CAA/NRC സമരകാലത്ത് ഡോ. സരിന്‍ പരിശോധനാ ബോര്‍ഡില്‍ ഹിന്ദുക്കള്‍ക്ക് ചികില്‍സയില്ലെന്ന് എഴുതി വച്ചിരുന്നു എന്ന പ്രചരണം വ്യാജമാണ്...

By :  Deepa
Update: 2024-10-19 15:13 GMT

നവംബര്‍ 13 ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന പി സരിന്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി തെറ്റുകയും സി‌പി‌എം അനുഭാവം പ്രകടമാക്കുകയും ചെയ്ത ശേഷം സി‌പി‌എം പി സരിനെ പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ സരിനെ കുറിച്ച് നടക്കുന്ന പ്രചരണം താഴെ കൊടുക്കുന്നു

പ്രചരണം

സി‌എ‌എ- എന്‍‌ആര്‍‌സിക്കെതിരെ സമരം ശക്തമായിരുന്ന കാലത്ത് ഡോ, സരിന്‍ തന്‍റെ വീടിന് മുന്നിലുള്ള പരിശോധനാ ബോര്‍ഡില്‍ ഹിന്ദുക്കള്‍ക്ക് ചികില്‍സയില്ലെന്ന് എഴുതി വച്ചിരുന്നു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് സറിനുമായി ബന്ധപ്പെട്ട തെരെഞ്ഞെടുപ്പ് പോസ്റ്ററിനൊപ്പം നല്കിയിരിക്കുന്ന വിവരണം ഇങ്ങനെ: “സിപിഎം എന്ന പാർട്ടിയുടെ ഒരു ഗതികേട് നോക്കിയേ എട്ടു വർഷത്തോളം ഭരിച്ചിട്ട് ഭരണത്തിന്റെ മികവ് ഒന്നും പറയാനില്ലാതെ സ്വന്തം പാർട്ടിയിലെ ഒരുത്തനെ നിർത്താൻ പോലും ശേഷിയില്ലാത്ത പാർട്ടി.

CAA /NRC... ക്കാലത്ത്....

എന്റെ ക്ലിനിക്കിൽ..

ഹിന്ദുക്കൾ ആരും ചികിത്സ തേടി വന്നേക്കരുത് എന്ന് BOARD എഴുതി വെച്ച നാറിയാണ്.. ഇവൻ.. Dr.സരിൻ.

സർസംഘചാലക് വിജയദശമി ദിനത്തിൽ പറഞ്ഞ പ്രധാനപ്പെട്ട മൂന്ന് വാക്കുകൾക്ക് ഉദാഹരണമാണ് ഇവൻ

1 ജല്പനങ്ങൾ ( വോക്കി സം)

2 അർബൻ നക്സലിസം (സിറ്റി മാർക്സിസം )

3 ഭരണ അട്ടിമറിക്ക് വേണ്ടി ശ്രമിക്കുന്നവരുടെ കൂട്ടം (Deep state)

ഇതിൻ്റെ എല്ലാ തലത്തിനും യോജിക്കും ഈ സരിൻ എന്ന അസുരൻ😂” 



FB പോസ്റ്റ് | archived link

എന്നാല്‍ ഹിന്ദുക്കള്‍ക്ക് ചികില്‍സ നല്‍കില്ലെന്ന സന്ദേശവുമായി ഡോ. സരിന്‍ ബോര്‍ഡ് വച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വസ്തുതക്കായി ബന്ധപ്പെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ന്യൂസ് 18 ഓണ്‍ലൈന്‍ പതിപ്പില്‍ 2020 ജനുവരി എട്ടിന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു. “പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ബോർഡ് വെച്ച് ഡോക്ടർ ദമ്പതികൾ. കോൺഗ്രസ് റിസർച്ച് വിഭാഗം തലവനും ഡോക്ടറുമായ സരിനും ഭാര്യ സൌമ്യ സരിനുമാണ് ബോർഡിനൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധം ഉയർത്തിയത്. അതേസമയം ഡോ. സരിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വാദഗതികൾ ശക്തമാണ്. സ്വന്തം തൊഴിലിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നാണ് ഒരു വാദം. ഡോക്ടറുടെ എത്തിക്സിന് നിരക്കുന്നതല്ല ഈ നിലപാട് എന്ന വിമർശനവും ഫേസ്ബുക്കിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഡോക്ടറെ അഭിനന്ദിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.” എന്നാണ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. 


