
ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിന് നേരെ ആക്രമണം നടത്തുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ആള്‍ക്കൂട്ടത്തിന് നേരെ ഒരു സ്ത്രീ ഒറ്റയ്ക്ക് വാള്‍ വീശി പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അവരുടെ സമീപത്ത് നില്‍ക്കുന്ന കുഞ്ഞിനെ സ്കല്ലെരില്‍ നിന്നും സംരക്ഷിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ നേരെയുള്ള ആക്രമണത്തിന്‍റെ ഭാഗമാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബംഗ്ലാദേശിലെ ഒരു സാധു ഹിന്ദു സ്ത്രീയോട് മുസ്ലിം തീവ്രവാദികൾ നടത്തുന്ന ആക്രമണം കേരളത്തിൽ പന്നി പെരുകുന്നത് പോലെ ആണ് പെരുകുന്നത് ഇവർ ഭൂരിപക്ഷം ആയാൽ ഇത് തന്നെ ആണ് ഇവിടെനടക്കു കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇത് വരുത്തുവാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് കുറച്ചു തലമുറകൾ കൂടി ഇവിടെ ജീവിക്കണം എന്ന് വേണമെങ്കിൽ ബിജെപി വിജയിക്കണം 🙏🙏”
എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങളില്‍ കാണുന്ന സ്ത്രീ ഹിന്ദുവല്ല മുസ്ലിമാണ് എന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട, വിരല്‍ വീഡിയോയിലെ സമാന ദൃശ്യം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

“ബംഗ്ലാദേശിലെ സുനംഗഞ്ച് ജില്ലയിലെ ഛതക് ഉപാസിലയിൽ പശുക്കളെ മോഷ്ടിച്ചു എന്നാരോപിച്ച് ഗ്രാമവാസികൾ ഒരാളുടെ വീട് നശിപ്പിച്ചു. ഉപസിലയിലെ ഡോളാർബസാർ യൂണിയനിലെ ദക്ഷിൺ കുർഷി ഗ്രാമത്തിലെ അബ്ദുൾ ഖാലിഖിന്‍റെ മകൻ അലി ഹൊസൈന്‍റെ വീട്ടിൽ ബുധനാഴ്ച (2026 മാർച്ച് 25) ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. അലി ഹൊസൈൻ ഉൾപ്പെടെ 7-8 പേർ പതിവായി മോഷണം നടത്തി പ്രദേശത്തെ ജനങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഒരു മാസം മുമ്പ്, യുകെ പ്രവാസിയായ സോഹെൽ മിയ, കള്ളന്മാർക്കെതിരെ പ്രതികരിക്കാന്‍ ഗ്രാമവാസികളെ ഒന്നിപ്പിച്ചു. കൂടുതൽ മോഷണങ്ങൾ നടന്നാൽ കള്ളന്മാരുടെ വീടുകൾ പൊളിച്ചുമാറ്റുമെന്ന് അദ്ദേഹം യോഗം ചേർന്ന് കള്ളന്മാരിൽ നിന്ന് ഒരു ബോണ്ട് വാങ്ങി.
ബുധനാഴ്ച പുലർച്ചെ, ഉപസിലയിലെ ഭട്ഗാവ് യൂണിയനിൽ പശുക്കളെ മോഷ്ടിച്ചതിന് അതേ യൂണിയനിലെ ഉത്തർ കുർഷി ഗ്രാമത്തിലെ അലി ഹൊസൈന്‍റെ മകൻ സയ്യിദുൽ ഹഖിനെ അറസ്റ്റ് ചെയ്തതായി പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. അതേ രാത്രിയിൽ, പശു മോഷണം സമ്മതിച്ച, കുർഷി ഗ്രാമത്തിലെ അറബ് അലിയുടെ മകൻ സൈഫുൾ ഇസ്ലാം ഡോളൻ മോയിൻപൂർ ഗ്രാമത്തിൽ അറസ്റ്റിലായി,.
സംഭവത്തിന് ശേഷം, രാവിലെ വാർത്ത അറിഞ്ഞതിനെത്തുടർന്ന്, ഉച്ചയ്ക്ക് 12 മണിയോടെ ഗ്രാമവാസികൾ ഒത്തുകൂടി അലി ഹൊസൈന്‍റെ വീട് ആക്രമിച്ചു. ആ സമയത്ത്, കുപ്രസിദ്ധ പശു മോഷ്ടാവായ താരേക്കിന്‍റെ ഭാര്യയായ അലി ഹൊസൈന്‍റെ മകൾ പൂർവ്വിക ഭവനം സംരക്ഷിക്കാൻ കയ്യിൽ കത്തിയുമായി ഗ്രാമവാസികളുടെ അടുത്തേക്ക് പാഞ്ഞു. അവളുടെ കൈകളിൽ ഒരു കുഞ്ഞുണ്ടായിരുന്നു. എന്നാല്‍ അടുത്ത ഘട്ടത്തിൽ, ഗ്രാമവാസികൾ വീട് നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ആക്രമണം നടന്ന സമയത്ത് അലി ഹൊസൈനും മരുമകൻ താരേക്കും ഒളിവിലായിരുന്നു.
വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗവുമായും സംസാരിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെന്ന് ഛാടക് പോലീസ് സ്റ്റേഷൻ ഓഫീസർ-ഇൻ-ചാർജ് (ഒസി) മിസാനൂർ റഹ്മാൻ പറഞ്ഞു.
അതേസമയം, സോഷ്യൽ മീഡിയയില്‍ വൈറലായ വീഡിയോ വലിയ പ്രതിഷേധത്തിന് കാരണമായി.”
അതായത് മോഷണ കുറ്റം ആരോപിച്ച് മുസ്ലിം സമുദായത്തില്‍ പെട്ട ഒരാളുടെ വീട് ആക്രമിക്കുന്ന ദൃശ്യങ്ങളാണിത്. പോലിസ് കേസിലിടപെട്ട് നടപടി എടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാന വാര്‍ത്ത മറ്റ് ബംഗ്ലാദേശി മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങളുടെ ബംഗ്ലാദേശി ടീം പ്രദേശത്തെ ഛാടക് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. “അക്രമത്തിന് ഇരയായ വീട്ടുകാര്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ് എന്നും ഹിന്ദുക്കളല്ല എന്നും സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് മിസാനൂർ റഹ്മാൻ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു. വൈറല്‍ വീഡിയോയില്‍ കാണുന്ന സ്ത്രീ മുസ്ലിം സമുദായത്തിലുള്ളതാണ്.”
നിഗമനം
ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീക്ക് നേരെ മുസ്ലിങ്ങള്‍ നടത്തുന്ന ആക്രമണം എന്ന് പ്രചരിപ്പിക്കുന്നത്, ബംഗ്ലാദേശിലെ സുനംഗഞ്ച് ജില്ലയിലെ ഛതക് ഉപാസിലയിൽ പശുക്കളെ മോഷ്ടിച്ചു എന്നാരോപിച്ച് ഗ്രാമവാസികൾ ഡോളാർബസാർ യൂണിയനിലെ ദക്ഷിൺ കുർഷി ഗ്രാമത്തിലെ അലി ഹൊസൈൻ എന്നയാളുടെ വീട് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളുടെ മകള്‍ തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്. ഇവര്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരാണ്, ഹിന്ദുക്കളല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




