ഹിന്ദു നല്‍കിയ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സമരം ദേശീയ ശ്രദ്ധ നേടിയതോടെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ കായിക താരങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ജനുവരി 21ന് പുലര്‍ച്ച സമരം ഒത്തുതീര്‍പ്പായി. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ബ്രിജ് ഭൂഷണ്‍ ശരണിനെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാറ്റി നിര്‍ത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സമിതിയെയും രൂപീകരിച്ചു. സമരം ഒത്തുതീര്‍പ്പായതിനെ കുറിച്ച് മാതൃഭൂമി നല്‍കിയ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ ഒരു യുവാവിന്‍റെ മുഖത്തടിക്കുന്ന വീഡിയോ ഇപ്പോഴുള്ളതാണെന്ന് ഞങ്ങള്‍ പരിശോധിച്ചു. ഇതിന് എതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ബ്രിജ് ഭൂഷനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ ആരോപണവുമായി ബന്ധമില്ലായെന്നതാണ് വസ്‌തുത. കീ വേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും 2021 ഡിസംബര്‍ 18ന് അതായത് ഒരു വര്‍ഷം മുന്‍പാണ് വീഡിയോക്ക് ആസ്പദമായി സംഭവം നടന്നത്. 2021ല്‍ ഝാര്‍ഖണ്ഡില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി മത്സരത്തിന്‍റെ വേദിയിലായിരുന്നു സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ മത്സരാത്ഥി ബ്രിജ് ഭൂഷനെ പ്രകോപിപ്പിച്ചതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 15 വയസിന് മുകളില്‍ പ്രായമുള്ളതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മത്സരാര്‍ത്ഥി ഇത് ചോദ്യം ചെയ്ത് വേദിയില്‍ കയറി ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റായ ബ്രിജ് ഭൂഷന്‍ ശരണമുായി തര്‍ക്കത്തിലായി. ഇതെ തുടര്‍ന്ന് ബ്രിജ് ഭൂഷന്‍ യുവാവിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. അതായത് ഈ സംഭവത്തിന് അയാള്‍ക്കെതിരെ നിലനില്‍ ഉയര്‍ന്ന ലൈംഗിക ആരോപണ പരാതിയുമായി യാതൊരു ബന്ധവുമില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
സംഭവത്തെ കുറിച്ച് 2021 ഡിസംബര്‍ 18ന് വണ്‍ ഇന്ത്യ ന്യൂസ് നല്‍കിയ വാര്‍ത്ത-
നിഗമനം
2021ല്‍ ഝാര്‍ഖണ്ഡില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രായപരിധി കഴിഞ്ഞ ഗുസ്തി താരത്തെ മത്സരത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബ്രിജ് ഭൂഷന്‍ മുഖത്തടിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഇയാള്‍ക്കെതിരെ നിലവില്‍ ഉയര്‍ന്ന ലൈംഗിക അത്രികമ പരാതിയുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ലൈംഗിക അതിക്രമ പരാതിയെ കുറിച്ച് ചോദ്യം ചെയ്തതിനാണോ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ യുവ ഗുസ്തി താരത്തെ മര്‍ദ്ദിച്ചത്? വൈറല്‍ വീഡിയോയുടെ വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
