FACT CHECK: ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് കാന്തപുരം മുഖ്യമന്ത്രിയോട് പറഞ്ഞതായി വ്യാജ പ്രചരണം…

പ്രാദേശികം | Local രാഷ്ട്രീയം | Politics

വിവരണം

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം കാഞ്ഞങ്ങാട് ഒരു യുവാവിനെ വെട്ടി കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. വിവിധ രാഷ്ട്രീയ മത സംഘടനകള്‍ സംഭവത്തെ അപലപിക്കുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 

ഇക്കഴിഞ്ഞ ദിവസം മുതല്‍ ചില മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. അഖിലേന്ത്യാ മര്‍കസു സക്വാഫാത്ഹി സുന്നിയ ജനറല്‍ സെക്രട്ടറി കാന്തപുരം അബുബക്കര്‍ മുസലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞതായാണ് പ്രചരണം. വാര്‍ത്ത ഇങ്ങനെ: ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുത്; മുഖ്യമന്ത്രിയോട് കാന്തപുരം

പിന്നാക്ക സംവരണം സംരക്ഷിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതി നല്‍കി

archived linkFB post

വാര്‍ത്തയുടെ ലിങ്ക് ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. 

archived linkmediaonetv

ലിങ്ക് തുറന്നു ഉള്ളടക്കം പരിശോധിച്ചാല്‍  കാണാന്‍ കഴിയുന്നത് പിന്നാക്ക സംവരണം സംരക്ഷിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതി നല്‍കി. കേരള പര്യടനത്തിനിടെ കോഴിക്കോട്ട് വെച്ചാണ് കാന്തപുരം മുഖ്യമന്ത്രിയെ കണ്ടത് എന്നാണ്. 

ഫാക്റ്റ് ക്രെസണ്ടോ ഈ വാര്‍ത്തയെ പറ്റി അന്വേഷിച്ചു. ഈ വാര്‍ത്ത തെറ്റാണെന്നും ഇത്തരത്തില്‍ യാതൊന്നും കാന്തപുരം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടില്ല എന്നും ഞങ്ങള്‍ക്ക് മനസ്സിലായി. അന്വേഷണ ഫലങ്ങള്‍ പങ്കു വയ്ക്കാം.

വസ്തുതാ വിശകലനം

ഞങ്ങള്‍ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്ത ലഭിച്ചു. 

ലേഖനത്തില്‍ പറയുന്നത് മീഡിയ വണ്‍ ചാനല്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന് കാന്തപുരം മുസലിയാരുടെ സെക്രട്ടറി അറിയിച്ചു എന്നാണ്.

കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനായി ഞങ്ങള്‍ അദ്ദേഹത്തിന്‍റെ  ഓഫീസുമായി ബന്ധപ്പെട്ടു. “ഇത് തെറ്റായ പ്രചാരണമാണ്. കാന്തപുരം മുസലിയാര്‍ വാര്‍ത്തയില്‍ നല്കിയിരിക്കുന്നതുപോലെ യാതൊന്നും പറഞ്ഞിട്ടില്ല. ഈയൊരു രീതിയില്‍ സംസാരിക്കുന്ന ആളല്ല അദ്ദേഹം. മാത്രമല്ല, അദ്ദേഹം നിവേദനമൊന്നും എഴുതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക മാത്രമാണ് ചെയ്തത്.  അദ്ദേഹത്തിനെതിരെ വെറുതേ വ്യാജ പ്രചാരണം നടത്തുകയാണ്.” ഇക്കാര്യം ഞങ്ങളോടെ പങ്കുവച്ചത് അഖിലേന്ത്യാ മര്‍കസു സക്വാഫാത്ഹി സുന്നിയ ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് സെക്രട്ടറി അക്ബര്‍ ബാദുഷ സക്വാഫി ആണ്. ഇക്കാര്യം പരാമര്‍ശിച്ച് അദ്ദേഹം ഞങ്ങള്‍ക്ക് കൈമാറിയ വിശദീകരണം താഴെ കൊടുക്കുന്നു:

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് കാന്തപുരത്തിന്റെ ഓഫീസില്‍ നിന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട്

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു എന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വാസ്തവ രഹിതമാണെന്ന് അദ്ദേഹത്തിന്‍റെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്.

Avatar

Title:ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് കാന്തപുരം മുഖ്യമന്ത്രിയോട് പറഞ്ഞതായി വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False