പാകിസ്ഥാനിലെ പ്രേതോച്ഛാടനത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു കുട്ടികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

അന്തര്‍ദ്ദേശീയ൦

പാകിസ്ഥാനില്‍ ഹിന്ദു കുട്ടികളെ പീഡിപ്പിച്ച് നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പാകിസ്ഥാനിലെ മതപരിവര്‍ത്തനത്തിന്‍റെതല്ല പകരം പ്രേതോച്ഛാടനത്തിന്‍റെതാണ് എന്ന് കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വീഡിയോയില്‍ കുട്ടികളെ പീഡിപ്പിക്കുന്നത് നമുക്ക് കാണാം. വീഡിയോയെ കുറിച്ച് അടികുറിപ്പില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:

പാകിസ്ഥാനിലെ പെഷവാറിലെ ഹിന്ദുക്കളെയും ചെറിയ ഹിന്ദു കുട്ടികളെയും ഇലക്ട്രിക് സ്റ്റൺ ഗണ്ണിലൂടെ ഷോക്ക്കൊടുത്ത് പീഡിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നതിന്റെ വീഡിയോ കാണുക. ഹിന്ദുക്കളെ നിങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യാം എന്ന കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മുസ്ലീം ജീഹാദികള്‍ തീരുമാനം എടുത്തുകഴിഞ്ഞു

ഇങ്ങിനെ മതേതരരായി തുടരുകയാണെങ്കിൽ, കുറച്ച് വർഷങ്ങൾക്കുള്ളിൽ നിങ്ങളുടെ കൊച്ചുമക്കളും ഈ ഈ ജീഹാദി പുരോഹിതന്മാരുടെ കൈകളിൽ കിടന്ന് പിടക്കുന്നത് കാണേണ്ടി വരും മനസിലാക്കുക, നിങ്ങൾക്ക് ശാന്തരാകാൻ ഇനിയും സമയമുണ്ട്.

ഇതിനെ എതിരെ പ്രതിരോധിച്ചിട്ടില്ലേങ്കില്‍ നമ്മുടെ അടുത്ത തലമുറ ചോരക്കണ്ണീർ തുടച്ച് ഇതേപോലുള്ള അവസ്ഥ നേരിടേണ്ടിവരും ചിന്തിക്കുക ഭീരുക്കളായി ജീവിക്കുന്നതിലും നല്ലത് ധൈര്യവാനായി മരിക്കുന്നതാണ് നല്ലത്. ആലപ്പുഴ മണ്ണച്ചേരിയിൽ ഇതേ അവസ്ഥ വന്നു കഴിഞ്ഞു അവിടെ മറ്റേ മതത്തിൽ ഉള്ളവർക്ക് സമാധാനം ഇല്ലാതായി എന്നു റിപ്പോർട്ട്‌കൾ പുറത്ത് വരുന്നു അവിടെ പോലീസ് നോക്കുത്തികളായി…. 😡😡😡😡😡😡😡😡😡😡

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ ചില ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോയോട് സമാനമായ ചില വീഡിയോകള്‍ യുട്യൂബില്‍ ലഭിച്ചു. വീഡിയോ പാകിസ്ഥാനിലെ ഒരു മാന്ത്രികന്‍റെ യുട്യൂബ് പേജിലാണ് ഇട്ടിരിക്കുന്നത്.

ഈ മാന്ത്രികന്‍ നമുക്ക് വൈറല്‍ വീഡിയോയിലും കാണാം. ഇയാളുടെ പേര് ഹാജി മൊഹമ്മദ്‌ ഉള്ള എന്നാണ്. ഇയാള്‍ പാകിസ്ഥാനിലെ ഒരു മാന്ത്രികനാണ്. വീഡിയോയില്‍ കാണുന്നത് ഇയാള്‍ പ്രേതോച്ഛാടനം ചെയ്യുന്നത്തിന്‍റെ ദൃശ്യങ്ങളാണ്. ഇത്തരത്തില്‍ പല വീഡിയോകള്‍ ഇയാളുടെ ചാനലില്‍ ലഭ്യമാണ്.

ഇയളൊരു മന്ത്രവാദിയാണെന്ന് ചാനലില്‍ എഴുതിയിട്ടുണ്ട്. വീഡിയോയില്‍ കേള്‍ക്കുന്ന സംഭാഷണം മനസിലാക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ പഷ്തോ ടീമിന് വീഡിയോ അയച്ചു. അവരുടെ മറുപടി പ്രകാരം ഹാജി ഈ കുട്ടികള്‍ ഭൂതം അതായത് ജിന്നിന്‍റെ വശത്തിലാണ് എന്ന് അവകാശപ്പെടുന്നു. ഇതിനു ശേഷം ഇയാള്‍ ചോദിക്കുന്നു ഹിന്ദു ജിന്നാണോ അതോ മുസ്ലിം ജിന്നാണോ? ഭൂതബാധയുള്ള വ്യക്തിയുടെ മറുപടി അനുസരിച്ചാണ് മുന്നിലെ പരിപാടി നടക്കുന്നത്. സംഭവത്തിന് മതപരിവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല.

ഇങ്ങനെ അന്ധവിശ്വാസങ്ങളുടെ വീഡിയോകള്‍ ഇതിനു മുമ്പും തെറ്റായി പ്രചരിക്കുകയുണ്ടായിട്ടുണ്ട്. ഇതേ പോലെ ബംഗ്ലാദേശിലെ ഒരു ഭൂതോചാടനത്തിന്‍റെ വീഡിയോ ഹിന്ദുക്കളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുകയുണ്ടായി. ഈ പ്രചരണത്തിന്‍റെ മുകളില്‍ നടത്തിയ ഫാക്റ്റ് ചെക്കിന്‍റെ റിപ്പോര്‍ട്ട്‌ നിങ്ങള്‍ക്ക് താഴെ വായിക്കാം.

Also Read | FACT CHECK: ബംഗാളില്‍ ഒരു ഹിന്ദു സ്ത്രിയുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ബംഗ്ലാദേശിലെതാണ്…

നിഗമനം

സമുഹ മാധ്യമങ്ങളില്‍ പാകിസ്ഥാനില്‍ ഹിന്ദുക്കളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ പ്രേതോച്ഛാടനത്തിന്‍റെതാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാകിസ്ഥാനിലെ പ്രേതോച്ഛാടനത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു കുട്ടികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: Misleading