FACT CHECK: ഇത് കടലില്‍ നിന്ന് കിട്ടിയ അപൂര്‍വ ജീവിയല്ല, ആര്‍ക്കിട്ടെക്ച്ചര്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച കലാരൂപമാണ്‌…

കൌതുകം

കടൽ എപ്പോഴും വിസ്മയങ്ങളുടെ  ഒരു വലിയ ശേഖരമാണ്. കൗതുകകരമായ നിരവധി വാർത്തകൾ ഇടയ്ക്കിടെ കടലിനെ ചുറ്റിപ്പറ്റി വരാറുണ്ട്. ലോകമെമ്പാടും ആളുകൾ അത്ഭുതത്തോടെ കടല്‍ കഥകള്‍ ശ്രദ്ധിക്കാറുമുണ്ട്.

 പ്രചരണം 

ഇപ്പോൾ പകുതി മനുഷ്യന്‍റെ രൂപമുള്ള ഒരു അപൂർവ ജീവിയെ കടലിൽനിന്നും  കണ്ടെത്തിയതായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്  ചിത്രത്തിൽകൈകളും ഏകദേശം മനുഷ്യശരീരത്തിന് രൂപഘടനയും തോന്നുന്ന ഒരു ജീവിയെ  ജീവനില്ലാത്ത നിലയിൽ കാണാം. ഫേസ്ബുക്ക് പോസ്റ്റിൽ ഈ ചിത്രവും ഈ ചിത്രം ഉൾപ്പെടുന്ന ലേഖനത്തിന് തലക്കെട്ടും ആണ് നൽകിയിട്ടുള്ളത്.  കടലിൽ നിന്നും കണ്ടെത്തിയ അപൂർവ്വ ജീവി വീഡിയോ എന്നാണ് തലക്കെട്ട്.

archived linkFB post

ലേഖനം പരിശോധിച്ചു നോക്കിയപ്പോൾ ഈ ജീവിയെക്കുറിച്ചുള്ള ഉള്ള കൂടുതൽ വിവരങ്ങൾ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോയിൽ ഉണ്ട് എന്നാണ്  വിവരിക്കുന്നത്.  

archived link

ഞങ്ങൾ വീഡിയോ കണ്ടു നോക്കി ഈ ജീവിയുമായി ബന്ധപ്പെട്ട യാതൊന്നും വീഡിയോയിൽ മത്സ്യകന്യക  എന്ന സങ്കൽപത്തിൽ പ്രചരിക്കുന്ന ചില കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഞങ്ങൾ ഈ ചിത്രത്തെ കുറിച്ചും ഈ വീഡിയോയിലെ ദൃശ്യങ്ങളെ കുറിച്ചും അന്വേഷിച്ചു തെറ്റായ പ്രചരണമാണ് ലേഖനത്തിൽ വിവരിക്കുന്നത് എന്ന് മനസ്സിലായി.

വസ്തുത ഇങ്ങനെ

ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചു നോക്കിയപ്പോൾ തായ്ലാന്‍ഡില്‍  കടലിൽ നിന്നും പിടികൂടിയ അപൂർവ്വ ജീവി എന്ന് വിവരണത്തോടെ ലോകം മുഴുവൻ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട് എന്ന് കാണാൻ സാധിച്ചു. കുറച്ചുകൂടി സൂക്ഷ്മമായി അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഒരു യുട്യൂബ് വീഡിയോ ലഭിച്ചു.

“ഇന്തോനേഷ്യയിൽ കണ്ടെത്തിയ മൽസ്യ കന്യകയുടെ സത്യം” എന്ന് തലക്കെട്ടിൽ പറയുന്നുണ്ട്.  ഇതേ ചിത്രം വീഡിയോയിൽ കാണിക്കുന്നുണ്ട്. ചിത്രം ഒരു ആർട്ട് എക്സിബിഷനിൽ നിന്നുള്ളതാണ് എന്ന്  സൂചന നൽകിയിട്ടുണ്ട്. 

സൂചന ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ 2018  ജൂൺ നാലാം തീയതി തീയതി നടന്ന PI-R2 ART THESIS EXHIBITION എന്നൊരു ഫേസ്ബുക്ക് പേജ് ലഭിച്ചു. ഈ എക്സിബിഷനിൽ പ്രദർശിപ്പിച്ച ഒരു കലാരൂപമാണ് പോസ്റ്റില്‍ കടലിൽ നിന്നും ലഭിച്ച അപൂർവ്വ ജീവി എന്ന പേരില്‍ നൽകിയിരിക്കുന്നത്.  

