നിലമ്പൂരില്‍ സിംഹത്തെ കണ്ടു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ പിന്നിലെ വസ്‌തുത എന്ത്?

Misleading സാമൂഹികം

വിവരണം

ഒരു പെട്രോള്‍ പമ്പിന്‍റെ പരിസരത്ത് ഒരു ആണ്‍ സിംഹം റോന്തുചുറ്റുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്ക് റീലായുമായിട്ടാണ് പ്രധാനമായും വീഡിയോ പ്രചരിക്കുന്നത്. നിലമ്പൂര്‍ അകമ്പാടം റോഡില്‍ പെട്രോള്‍ പമ്പില്‍ സിംഹം എന്നതാണ് വീഡിയോയുടെ തലക്കെട്ട്. സുധീഷ് നായര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ റീല്‍ വീഡിയോയ്ക്ക് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook ReelArchived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ നിലമ്പൂരിലെ പെട്രോള്‍ പമ്പില്‍ നിന്നുമുള്ളതാണോ? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ petrolpump, lion എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും മിറര്‍ നൗ ചാനല്‍ അവരുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും ഇതെ വീഡിയോ പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. ഗുജറാത്തിലെ ഗിര്‍ മേഖലയിലെ ഒരു ഗ്രാമത്തിലെ പെട്രോള്‍ പമ്പില്‍ സിംഹത്തെ കണ്ടു എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

മിറര്‍ നൗ പങ്കുവെച്ച വീഡിയോ കാണാം –

പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം സംസ്ഥാന വനം വന്യജീവി വകുപ്പിന്‍റെ നിലമ്പൂര്‍ ഡിവിഷണല്‍ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ് –

ഇന്ത്യയില്‍ ഗുജറാത്തിലെ ഗിര്‍ വന മേഖലയില്‍ മാത്രമാണ് സിംഹങ്ങളുള്ളത്. മൃഗശാലകളിലല്ലാതെ മറ്റ് സംസ്ഥാനങ്ങളിലൊന്നും തന്നെ വനമേഖലകളില്‍ സിംഹം ഇല്ലാ. നിലമ്പൂരില്‍ സിംഹത്തെ കണ്ടെത്തി എന്ന പ്രചരണം തികച്ചും അടിസ്ഥാന രിഹതമാണെന്നും ഇത്തരത്തിലൊരു സംഭവം പ്രദേശത്തോ സംസ്ഥാനത്തോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നും അവര്‍ പറഞ്ഞു.

നിഗമനം

ഗുജറാത്തിലെ ഗിര്‍ വന മേഖലയോട് ചേര്‍ന്നുള്ള ഗ്രാമത്തിലെ പെട്രോള്‍ പമ്പില്‍ ആണ്‍ സിംഹത്തെ കണ്ടു എന്നതിന്‍റെ വീഡിയോയാണ് നിലമ്പൂരില്‍ സിംഹത്തെ കണ്ടെത്തി എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.