ലീഗ് നേതാവ് കെ‌പി‌എ മജീദിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു

രാഷ്ട്രീയം | Politics

വിവരണം 

ഓഗസ്റ്റ് അഞ്ചിന് ചരിത്രഭൂമിയായ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ ചടങ്ങ് പ്രധാനമന്ത്രിയെ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഭൂമി പൂജയ്ക്ക് മുമ്പ് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് പ്രീയങ്ക ഗാന്ധി ട്വിറ്ററിലൂടെ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഭൂമി പൂജ ദേശീയ ഐക്യത്തിനും, സാഹോദര്യത്തിനും, സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്നാണ് പ്രിയങ്ക തന്‍റെ കുറിപ്പിലൂടെ അറിയിച്ചത്. 

തുടര്‍ന്ന് യു‌ഡി‌എഫിന്‍റെ ഘടകകക്ഷിയായ മുസ്ലിം ലീഗ് പ്രിയങ്കയുടെ അഭിപ്രായത്തോട് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ‌പി‌എ മജീദ് അനുകൂല പ്രസ്താവന നടത്തി എന്ന മട്ടില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില പ്രചാരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഞങ്ങളുടെ ഫാക്റ്റ് ലൈന്‍ നമ്പറായ 9049053770 ലേയ്ക്ക് വസ്തുത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഒരു ഉപയോക്താവ് അയച്ചു തന്നിരുന്നു. ഫേസ്ബുക്കിലും ഇതേ പോസ്റ്റ് പ്രചരിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി.

archived linkFB post

രാംക്ഷേത്ര നിര്‍മ്മാണത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസ്സ് നിലപാടിനെ എതിര്‍ത്തുകൊണ്ട് സമസ്ത നിലപാട് സ്വീകരിച്ചതിനെ പറ്റിയുള്ള മാധ്യമ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും കെ‌പി‌എ മജീദിന്‍റെ ചിത്രവും ഒപ്പം ‘സമസ്ത’ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് മതസൌഹാര്‍ദ്ദം തകര്‍ക്കും. ഹിന്ദുമത വിശ്വാസികളുടെ വിശ്വാസമാണ് രാമക്ഷേത്ര നിര്‍മ്മാണം. അതിനു കോണ്‍ഗ്രസ്സ് കൂട്ടുനില്‍ക്കുന്നത് സമസ്തക്ക് പൊള്ളേണ്ടതില്ല. വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്സ് – മജീദ് സാഹിബ് എന്ന വാചകങ്ങളുമാണ് പോസ്റ്റിലുള്ളത്.  

എന്നാല്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പ്രസ്താവന കെ‌പി‌എ മജീദ് പറഞ്ഞതല്ല.  വാസ്തവമെന്താണെന്ന് നോക്കാം

വസ്തുതാ വിശകലനം

ഞങ്ങള്‍ വാര്‍ത്തയുടെ വസ്തുത അറിയാനായി മാധ്യമങ്ങളുടെ വെബ്സൈറ്റുകള്‍ തിരഞ്ഞുനോക്കി. എന്നാല്‍ ഇതരത്തില്‍ ഒരു വാര്‍ത്ത കാണാനില്ല. തുടര്‍ന്ന് കെ‌പി‌എ മജീദിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അന്വേഷിച്ചു നോക്കി. എന്നാല്‍ പോസ്റ്റിലെ പ്രസ്താവനയോ അതിനെ സാധൂകരിക്കുന്ന നിലപാടുകളോ ഒന്നും അദ്ദേഹം പേജിലൂടെ പങ്കുവച്ചിട്ടില്ല. മുസ്ലീം ലീഗിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കോണ്‍ഗ്രസ്സ് നിലപാടിനോടുള്ള പ്രതിഷേധം വ്യക്തമായി നല്കിയിട്ടുണ്ട്. 

archived link

കൂടാതെ മാധ്യമങ്ങളെല്ലാം കോണ്‍ഗ്രസ്സ് നിലപാടിന് നേര്‍ക്കുള്ള ലീഗ് പ്രതിഷേധത്തിന്‍റെ വാര്‍ത്ത നല്കിയിട്ടുണ്ട്. കെ‌പി‌എ മജീദ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രത്തോടൊപ്പം കേരളകൌമുദി ലീഗ് പ്രതിഷേധത്തെ പറ്റി നല്കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു. ചുവന്ന വൃത്തത്തില്‍ നല്‍കിയിരിക്കുന്നത് കെ‌പി‌എ മജീദാണ്.

archived link

കൂടാതെ ഞങ്ങളുടെ പ്രതിനിധി ഇക്കാര്യം മജീദിനോട് നേരിട്ടു ചോദിച്ചിരുന്നു. ഇത് വെറും വ്യാജവാര്‍ത്തയാണ്. ഞാന്‍ ഒരിടത്തും ഇങ്ങനെ പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ലീഗിന് ഒറ്റക്കെട്ടായി ഒരു നിലപാടാനുള്ളത്. ബാക്കിയെല്ലാം തെറ്റിദ്ധാരണ സൃഷ്ടിക്കാനായി വെറുതെ പറഞ്ഞു പരത്തുന്നതാണ്. ഇതാണ് അദ്ദേഹം നല്‍കിയ മറുപടി. 

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. കെ‌പി‌എ മജീദിന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുകയാണ് പോസ്റ്റില്‍ ചെയ്തിരിക്കുന്നത്.

Avatar

Title:ലീഗ് നേതാവ് കെ‌പി‌എ മജീദിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു

Fact Check By: Vasuki S 

Result: False