
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാർത്തകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ആരോ സ്വകാര്യ ക്യാമറയിൽ പകര്‍ത്തിയത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ഉത്തർപ്രദേശിലേത് എന്നാണ് അവകാശപ്പെടുന്നത്.
പ്രചരണം
വീഡിയോയിൽ പ്രിസൈഡിംഗ് ഓഫീസർ എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥനെ കാണാം. ഇവിഎം മെഷീൻ മറച്ചു വച്ചിരിക്കുന്നതിനു സമീപത്തായി ഒരു വ്യക്തി നിൽക്കുന്നുണ്ട്. വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് വേണ്ടി അയാൾ ഇവിഎം മെഷീനിലെ സ്വിച്ച് അമർത്താൻ നിൽക്കുന്നു എന്നാണ് നമുക്ക് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വോട്ട് ചെയ്യാനെത്തിയ ആൾക്ക് വേണ്ടി ബട്ടൺ അമർത്തിയത് ഈ വ്യക്തിയാണ്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: യോഗി, പൂർവ്വാധികം ശക്തിയോടെ തുടർ ഭരണം ഉറപ്പിക്കുന്നു….
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ സംഭവം ഉത്തർപ്രദേശില്‍ നിന്നുള്ളതല്ല എന്ന് വ്യക്തമാക്കുന്ന ചില സൂചനകൾ ലഭിച്ചു.
വസ്തുത അന്വേഷണം
പലരും ഇതേ വിവരണത്തോടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ വീഡിയോ വിവിധ കേവേ ഫ്രെയിമുകളായി വിഭമിച്ചശേഷം പ്രധാനപ്പെട്ട ഒരെണ്ണത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ചില വാർത്തകൾ ലഭിച്ചു. വാർത്തകൾ പ്രകാരം വീഡിയോ പശ്ചിമ ബംഗാളിൽ നിന്നുള്ളതാണ്.
പശ്ചിമ ബംഗാളിൽ 108 മുനിസിപ്പാലിറ്റി സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതിൽ ദംദം എന്ന സ്ഥലത്ത് ഒരു ബൂത്തിലാണ് ഈ ക്രമക്കേട് നടന്നതെന്ന് ഞങ്ങളുടെ ബംഗ്ലാ ടീം അന്വേഷണത്തിൽ വിശദമാക്കിയിരുന്നു. എന്നാൽ ആരാണ് ക്രമക്കേടുകൾ നടത്തുന്നത് എന്നോ ഏതു പാർട്ടിയിൽ പെട്ടവരാണ് എന്നോ ഔദ്യോഗികമായ റിപ്പോർട്ടുകൾ വന്നിട്ടില്ല എന്നും അവർ വ്യക്തമാക്കി. ഈ വീഡിയോ ഉൾപ്പെടുത്തി ടിവി നയൻ ബംഗള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെക്കന്‍ ദംദമിലെ 33 ആം വാര്‍ഡിലെ 106 ആം ബൂത്തിലെ ഏജന്‍റ് വോട്ട് രേഖപ്പെടുത്തുന്നു എന്നാണ് വിവരണം. “സൗത്ത് ഡംഡം മുനിസിപ്പാലിറ്റിയിലെ വാർഡ് 33 ലെ വോട്ടെടുപ്പ് ലേക്‌വ്യൂ സ്‌കൂളിൽ നടക്കുന്നു. ഏജന്‍റ് തന്നെ വോട്ടർമാരെ തടഞ്ഞുനിർത്തി ഇവിഎമ്മിലെ ബട്ടൺ അമർത്തുന്നു. ആ വീഡിയോ കാണുക.”
കൂടാതെ ഈ വാർത്ത ബംഗ്ലാ പ്രാദേശിക മാധ്യമങ്ങളും നൽകിയിട്ടുണ്ട്. തെക്കൻ ദംദമിലെ ബൂത്തിലാണ് സംഭവം നടന്നത് എന്നാണ് വാർത്തകളിൽ നൽകിയിട്ടുള്ളത്. ബംഗ്ലാ ഭാഷയാണ് ബൂത്ത് ഏജന്‍റ് സംസാരിക്കുന്നത് എന്ന് ഞങ്ങളുടെ ബംഗാളി ടീം സ്ഥിരീകരിച്ചിട്ടുണ്ട്.

വീഡിയോ ഉത്തർപ്രദേശിൽ നിന്നുള്ളതല്ല എന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു. വീഡിയോയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ലഭ്യമായാൽ ഉടൻ ലേഖനത്തിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
നിഗമനം
പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങൾ ഉത്തർപ്രദേശിൽ നിന്നുള്ളതല്ല. പശ്ചിമബംഗാളിൽ മുനിസിപ്പാലിറ്റി സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തെക്കൻ ഒരു ബൂത്തില്‍ നടന്നതാണ് ഈ സംഭവം. ഉത്തർപ്രദേശുമായി ദൃശ്യങ്ങൾക്കു യാതൊരു ബന്ധവുമില്ല
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ യുപിയിൽ നിന്നുള്ളതല്ല…
Fact Check By: Vasuki SResult: False
