
കുട്ടികളുടെ നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തുന്ന വാർത്തകൾ ദിവസേന എന്നവണ്ണം വര്‍ദ്ധിച്ചു വരികയാണ്. ബലാൽസംഗത്തിന് ഇരയായ അഞ്ചു വയസ്സുള്ള മകളെയും കയ്യിലെടുത്ത് കുട്ടിയുടെ പിതാവ് ഡെല്‍ഹിയില്‍ പ്രതീകാത്മകമായി പ്രതിഷേധിക്കുന്നുവെന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രചരണം
സ്ത്രീകൾക്ക് ഇന്ത്യയിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതായി തീർന്നതിന് കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില പോസ്റ്ററുകൾ കയ്യിൽ പിടിച്ച് പിതാവ് സങ്കടങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് മകളെ ചേർത്തുപിടിച്ച് പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. പിതാവിന്‍റെ കൈയ്യിലുള്ള കുട്ടി ബലാല്‍സംഗത്തിന് ഇരയായിയെന്നും ആര്‍എസ്‌എസ് ആണ് പിന്നിലെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ആർ.എസ്.എസ് ചാണക സംഘി നായിന്റ മകൻ ബലാത്സംഗം ചെയ്ത അഞ്ച് വയസ്സുള്ള മകൾക്ക് നീതി ലഭിക്കാതെ വന്നപ്പോൾ ആ പൊന്നു മോളുടെ അച്ഛൻ.
ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ മകളെ ചുമന്ന് പ്രതിഷേധിക്കുന്ന ഹൃദയഭേദകമായ ദൃശ്യം.
, ഹിന്ദുത്വത്തിനുവേണ്ടി രാജ്യത്തെ ക്രൂരമായ കൈകൾക്ക് ഏൽപ്പിച്ചതിൽ മുഴുവൻ രാജ്യത്തെയും ജനങ്ങൾ പശ്ചാത്തപിക്കുകയാണ്… … മകളെ… മാപ്പ്… തരൂ…”
എന്നാൽ പൂർണമായും തെറ്റായ വിവരണമാണ് ഇതെന്നും ആര്‍എസ്എസുമായോ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ സാമൂഹിക സംഘടനകളുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഉത്തർപ്രദേശിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ ചൌധരി പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ലഭ്യമായി. വീഡിയോയുടെ അടിക്കുറിപ്പിന്‍റെ പരിഭാഷ ഇങ്ങനെ:
“പെൺമക്കളുടെ സുരക്ഷിതത്വത്തിന് വേണ്ടി ഞാൻ സ്വന്തം മകളുമായി പാർലമെന്‍റിനു മുന്നിൽ പോയപ്പോൾ പോലീസ് എന്നെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മോദിയുടെ ഭരണത്തിൽ പെൺമക്കൾ സുരക്ഷിതരല്ല, മോദി സർക്കാർ താഴെ വീഴട്ടെ”. 2019 ഡിസംബർ 5നാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
അതായത് വീഡിയോയ്ക്ക് ആറു വര്‍ഷത്തോളം പഴക്കമുണ്ട്. ഇതേ വീഡിയോയുടെ ദൈഘ്യമേറിയ പതിപ്പ് സച്ചിന്‍ ചൌധരിയുടെ ഫേസ്ബുക്ക് പേജിലുണ്ട്. ബലാൽസംഗം ചെയ്യപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ദൃശ്യങ്ങൾ എന്ന തെറ്റായ വിവരണത്തോടെ ഈ വീഡിയോ പിന്നീട് വൈറലായപ്പോൾ ഡൽഹി പോലീസ് ഇത് തെറ്റായ പ്രചരണമാണെന്നും ഇത്തരം വ്യാജപ്രചരണം നടത്തരുതെന്നും വ്യക്തമാക്കിക്കൊണ്ട് ട്വിറ്ററില്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
ഇതേ ദൃശ്യങ്ങൾ ഉൾപ്പെടുത്തി എബിപി ന്യൂസ് നൽകിയ ഒരു വീഡിയോ വാർത്ത ഞങ്ങൾക്ക് ലഭിച്ചു. 2019 നവംബറിൽ ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊലചെയ്യപ്പെട്ടതിനുശേഷം സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ വിജയചൌക്കിൽ നടന്ന പ്രതിഷേധമാണ് ദൃശ്യങ്ങളിൽ കാണുന്നതെന്ന് വാർത്തയുടെ ഉള്ളടക്കത്തിൽ പറയുന്നു.
നിഗമനം
വീഡിയോയുടെ ഒപ്പമുള്ള വിവരണം പൂർണമായും തെറ്റാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് 2019 ഡിസംബറിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി തന്‍റെ മകളുമായി പ്രതീകാത്മകമായി നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണിത്. ബലാല്‍സംഗത്തിന് ഇരയായ കുട്ടിയാണ് കയ്യിലുള്ളത് എന്നത് പൂർണമായും തെറ്റായ പ്രചരണമാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബലാൽസംഗത്തിന് ഇരയായ അഞ്ചു വയസ്സുകാരിയെ കയ്യിലെടുത്ത് പിതാവ് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യം ഇതാണ്…
Fact Check By: Vasuki SResult: False