സി‌എ‌എ/എന്‍‌ആര്‍‌സിക്കെതിരെ ഹാഷ് ടാഗുകള്‍ ചേര്‍ത്ത് ബോര്‍ഡ് സ്ഥാപിക്കുക മാത്രമാണുണ്ടായത് എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ വ്യത്യസ്ത പ്രതിഷേധത്തെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ ഡോ.സരിന്‍റെ ഭാര്യ ഡോ. സൗമ്യ സരിന്‍ ഇത് സംബന്ധിക്കുന്ന ഒരു വിശദീകരണം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു.

Full View

“ഞാനും സരിനും വീട്ടിൽ വെച്ച നെയിം ബോർഡിനെ ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരുടെ സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. നന്ദി,എല്ലാവരോടും. അതിൽ പലരും ഉയർത്തിയ ചില സംശയങ്ങൾക്ക് മറുപടി പറയാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നു തോന്നിയത് കൊണ്ടിടുന്ന ഒരു പോസ്റ്റാണിത്.

അധികം പേരും പറഞ്ഞ ഒരു ആവലാതി ആ ബോർഡിൻറെ ഘടനയിലുള്ള ചില കാര്യങ്ങളാണ്. രെജിസ്ട്രേഷൻ നമ്പർ ഇല്ല, ഏതാണ് സ്പെഷ്യലിറ്റി എന്നില്ല എന്നൊക്കെ.

ഞങ്ങൾ രണ്ടുപേരും വീട്ടിൽ പ്രൈവറ്റ് പ്രാക്റ്റീസ് ചെയ്യുന്നവരല്ല. അത് ഞങ്ങളുടെ പരിശോധനവിവര ബോർഡുമല്ല. അതുകൊണ്ടു സ്പെഷ്യൽറ്റി , രെജിസ്ട്രേഷൻ നമ്പർ എന്നിവയുടെ ആവശ്യം ഈ ബോർഡിൽ ഉണ്ടെന്നു കരുതുന്നില്ല. എങ്കിൽ കൂടിയും മോഡേൺ Medicine പ്രാക്ടീസ് ചെയ്യുന്നവർ എന്ന നിലയിലുള്ള Reg. No. ചേർക്കുന്നത് ഉചിതമായിരിക്കും എന്നു കണ്ട് തിരുത്തിയിട്ടുമുണ്ട്.

ഞങ്ങൾ താമസിക്കുന്ന ഇടത്തിൽ, ഞങ്ങളുടെ പേരിനു ഒപ്പം ഞങ്ങളുടെ നിലപാടും ഉറക്കെ പറഞ്ഞു എന്ന് മാത്രം.

പിന്നെ കേട്ടത് ആ എഴുതിയതിനു ഒരു പുതിയ വ്യാഖ്യാനമായിരുന്നു! അതായത്, CAA/ NRC എന്നിവയെ എതിർക്കുന്നവരെ മാത്രമേ പരിശോധിക്കുകയും അവർക്കു മാത്രമേ ചികിത്സ നൽകുകയും ചെയ്യൂ എന്നാണത്രെ ഇതിന്റെ അർഥം! അത് മെഡിക്കൽ എത്തിക്സിന് ചേർന്നതല്ലെന്നും ഞങ്ങൾ പരസ്യമായി ആർക്കൊക്കെയോ ചികിത്സാനിഷേധം ചെയ്‌തെന്നും!

അപ്പോളൊരു സംശയം, ഈ മെഡിക്കൽ എത്തിക്സ് ഇന്ത്യൻ ഭരണഘടനക്ക് എതിരാണോ? അങ്ങനെ ആവാൻ യാതൊരു നിർവഹവുമില്ല അല്ലെ? അതേ. ഒരു ഡോക്ടറായി പഠിച്ചു പാസ്സായി ഇറങ്ങുമ്പോൾ നാം എടുക്കുന്ന പ്രതിജ്ഞ എന്താണ്? എല്ലാ രോഗികൾക്കും ഒരു വിവേചനവും കൂടാതെ നമ്മളാൽ കഴിയുന്ന വൈദ്യസഹായം കൊടുക്കും എന്ന് അല്ലെ? അത് തന്നെയല്ലേ നമ്മുടെ ഭരണഘടനയുടെയും അന്തസത്ത. ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ വർഗ്ഗമോ വർണമോ ഭാഷയോ വേഷമോ മതമോ നോക്കാതെ ഒരു മനുഷ്യനായി മാത്രം കാണണമെന്നും ഇന്ത്യൻ ഭരണഘടനക്ക് മുന്നിൽ ഏവരും തുല്യരാണെന്നും! അപ്പോൾ ഭരണഘടനാ അനുസരിച്ചേ പെരുമാറൂ എന്ന് പറഞ്ഞാൽ അത് ഒരു വിഭാഗത്തിന് ചികിത്സ നിഷേധമാകുന്നതെങ്ങനെ? മെഡിക്കൽ എത്തിക്സിന് എതിരാകുന്നതെങ്ങനെ?