ഈ പ്രദര്‍ശനം സംഘടിപ്പിച്ചത് ലഡ്ക്രാബാ ആസ്ഥാനമായുള്ള  കിംഗ്‌ മോങ്കൂട്ട്  ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ്  ടെക്നോളജിയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ്  ഫൈൻ ആർട്സ് ഫാക്കൽറ്റി ഓഫ് ആർക്കിടെക്ചർ വിദ്യാര്‍ഥികളാണ്.  ചിത്രത്തിന്‍റെ  വിവിധ രൂപങ്ങള്‍ പ്രദര്‍ശനത്തിനായി ആരംഭിച്ച ഫേസ്ബുക്ക് പേജില്‍ നൽകിയിട്ടുണ്ട്.

കൂടാതെ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള യുട്യൂബ് വീഡിയോയിലെ ദൃശ്യങ്ങള്‍ പലതും വിവിധ അനിമേഷന്‍ ആര്‍ട്ടിസ്റ്റുകള്‍ രൂപകല്‍പ്പന ചെയ്തതാണ്.  കടലില്‍ നിന്നും വിചിത്ര രൂപത്തിലുള്ള ചില ജീവികളെ ഇടയ്ക്ക് ലഭിച്ചിട്ടുണ്ട് എങ്കിലും മത്സ്യ കന്യക അല്ലെങ്കില്‍ മത്സ്യ പുരുഷന്‍  എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാണ് എന്ന് ഇതുവരെ ശാസ്ത്രീയ തെളിവുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഇത്തരം ജീവികളെ കുറിച്ചുള്ള നിറംപിടിപ്പിച്ച കെട്ടുകഥകള്‍ പതിറ്റാണ്ടുകളായി പ്രചരിച്ചു പോരുന്നതാണ്.

മത്സ്യകന്യകകൾ യഥാർത്ഥമല്ല എന്നാണ് ഗവേഷകര്‍ പറയുന്നത് . യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ എന്ന സ്ഥാപനം  അർദ്ധ-സ്ത്രീ, അർദ്ധ-മത്സ്യ ജീവികളുടെ അസ്തിത്വം വെറും മിഥ്യയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നൊരു വാർത്ത അന്തർദേശീയ മാധ്യമമായ റോയിട്ടേഴ്‌സ് നൽകിയിട്ടുണ്ട്. ജല ഹ്യൂമനോയിഡുകളുടെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് ഓഷ്യാനിക്‌ ഫാക്ട്സ് എന്ന പ്രബന്ധത്തില്‍ അവര്‍ പ്രതിപാദിക്കുന്നു എന്നാണ് വാര്‍ത്ത. 

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. എ ബിജു കുമാറിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മത്സ്യ കന്യക എന്നത് വെറും സങ്കല്‍പ്പവും കെട്ടുകഥയും മാത്രമാണ് എന്നാണ്. 

പോസ്റ്റിലെ പ്രചരണം തെറ്റാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. കടലില്‍ നിന്ന് കിട്ടിയ അപൂര്‍വ ജീവി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് ലഡ്ക്രാബാ ആസ്ഥാനമായുള്ള  കിംഗ്‌ മോങ്കൂട്ട്  ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ്  ടെക്നോളജിയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ്  ഫൈൻ ആർട്സ് ഫാക്കൽറ്റി ഓഫ് ആർക്കിടെക്ചർ വിദ്യാര്‍ഥികള്‍ സൃഷ്‌ടിച്ച കലാരൂപത്തിന്‍റെ ചിത്രമാണ്. മത്സ്യ കന്യകയോ അതുപോലുള്ള ജല ഹ്യൂമനോയിഡുകളോ അസ്ഥിത്വത്തിലുണ്ടെന്ന് ഇതുവരെ തെളിവുകളില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇത് കടലില്‍ നിന്ന് കിട്ടിയ അപൂര്‍വ ജീവിയല്ല, ആര്‍ക്കിട്ടെക്ച്ചര്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച കലാരൂപമാണ്‌…

Fact Check By: Vasuki S 

Result: False