ഹൃസ്വചിത്രം ചിത്രീകരിക്കുന്ന രണ്ടു കൊല്ലം പഴയ വീഡിയോ ഇപ്പോഴത്തെ ഇസ്രയേല്‍ ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…
ഇസ്രായേൽ-ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ പശ്ചാത്തലത്തിൽ, ഒരു കുട്ടി നിലത്ത് കിടക്കുന്നതും ചിലർ ചുറ്റുംകൂടി നിൽക്കുന്നതുമായ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഇസ്രായേൽ കുട്ടികളുടെ മരണത്തിന്‍റെ വ്യാജ വീഡിയോ ഉണ്ടാക്കി ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രചരണം.
പ്രചരണം
ദൃശ്യങ്ങളില്‍ ഒരു കുട്ടി നിലത്തു കിടക്കുന്നതും ചുറ്റും ഷൂട്ടിങ്ങ് ടീം അവന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കാണാം. ഹമാസ് സംഘടന കുട്ടികളെ ഉപദ്രവിച്ചു എന്ന വ്യാജ പ്രചരണത്തിനായി ഇസ്രയേലികള്‍ ഷൂട്ടിംഗ് നടത്തുകയാണ് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: "ഹമാസ് ആക്രമണത്തിൽ" ഇസ്രായേലി " കുട്ടിയുടെ മരണം"
എന്ന വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു !
കുട്ടിയുടെ വ്യാജ മരണത്തിന്റെ വ്യാജ വീഡിയോയുടെ ഷൂട്ടിംഗ് ചെയ്യുന്നത് ഈ വീഡിയോയിൽ കാണാം !
ഇസ്രായേൽ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു ???
#israelFakenews”
എന്നാല്‍ പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോയുടെ കീഫ്രെയിമുകള്‍ വേർതിരിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ദി ഒബ്‌സർവേഴ്‌സ് എന്ന വെബ്‌സൈറ്റിൽ ഞങ്ങൾ ഇതേ വീഡിയോ കണ്ടെത്തി. 2022 ഏപ്രിൽ 29 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഇത് ഒരു പാലസ്തീൻ ക്രൂ ഷോർട്ട് ഫിലിമായ 'എംപ്റ്റി പ്ലേസ്' ഷൂട്ടിംഗിന്‍റെ വീഡിയോയാണ്.
ലഭിച്ച സൂചന ഉപയോഗിച്ച് ഞങ്ങൾ കൂടുതൽ അന്വേഷണം നടത്തിയപ്പോള്‍ തടവിലാക്കപ്പെട്ട പലസ്തീൻകാരൻ അഹമ്മദ് മനസ്രയുടെ കഥയെ ആസ്പദമാക്കിയുള്ള 'എംപ്റ്റി പ്ലേസ്' എന്ന ഫലസ്തീൻ ഹ്രസ്വചിത്രത്തിൽ നിന്നുള്ളതാണ് വൈറലായ വീഡിയോ എന്നു വ്യക്തമായി. ടിക് ടോക്കില്‍ @Mohamad awawdeh എന്ന പ്രൊഫൈലില്‍ വീഡിയോയിൽ കാണാം. "കുട്ടി തടവുകാരനായ അഹമ്മദ് മനസ്രയുടെ കഥയെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം ചിത്രീകരിക്കുന്നു" എന്ന അറബിക് അടിക്കുറിപ്പോടെയാണ് 2022-ൽ വീഡിയോ പോസ്റ്റ് ചെയ്തത്.
കൂടാതെ Invicta Palestine എന്ന യുട്യൂബ് ചാനലിൽ ഞങ്ങൾ വൈറൽ ഷോർട്ട് ഫിലിമിന്‍റെ വീഡിയോ കണ്ടെത്തി. 2022 ഏപ്രിൽ 24-നാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്.
ഇതിൽ, ഷൂട്ടിംഗിൽ കാണുന്ന അതേ കുട്ടി നിലത്ത് കിടക്കുന്നത് കാണാം. ഈ ഹ്രസ്വചിത്രം 2022 ഏപ്രിൽ 19-ന് അവനി എസ്തൈവ് എന്ന യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണമായും തെറ്റാണ്. രണ്ട് വർഷം മുമ്പ് ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്‍റെ ഷൂട്ടിംഗ് വീഡിയോ ആണിത്. സമീപകാല ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഹൃസ്വചിത്രം ചിത്രീകരിക്കുന്ന രണ്ടു കൊല്ലം പഴയ വീഡിയോ ഇപ്പോഴത്തെ ഇസ്രയേല്‍ ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു...
Written By: Vasuki SResult: False