ഒരു വ്യക്തിയുടെ വയറിനുള്ളില്‍ നിന്നും പുല്ല് പോലുള്ള വസ്തുക്കൾ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

പ്രചരണം

സൗദി അറേബ്യയിൽ ആറ് വയസ്സുള്ള കുട്ടിയുടെ വയറ്റിൽ നിന്നാണ് ഈ വസ്തുക്കള്‍ നീക്കം ചെയ്യുന്നത് എന്നും ജങ്ക് ഫുഡ് കഴിക്കുന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. “*സൗദി അറേബ്യയിൽ ആറുവയസ്സുള്ള കുട്ടിയെ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർ കുട്ടിയെ ഓപ്പറേഷൻ ചെയ്‌തപ്പോൾ കുടലിൽ അടിഞ്ഞുകൂടിയ മാലിന്യം കുട്ടിയുടെ വയറ്റിൽ നിന്ന് പുറത്തേക്ക് വന്നു. അത് നമുക്ക് കാണാം. യഥാർത്ഥത്തിൽ നമ്മുടെ കുട്ടികൾ കടകളിൽ നിന്ന് വാങ്ങി കഴിക്കുന്ന ഭക്ഷണമാണ്. ഈ ഭക്ഷണങ്ങൾ കൃത്രിമ വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത് (ഉദാ: "പ്ലാസ്റ്റിക്" മുതലായവ). ഇവ മനുഷ്യൻ്റെ വയറിന് ദഹിപ്പിക്കാനാവില്ല.*

*നമ്മുടെ കുട്ടികളെ ജങ്ക് ഫുഡിൽ നിന്ന് സംരക്ഷിക്കണം.*”


FB post | archived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്നും ജങ്ക് ഫുഡ് കഴിച്ചതിന്‍റെ പേരിലല്ല വയറിനുള്ളില്‍ ഇങ്ങനെ ഉണ്ടായതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

നിലവിൽ പങ്കിടുന്ന ഈ വീഡിയോയുടെ സ്‌ക്രീൻഷോട്ടുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തുമ്പോൾ, വീഡിയോ ദൃശ്യങ്ങളെ കുറിച്ചുള്ള 2020-മുതല്‍ നിരവധി മിഡിൽ ഈസ്റ്റ് മാധ്യമങ്ങള്‍ നല്‍കിയതായി കണ്ടു. കുടലിൽ അടിഞ്ഞുകൂടിയ പുല്ലുപോലുള്ള വസ്തുക്കളാണ് ഈ വീഡിയോയിൽ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്. എന്നാല്‍ ജങ്ക് ഫുഡ് കഴിച്ചതിന്‍റെ പരിണിതഫലമായി ഉണ്ടായ അവശിഷ്ടങ്ങളല്ല ഇവ. ഈ സംഭവം നടന്നത് സൗദി അറേബ്യയിൽ അല്ല.





ലേഖനങ്ങൾ അനുസരിച്ച്, സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് സുഡാനിലാണ്. വയറുവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു പെൺകുട്ടിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അവളുടെ ആമാശയത്തിൽ നിന്നാണ് ഇത്തരം അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. എന്നാൽ പെൺകുട്ടി പലപ്പോഴും പുല്ല് ഭക്ഷിച്ചതിനാലാണ് അവളുടെ കുടലില്‍ ഇവ വന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. സോപ്പ്, മുടി, പുല്ല്, ചെളി, മണൽ, ചോക്ക് തുടങ്ങിയ പദാർത്ഥങ്ങൾ കഴിക്കാൻ ശക്തമായ പ്രേരണയുണ്ടാകുന്ന 'പിക്ക സിൻഡ്രോം' എന്ന അവസ്ഥയാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മേൽപ്പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കുന്ന വീഡിയോ റിപ്പോർട്ട് ലഭിച്ചു.


കൂടാതെ പല മാധ്യമങ്ങളും ഇതേ റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. ജങ്ക് ഫുഡ് കഴിക്കുന്നതുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് റിപ്പോര്‍ട്ടുകളിൽ നിന്ന് വ്യക്തമാണ്. ജങ്ക് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്നത് വസ്തുത ആണെങ്കിലും ഈ ശസ്ത്രക്രിയയുടെ ദൃശ്യങ്ങളും ജങ്ക് ഫുഡ് കഴിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടികൾ അധികം കഴിക്കുന്നില്ലെന്ന് അവരുടെ ആരോഗ്യ സംരക്ഷണത്തിനായി ഉറപ്പ് വരുത്തണം. ജങ്ക് ഫുഡിനെ കുറിച്ചുള്ള അവബോധമാണ് വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിലും എന്നതാണ് ഈ വീഡിയോ ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നത്, എന്നാൽ വീഡിയോയിലെ ദൃശ്യങ്ങൾ ആളുകളെ ഭയപ്പെടുത്താൻ സാധ്യതയുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പുല്ല് പോലുള്ള അവശിഷ്ടങ്ങള്‍ ശസ്തക്രിയായിലൂടെ പെണ്‍കുട്ടിയുടെ ആമാശയത്തില്‍ നിന്ന് പുറത്തെടുക്കുന്നത് സൌദി അറേബ്യയിലല്ല, സുഡാനിലാണ്, മാത്രമല്ല, ജങ്ക് ഫുഡ് കഴിച്ചതിനാലല്ല പെണ്‍കുട്ടിക്ക് ഈ അവസ്ഥ ഉണ്ടായത്. സോപ്പ്, മുടി, പുല്ല്, ചെളി, മണൽ, ചോക്ക് തുടങ്ങിയ പദാർത്ഥങ്ങൾ കഴിക്കാൻ ശക്തമായ പ്രേരണയുണ്ടാകുന്ന 'പിക്ക സിൻഡ്രോം' എന്ന മാനസികാവസ്ഥയുള്ള പെണ്‍കുട്ടിയായിരുന്നു ശസ്തക്രിയയ്ക്ക് വിധേയയായത്.

Claim Review :   സൌദി അറേബ്യയില്‍ ജങ്ക് ഫുഡ് കഴിച്ചതിന്‍റെ പരിണിതഫലമായി പെണ്‍കുട്ടിയുടെ ആമാശയത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍
Claimed By :  Social media users
Fact Check :  -