
കോവിഡ് കാലവും അനുബന്ധ ഓണ്‍ലൈന്‍ ക്ലാസ്സുകളും ലോകമെമ്പാടും ഭൂരിപക്ഷം കുട്ടികളിലും മൊബൈല്‍ ഫോണ്‍ അഡിക്ഷന് വഴിതെളിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര സർവകലാശാല അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും നഗരങ്ങളിലെ പോലെ തന്നെ മൊബൈൽ ഫോണിലെ ഉള്ളടക്കം കാണുന്നതിന് വശംവദരാണെന്ന് കണ്ടെത്തി. ഏതാണ്ട് 2 നും 10 നും ഇടയിൽ പ്രായമുള്ള ഏകദേശം 2,700 കുട്ടികളുടെ സ്‌ക്രീൻ സമയം പഠന വിധേയമാക്കിയിരുന്നു. കുട്ടികൾക്കിടയിലെ മൊബൈൽ അഡിക്ഷന്‍റെ വിപത്ത് ഉയർത്തിക്കാട്ടുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സ്കൂള്‍ വിട്ടു വീട്ടിലെത്തിയ കുട്ടി ഫോണില്‍ കളിക്കുന്നതിന് അമ്മ ശകാരിക്കുന്നതും ഫോണ്‍ മാറ്റി പാഠപുസ്തകം എടുത്ത് പഠിക്കാന്‍ നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. അമ്മയുടെ പ്രവൃത്തിയില്‍ പ്രകോപിതനായ കുട്ടി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അമ്മയുടെ തലയില്‍ ആഞ്ഞടിക്കുന്നതുംഅമ്മ ബോധരഹിതയായി താഴെവീഴുന്നതും കുട്ടി മൊബൈല്‍ കൈക്കലാക്കി തുടര്‍ന്നുപയോഗിക്കുന്നതും കാണാം, ഇത് യഥാര്‍ത്ഥ സംഭവമാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*കുട്ടികളെ ശ്രദ്ധിക്കുക
ഒരു വീട്ടിലെ CCTV ദൃശ്യം ആണ് ഇത്
Be careful*”
https://archive.org/details/screencast-www_facebook_com-2024_10_05-17_33_36
എന്നാല്‍ ഈ അവകാശവാദത്തിന് പിന്നിൽ എത്രത്തോളം സത്യമുണ്ടെന്ന് ഈ ലേഖനത്തിലൂടെ നോക്കാം.
വസ്തുത അന്വേഷണം
വീഡിയോ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഇതേ വീഡിയോ ഉള്ള മറ്റുചില പോസ്റ്റുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു, അതില്‍ വീഡിയോയുടെ വിവരണം ഇങ്ങനെയാണ്, ‘കൂടുതൽ ഒറിജിനൽ വീഡിയോകൾ കാണുക: Sanjjanaa Galrani’.
ഫേസ്ബുക്ക് പേജിൽ സ്‌ക്രിപ്റ്റ് ചെയ്ത വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്ന ഒരു നടിയാണ് സഞ്ജന ഗൽറാണി. ചിലപ്പോൾ, ഈ വീഡിയോകൾ ‘ഐഡിയാസ് ഫാക്ടറി’ എന്ന പേജിനൊപ്പം അപ്‌ലോഡ് ചെയ്യപ്പെടും. ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ‘ഐഡിയാസ് ഫാക്ടറി’ സ്ക്രിപ്റ്റ് ചെയ്ത വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നു. മുമ്പ്, സഞ്ജനാ ഗൽറാണി അപ്‌ലോഡ് ചെയ്ത പല സ്‌ക്രിപ്റ്റ് വീഡിയോകളും യഥാർത്ഥ സംഭവങ്ങളാണെന്ന് അവകാശപ്പെട്ട് വൈറലായിരുന്നു, പക്ഷേ അവ തെറ്റാണെന്ന് ഞങ്ങൾ ഫാക്റ്റ് ചെക്ക് നടത്തി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വൈറലായ വീഡിയോ സ്‌ക്രിപ്റ്റ് ചെയ്തതാണെന്നും കുട്ടികളിലെ മൊബൈൽ അഡിക്ഷൻ്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത് നിർമ്മിച്ചതെന്നും കണ്ടെത്തി. കുട്ടികളിലെ മൊബൈൽ ഫോൺ ആസക്തിയുടെ അപകടത്തെ കുറിച്ച് ബോധവൽക്കരണം നടത്തുക.’ –ഇന്‍റന്‍റ് ഡാറ്റ എന്ന ഫാക്റ്റ് ചെക്ക് വെബ്സൈറ്റ് വീഡിയോ പരിശോധിച്ച് ഇത് വ്യാജവും സ്ക്രിപ്റ്റും ആണെന്ന് വ്യക്തമാക്കി അവരുടെ X ഹാന്‍റിലില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.
യഥാര്‍ത്ഥ വീഡിയോയുടെ ഒപ്പം സൃഷ്ടാക്കള്‍ ഡിസ്ക്ലൈമര്‍ നല്കിയിരുന്നു. വിനോദത്തിനും സാമൂഹ്യ അവബോധത്തിനുമായി നിര്‍മ്മിച്ചതാണെന്നും യഥാര്‍ത്ഥമല്ലെന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്. വീഡിയോയുടെ പതിപ്പ് ഐഡിയാസ് ഫാക്ടറി എന്ന ഫേസ്ബുക്ക് പേജില്‍ ഇപ്പോള്‍ കാണാനില്ല. കൊച്ചുകുട്ടി സ്വന്തം അമ്മയെ കൊല്ലുന്നത് കാണിച്ചതിന് വിമര്‍ശനങ്ങള്‍ നേരിട്ടതിനാലാകാം സ്രഷ്‌ടാക്കൾ വീഡിയോ നീക്കം ചെയ്തത് എന്നു അനുമാനിക്കുന്നു. വീഡിയോയുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങള്‍ ideasfactory നീക്കം ചെയ്ത വീഡിയോയുടെ സ്ക്രീന്‍ഷോട്ട് നല്കിയിട്ടുണ്ട്.

Ideasfactory പേജിലെ വീഡിയോകള്‍ നോക്കിയാല്‍ പല വീഡിയോകളും ചിത്രീകരിച്ചിരിക്കുന്നത് ഒരേ സ്ഥലത്ത് തന്നെയാണെന്ന് വ്യക്തമാകും. ഭിത്തികൾ, ടിവി, ചുവരിൽ തൂക്കിയിട്ടിരിക്കുന്ന പെയിന്‍റിംഗ്, വൈറൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന ഷെൽഫ് തുടങ്ങിയവ ഒന്നുതന്നെയാണ്.
നിഗമനം
പോസ്റ്റിലെ വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല. സാമൂഹ്യ അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്താണ് വീഡിയോ ഉപയോഗിച്ചിരിക്കുന്നത്.
