
വിവരണം
Sameer Worldking എന്ന പ്രൊഫൈലിൽ നിന്നും 2019 മെയ് 7 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 1000 ഷെയറുകൾ കഴിഞ്ഞിരിക്കുന്നു. “ഇസ്തെ റാ വിഡോ പിണറായി(ലോക നേതാവ് പിണറായി) യൂറോപ്പിലേക്ക് സ്വാഗതം” എന്ന വാചകം പോസ്റ്റിനൊപ്പം നൽകിയിയിട്ടുണ്ട്. “സഖാവിനെ വരവേറ്റ് യൂറോപ്പ്! യൂറോപ്പിലെഗും ഇന്ത്യൻ ഭാവി പ്രധാനമന്ത്രിക്ക് സ്വാഗതമരുളി ജനങ്ങളുടെ വാൻ റാലികൾ. സഖാവ് ഇരട്ടച്ചന്തകനുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് ബ്രിടീഷ് രാജ്ഞി യൂറോപ്പിൽ. ഇരട്ടച്ചങ്കൻ പിണറായി എന്ന് ആർത്തു വിളിച്ച് യൂറോപ്യൻ ജനത. കുരുപൊട്ടി മോങ്ങി ഭക്തർ!! ഇങ്ങനെയൊരു വിവരണവുമായി പിണറായി വിജയൻറെ ചിത്രങ്ങളും പ്ലക്കാർഡുകളുമായി പ്രകടനം നടത്തുന്ന വിദേശീയരുടെ ചിത്രവും പോസ്റ്റിൽ നൽകിയിരിക്കുന്നു.
പിണറായി വിജയൻറെ ചിത്രങ്ങളുമായി യൂറോപ്യൻ ജനത വിദേശ രാജ്യത്ത് റാലികളും പ്രകടനങ്ങളും നടത്തിയോ..? കേരളത്തിലെ മീഡിയകൾ ഇത് വാർത്തയാക്കിയിരുന്നോ…? നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാപരിശോധന
ഞങ്ങൾ ചിത്രം google reverse image, yandex ഇവ ഉപയോഗിച്ച് പരിശോധിച്ചു നോക്കി. സമാനമായ ചില ചിത്രങ്ങൾ അതിൽ നിന്നും ലഭ്യമായി. പിണറായി വിജയൻറെ സ്ഥാനത്ത് നരേന്ദ്ര മോദിയുടെ ചിത്രമാണ് ഞങ്ങൾക്ക് ലഭിച്ച പോസ്റ്റുകളിൽ കണ്ടത്. ബാക്കിയെല്ലാം സമാന രീതിയിൽ തന്നെയാണ്.

ഇവിടെ നിന്നും ലഭിച്ച ലിങ്കുകളിൽ നിന്നും ചിത്രത്തെപ്പറ്റി പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. വാർത്ത ഇതാണ് : 2013 ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അമേരിക്കയിലെ പ്രശസ്തമായ വാർട്ടൻ ഇൻഡ്യാ ഇക്കോണോമിക് ഫോറത്തിൽ ഒരു പ്രസംഗം നടത്താൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. 2013 മാർച്ച് 22-23 തീയതികളിൽ അമേരിക്കയിലെ ഫിലാഡൽഫിയയയിലാണ് കോൺഫറൻസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഫോറത്തിലെ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന ഒരു വിഭാഗം മോദിയുടെ ക്ഷണത്തെ എതിർത്തു. തുടർന്ന് ഫോറം ഭരണ സമിതി പ്രതിസന്ധിയിലാവുകയും മോദിയുടെ ക്ഷണം റദ്ദാക്കുകയും ചെയ്തു.
ഗുജറാത്തിലെ മുസ്ലീങ്ങളെ ഉന്നംവച്ച് പരമ്പരയായി നടന്ന അക്രമങ്ങളിൽ മുഖ്യമന്ത്രി എന്ന നിലയിൽ നിഷ്ക്രീയനായിരുന്നു എന്നതിന്‍റെ പേരിൽ 2005 മാർച്ച് 18 ന് യുഎസ് നയതന്ത്ര വിസ നിഷേധിക്കപ്പെട്ട രാഷ്ട്രീയക്കാരനാണ് നരേന്ദ്ര മോഡി എന്നതായിരുന്നു പ്രതിഷേധക്കാരുടെ വാദഗതി.
1996 ൽ സ്ഥാപിക്കപ്പെട്ട വാർട്ടൺ ഇന്ത്യൻ ഇക്കോണമിക് ഫോറം (WIEF) ഭാരതം കേന്ദ്രീകരിച്ച് അമേരിക്കയിൽ സ്ഥിതി ചെയ്യുന്നതും വിദ്യാർത്ഥികളാൽ നിയന്ത്രിക്കപ്പെടുന്നതുമായ ബിസിനസ്സ് കൂട്ടായ്മയാണ്.
നരേന്ദ്ര മോദിയുടെ ക്ഷണം റദ്ദു ചെയ്തതിനെതിരെ മറ്റൊരു വിഭാഗം നിരത്തിലിറങ്ങി പ്രതിഷേധിച്ച അവസരത്തിലേതാണ് ഈ ചിത്രം. ഈ ചിത്രം സഹിതം rediff.com വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.


