ലഹരിമരുന്ന് വിതരണത്തിന് വൈദികന്‍ അറസ്റ്റില്‍..? പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

False പ്രാദേശികം | Local സാമൂഹികം

യുവാക്കള്‍ക്കും കൌമാരക്കാര്‍ക്കുമിടയില്‍ ലഹരി ഉപയോഗം കൂടി വരുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേരളത്തെ ഒന്നടങ്കം ആശങ്കപ്പെത്തുന്നതാണ്. ഇതിനിടയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പല സംഭവങ്ങളും ഈ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മയക്കുമരുന്ന് കടത്ത് കേസില്‍ കൊച്ചിയില്‍ പള്ളി വികാരി അറസ്റ്റിലായെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

രണ്ടു യുവാക്കളെയും പിന്നാലെ ഒരു വൈദികനും പൊതുജന മധ്യത്തില്‍ പോലിസ് പിടികൂടി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ്‌ വീഡിയോയിലുള്ളത്. മയക്കുമരുന്ന് കേസില്‍ വൈദികനെ പിടികൂടിയ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലഹരിപകരും വികാരി.

ആരെയാണ് വിശ്വസിക്കുക കൊച്ചി പള്ളുരുത്തിയിൽ കുട്ടികൾക്ക് *ലഹരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കുതിര കൂർ കരിയിലെ വികാരിയച്ചനെ പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ.

ഇവൻ ദൈവ ദാസാനല്ല ലഹരിദാസനാണ്.

കള്ളപ്പന്നി.”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ഇതെന്നും പള്ളി വികാരിയെ പോലിസ് പികൂടുന്നതല്ലെന്നും പകരം അദ്ദേഹത്തെ തടഞ്ഞുവച്ച നാട്ടുകാരില്‍ നിന്നും മോചിപ്പിക്കുകയാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ പള്ളി വികാരിയെ കുറിച്ച് തെറ്റായ പ്രചരണമാണ് നടത്തുന്നത് എന്ന് വ്യക്തമാക്കി 2023 ജൂണ്‍ 27 ന് പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. 

“തെറ്റായ വാർത്ത പ്രചരിപ്പിച്ചതിൽ ഖേദം അറിയിക്കുന്നു
Jaison C. Cooper
കൊച്ചി പള്ളുരുത്തിയിൽ കുട്ടികൾക്ക് ലഹരിമരുന്ന് നൽകിയ കൂതിരക്കൂർ കരിയിലെ വികാരിയച്ചൻ പോലീസ് കസ്റ്റഡിയിൽ എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളും വീഡിയോകളും തെറ്റാണെന്ന് മാത്രമല്ല, സദാചാര പോലീസിംഗുമാണ്.

അച്ചൻ കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയെന്നും ഇതേത്തുടർന്ന് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു എന്നുമാണ് പ്രചരിക്കുന്ന വീഡിയോകൾ. ഇതിലെ വാസ്തവം താഴെപ്പറയുന്നതാണ്

മിനിഞ്ഞാന്ന് ഞായറാഴ്ചയാണ് സംഭവം. പള്ളി മണി അടിച്ചിട്ടും അച്ചൻ കുർബാന ചൊല്ലാൻ വരാത്തതിനെത്തുടർന്ന് പള്ളി മേടയിൽ ചെന്ന് നോക്കിയ നാട്ടുകാർ കണ്ടത് വെള്ളമടിച്ച് കിറുങ്ങി കിടക്കുന്ന വികാരിയച്ചനെയും അച്ചന്റെ ഗ്യാംങ്ങിൽ പെട്ട രണ്ട് മൂന്ന് ചെറുപ്പക്കാരെയുമാണ്. അച്ചൻ മേടയിൽ മദ്യപിച്ചതിൽ കുപിതരായ നാട്ടുകാരിൽ ചിലർ അച്ചന് രണ്ടടി കൊടുത്ത ശേഷം പോലീസിനെ വിളിച്ചു വരുത്തി. പ്രത്യേകിച്ച് നിയമലംഘനം ഒന്നും നടന്നിട്ടില്ലാത്തതുകൊണ്ട് പോലീസ് അറസ്റ്റിനോ കസ്റ്റഡിയ്ക്കോ തയ്യാറായില്ലെങ്കിലും അക്രമാസക്തരായ നാട്ടുകാരിൽ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തി ജീപ്പിൽ കേറ്റി സംഭവസ്ഥലത്ത് നിന്നും മാറ്റുകയാണ് ചെയ്തത്. പൊതുവേ വിശ്വാസികളും വികാരിയും തമ്മിൽ വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട് എന്നാണ് മനസിലാകുന്നത്

എന്തായാലും ഈ സംഭവത്തിൽ നിയമപരമായോ ധാർമ്മികമായോ പള്ളി വികാരിയുടെ ഭാഗത്ത് നിന്നും തെറ്റൊന്നുമില്ല. കത്തോലിക്കാ സഭയുടെ മദ്യ വിരുദ്ധ നിലപാട് ഈ വികാരി പ്രചരിപ്പിക്കാൻ മുൻകൈയെടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ഇതിൽ എന്തെങ്കിലും അധാർമ്മികതയുള്ളൂ. അതല്ലെങ്കിൽ അദ്ദേഹത്തെ വെറുതെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല” എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. 

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ കൊച്ചിയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കുതിരക്കൂര്‍ കരി എന്നും ചെല്ലാനം കണ്ണമാലിയിലെ ഒരു ദേവാലയത്തിലെ വികാരി ആണ് ദൃശ്യങ്ങളില്‍  കാണുന്നതെന്നും വ്യക്തമാക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മാധ്യമ റിപ്പോര്‍ട്ടുകളിലും ഇതേ കാര്യങ്ങള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. 

തുടര്‍ന്ന് ഞങ്ങള്‍ ചെല്ലാനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോസ് മരിയാദാസിനോട് സംസാരിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. “വീഡിയോയിലുള്ള സംഭവം നടന്നത്  2023ലാണ്. പള്ളി വികാരി മദ്യപിച്ചിരിക്കുകയായിരുന്നു. അതിനാല്‍  കുര്‍ബാനയ്ക്ക് എത്തിയില്ല. തുടര്‍ന്ന് വിശ്വാസികള്‍ പള്ളിമേടയില്‍ എത്തി അച്ചനെ തടഞ്ഞുവച്ചു. ജനങ്ങള്‍ കൈവയ്ക്കാന്‍ തുടങ്ങിയതോടെ അച്ചന്‍റെ  സുരക്ഷക്കായി പൊലീസിനെ വിളിച്ചു വരുത്തി അച്ചനെ അവിടെ നിന്നും മാറ്റുകയാണ് ഉണ്ടായത്. കേസൊന്നും ചാര്‍ജ് ചെയ്തില്ല.” ഇതാണ് അദ്ദേഹം തന്ന മറുപടി. 

ലഹരിമരുന്ന് കടത്തുമായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

നിഗമനം 

കുട്ടികള്‍ക്ക് ലഹരി വിതരണം ചെയ്തതിന്  വൈദികനെ പോലിസ് അരസ്റ്റ് ചെയ്തുവെന്ന പ്രചരണം തെറ്റാണ്. മദ്യപിച്ചതിനാല്‍  കുര്‍ബാനയ്ക്ക് എത്താതിരുന്ന വൈദികനെ വിശ്വാസികള്‍ മേടയില്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി മോചിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലഹരിമരുന്ന് വിതരണത്തിന് വൈദികന്‍ അറസ്റ്റില്‍..? പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

Fact Check By: Vasuki S 

Result: False