നെതാന്യാഹുവിനെതിരെ ഇസ്രയേല്‍ യുവജനതയുടെ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

False അന്തര്‍ദേശീയം | International

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അവിടുത്തെ യുവാക്കള്‍ പ്രക്ഷോഭം നടത്തുന്നുവെന്ന് അവകാശപ്പെട്ട്   ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

റോഡു നിറഞ്ഞ് ജനക്കൂട്ടം പ്രതിഷേധിക്കുന്നതും ഇടയ്ക്ക് കല്ലുകള്‍ പോലെ ഏതൊക്കെയോ വലിച്ചെറിയുന്നതും ആക്രോശിക്കുന്നതും  കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളും തുടക്കത്തില്‍ കാണാം. പിന്നീട് അടുത്ത വീഡിയോയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതായി കാണുന്നുണ്ട്. 

യുദ്ധത്തിന് നേതൃത്വം നല്‍കുന്ന നെതന്യാഹുവിനെതിരെ യുവജനതയുടെ പ്രതിഷേധമാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: 

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. നിര്‍ബന്ധിത സൈനിക സേവന നിയമത്തിനെതിരെ ജൂതര്‍ ജറുസലേമില്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 

അന്വേഷണം

ഞങ്ങള്‍ വീഡിയോയില്‍ നിന്നുമുള്ള വിവിധ കീ ഫ്രെയിമുകളുടെ  റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ജെറുസലേമില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ അമിത് സേഗള്‍ എക്‌സില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടു. സൈനിക സേവനത്തിനായുള്ള ഡ്രാഫ്റ്റിനെതിരെ ഇസ്രയേലിലെ തീവ്ര ഓര്‍ത്തഡോക്‌സ് ജൂത വിഭാഗമായ ഹരേദി വിഭാഗം പ്രതിഷേധിക്കുന്നുവെന്നാണ് ഒപ്പമുള്ള വിവരണം.  

ഈ സൂചന ഉപയോഗിച്ച് വീണ്ടും തിരഞ്ഞപ്പോള്‍  Jewish Breaking News  ഇന്‍സ്റ്റഗ്രാം പേജില്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടു. “ഐഡിഎഫ് സൈനിക ഡ്രാഫ്റ്റിനെതിരെ ഇസ്രായേലിലെ ജറുസലേമില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നു ” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

വീഡിയോയിലെ രണ്ടാമത്തെ ഭാഗം വേറെയാണ്. തെരുവില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ജെറുസലേമില്‍ ഹരേദി വിഭാഗം നടത്തുന്ന സമരത്തിലെ ദൃശ്യമാണിതെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റുകള്‍ ലഭിച്ചു. 

ഇതേ വീഡിയോ ഉള്‍പ്പെടുത്തി Jfeed.com  2026 ജനുവരി ഏഴിന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ ജെറുസലേമില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‍റെ പ്രകടനങ്ങള്‍ നടക്കുന്നതിനിടെ ജനുവരി ആറിന് പകര്‍ത്തിയ വീഡിയോയാണിതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രകടനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പ്രതിഷേധക്കാര്‍ കാന്‍ ന്യൂസ് ടെലിവിഷന്‍ സംഘത്തെ ആക്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു

ഇസ്രയേലിലെ നിര്‍ദ്ദിഷ്ട സൈനിക ഡ്രാഫ്റ്റ് വിഷയത്തെ കുറിച്ചുള്ള  റിപ്പോര്‍ട്ടുകള്‍ പ്രകാരം 

തീവ്ര ഓര്‍ത്തഡോക്‌സ് ജൂത വിഭാഗങ്ങള്‍ക്കായി(ഹരേദി) നിര്‍ബന്ധിത സൈനിക സേവന നിയമം നടപ്പാക്കുന്നതിനുള്ള നീക്കത്തിനെതിരായി നാളുകളായി ഇസ്രയേലില്‍ പ്രതിഷേധം നടക്കുന്നുണ്ട്. മതപരമായ കാരണങ്ങള്‍ കൊണ്ട് നിലവില്‍ സൈനിക സേവനത്തില്‍ ഇല്ലാത്തവരാണ് ഹരേദി.

മുന്‍പ് ഇവര്‍ ചെറിയ സമൂഹമായിരുന്നു. എന്നാലിപ്പോള്‍ ജനസംഖ്യാ വര്‍ധനവ് വന്നതോടെ ഇവരെയും സൈനിക സേവനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. അതിനിടെ ഹരേദി വിഭാഗക്കാര്‍ പ്രതിഷേധം കടുപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരി ആറിന് പ്രതിഷേധം നടത്തുന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ ബസ് ഇടിച്ച് ഒരു കൗമാരക്കാരനായ വിദ്യാര്‍ഥി കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

നിഗമനം 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നടന്ന യുവാക്കളുടെ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്നത് ജെറുസലേമില്‍ തീവ്ര ഓര്‍ത്തഡോക്‌സ് വിഭാഗം നിര്‍ബന്ധിത സൈനിക സേവന ഡ്രാഫ്റ്റിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നെതാന്യാഹുവിനെതിരെ ഇസ്രയേല്‍ യുവജനതയുടെ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

Fact Check By: Vasuki S 

Result: False

Leave a Reply