archived link | rediff |
കൂടാതെ ചില വീഡിയോ വാർത്തകളും ഇത് സംബന്ധിച്ച് ലഭ്യമാണ്.
archived link | ahmedabadmirror |
archived link | ahmedabadmirror -Tharoor |
archived link | ahmedabadmirror Modi-Kejriwal |
archived link | ahmedabadmirror.Modis-address-at-Wharton-cancelled |
ഇങ്ങനെയൊരു റാലി യഥാർത്ഥത്തിൽ നടന്നിരുന്നു എങ്കിൽ ഭാരതത്തിലെ ദേശീയ- പ്രാദേശിക മാധ്യമങ്ങൾ അത് തീർച്ചയായും പ്രധാന വാർത്തയാക്കുമായിരുന്നു. എന്നാൽ അങ്ങനെയൊന്ന് കാണാനില്ല.
പിണറായി വിജയൻറെ ചിത്രം ചേർത്ത് ഈയൊരു പോസ്റ്റിലലാതെ മറ്റെവിടെയും ഇങ്ങനെയൊരു വാർത്ത കാണാനില്ല. രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കുക. ഒരേ പശ്ചാത്തലമാണ്. കെട്ടിടങ്ങളും വൃക്ഷത്തലപ്പുകളും സമാനം തന്നെയാണ്.

അതിൽ നിന്നും ഒരു കാര്യം നമുക്ക് ഉറപ്പിക്കാം. പോസ്റ്റിൽ പിണറായിയുടെ ചിത്രം എഡിറ്റ് ചെയ്തു ചേർത്തതാണ്. നരേന്ദ്ര മോദിയുടെ പ്ലക്കാർഡുകളുള്ള ചിത്രമാണ് യഥാർത്ഥം.താഴെയുള്ള വീഡിയോ ശ്രദ്ധിച്ചാൽ ഇത് പൂർണമായും വ്യക്തമാകും.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണമായും വ്യാജമായ വാർത്തയും ചിത്രവുമാണ്. എഡിറ്റ് ചെയ്ത ചിത്രം വ്യാജ വാർത്തയോടൊപ്പം നൽകിയിരിക്കുകയാണ്. മുകളിൽ നൽകിയിരിക്കുന്ന വസ്‌തുതകൾ മനസ്സിലാക്കിയ ശേഷം മാന്യ വായനക്കാർ പോസ്റ്റിനോട് പ്രതികരിക്കുക.
ചിത്രങ്ങൾ കടപ്പാട് ഫേസ്‌ബുക്ക്

Title:പിണറായി വിജയന്‍റെ പ്ലക്കാർഡുകളുമായി യൂറോപ്പുകാർ റാലി നടത്തിയോ..?
Fact Check By: Deepa MResult: False
