
വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ പോലീസ് ലാത്തി ചാർജിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് പോലീസ് ചിലരെ ശിക്ഷിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:
“എനിക്കിതാണ് ഈ മോദി സർക്കാറിനോട് ദേഷ്യം, ഒന്നാമത്തെ പൗരത്വഭേദഗതി, രണ്ടാമത് മുത്തലാക്ക്, പിന്നെ വഖഫ്, ഇനി ദേ ഏക സിവിൽക്കോട്,, ഇതിനൊക്കെ തല്ല് കൊള്ളുന്നത് ഒക്കെ ഞങ്ങള് തന്നെ. പണ്ടുള്ളൊരു ചൊല്ലുണ്ട് ഏതച്ഛൻ വന്നാലും തല്ലു അമ്മക്ക് തന്നെ, എന്ന് പറഞ്ഞപോലെ, ഏത് നിയമം വന്നാലും തല്ലുകൊള്ളാൻ ഞങ്ങൾതന്നെ, എന്നാൽ മോദിക്ക് ഈ ബില്ലുകളെല്ലാം ഒരുമിച്ചു പാസാക്കി എടുത്തുകൂടെ, എങ്കിൽ ഒരു തവണ തല്ല് കൊണ്ടാൽ മതിയല്ലോ.”
എന്നാൽ ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോ ഇതിനെ മുൻപും തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുകേയുണ്ടായിരുന്നു. 2019ൽ ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധികരിച്ചിരുന്നു. ഈ റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
വീഡിയോയിൽ നമുക്ക് ഒരു പോലീസ് സ്റ്റേഷൻ്റെ ബോർഡ് കാണാം. ഈ പോലീസ് സ്റ്റേഷൻ്റെ പേര് ഗ൪ദനിബാഗ് പോലീസ് സ്റ്റേഷൻ എന്നാണ്. ഞങ്ങൾ ഈ സ്റ്റേഷനിലെ അന്നത്തെ എസ്.എച്.ഓയുമായി സംസാരിച്ചു. ഈ സംഭവം പട്നയിൽ 2015ൽ മദ്രസ അധ്യാപകന്മാർ അവരുടെ ശമ്പളം കൂട്ടണം എന്ന ആവശ്യത്തോട് സമരം ചെയ്തപ്പോൾ അവർക്കുനേരെ പോലീസ് നടത്തിയ ലാത്തി ചാർജിൻ്റെ ദൃശ്യങ്ങളാണെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ ഈ സംഭവം നടന്നപ്പോൾ വികാസ് വൈഭവ് ആയിരുന്നു അന്നത്തെ എസ്.എസ്.പി. എന്നും ഗ൪ദനിബാഗ് പോലീസ് സ്റ്റേഷൻ എസ്.എച്.ഓ.ഞങ്ങളെ അറിയിച്ചു.
ഞങ്ങൾ അന്നത്തെ ബിഹാർ പോലീസ് ഈസ്റ്റ് ഡി.ഐ.ജിയായി പ്രവർത്തിക്കുന്ന വികാസ് വൈഭവുമായി സംസാരിച്ചിരുന്നു. അദ്ദേഹം സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ഈ സംഭവം 27 ഓഗസ്റ്റ് 2015ന് പട്നയിലെ ഗർദനിബാഗ് പോലീസ് സ്റ്റേഷൻ്റെ മുന്നിൽ നടന്നതാണ്. മദ്രസയുടെ അധ്യാപകരും എ.ഐ.എം.ഐ.എം. നേതാക്കളും കൂടി മദ്രസ അധ്യാപകരുടെ ശമ്പളം കൂട്ടണം എന്നാവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നു. ഇവർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകാൻ നോക്കുമ്പോഴാണ് പ്രശ്നമുണ്ടായത്. ഞങ്ങൾ ഇവരെ തടയാൻ ശ്രമിച്ചു. പക്ഷെ ചിലർ പോലീസിനുനേരെ കല്ലേറ് തുടങ്ങി. ഇതിനെ തുടർന്നാണ് പൊലീസിന് ബലം ഉപയോഗിക്കേണ്ടി വന്നത്.”
ഈ സംഭവത്തിൻ്റെ വീഡിയോ ഞങ്ങൾക്ക് ANIയുടെ X ഹാൻഡിളിൽ ലഭിച്ചു. 27 ഓഗസ്റ്റ് 2015നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പട്നയിൽ മദ്രസ അധ്യാപകർക്കുനേരെ പോലീസിൻ്റെ ലാത്തി ചാർജ്, എന്നാണ് പോസ്റ്റിൻ്റെ അടിക്കുറിപ്പ്.
നിഗമനം
വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ പോലീസ് ലാത്തി ചാർജിൻ്റെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ ബിഹാറിൽ 2015ൽ നടന്ന ഒരു സംഭവത്തിൻ്റെ ദൃശ്യങ്ങളാണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:9 കൊല്ലം പഴയെ ദൃശ്യങ്ങൾ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസ് നടപടി എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: Misleading