ഇന്നീ നിമിഷം വരെ ചൊല്ലിയ പ്രതിജ്ഞ മറന്നു ജീവിച്ചിട്ടില്ല, ഇനിയൊട്ടുണ്ടാകുകയുമില്ല. 'ഡോക്ടർ' എന്ന പദത്തോടു നീതി പുലർത്താൻ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് മറ്റുള്ളവർ ചാർത്തിത്തരുന്ന ഇത്തരം വ്യാഖ്യാനങ്ങളോട് തികഞ്ഞ മൗനം മാത്രം. അതിനുള്ള ഉത്തരങ്ങൾ വ്യാഖ്യാനിച്ചവർ തന്നെ പറയുന്നതല്ലേ നല്ലത്!?

പിന്നെ കേട്ട പഴി, ഡോക്ടർമാർ രാഷ്ട്രീയം പറയരുത് എന്നതാണ്. ഡോക്ടർ ആയി എന്നത് നിലപാടുകൾ പറയാനുള്ള ഒരു തടസ്സമായി ഞങ്ങൾ കാണുന്നില്ല. ഡോക്ടർ ജോലിയിൽ 'രാഷ്ട്രീയം' വേണോയെന്നാണ് ചോദ്യമെങ്കിൽ, വേർതിരിവിന്റെ രാഷ്ട്രീയം വേണ്ട എന്നതാണ് ഉത്തരം. "രാഷ്ട്രീയം" എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്നത്. ഞങ്ങളുടെ രാഷ്ട്രീയം മാനവികതയിലൂന്നിയ ഇന്ത്യ എന്ന വികാരമാണ്, ആ ബോധമാണ്. അതിനെ ഹനിക്കുന്ന എന്തിനെതിരെയും സംസാരിക്കും. ഉറക്കെ തന്നെ!

ഏറ്റവും അവസാനമായി ഇതെല്ലാം വിലകുറഞ്ഞ പബ്ലിസിറ്റി പ്രകടനങ്ങൾ ആണെന്ന് പറയുന്നവരോട്, അവരോടും സ്നേഹം മാത്രം. കാരണം ഒരു കാര്യം കാണുമ്പോഴോ വായിക്കുമ്പോഴോ ഓരോരുത്തർക്കും തോന്നുന്നത് സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും. അങ്ങനെ കുറച്ചു പേർക്ക് തോന്നിയ അഭിപ്രായമാണിത്. അതിനോട് എന്തിന് കെറുവിക്കണം! വിമർശനങ്ങളെ വളരാനുള്ള വളമാക്കുകയാണ് വേണ്ടതെന്നു പണ്ടാരോ പറഞ്ഞു തന്നിട്ടുണ്ട്.

ഇത് ഞങ്ങൾ തിരഞ്ഞെടുത്ത രീതി. എതിരഭിപ്രായങ്ങളുണ്ടാകാം. മാനിക്കുന്നു. കാരണം അസഹിഷ്ണുത ഞങ്ങളുടെ പാതയല്ല; ഇന്ത്യയുടെ രീതിയല്ല!

ഡോ. സൗമ്യ സരിൻ”

ഡോ, സരിനുമായി ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനാലുള്ള അസഹിഷ്ണുതയുടെ ഭാഗമാണ് ഈ പ്രചരണമെന്ന് അദ്ദേഹം പ്രതികരിച്ചു.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. പി. സരിന്‍ സി‌എ‌എ/എന്‍‌ആര്‍‌സി കാലത്ത് ഹിന്ദുക്കളാരും ചികില്‍സ തേടി വന്നേക്കരുത് എന്ന് ബോര്‍ഡ് വച്ചിരുന്നു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഡോ.സരിന്‍, ഡോ. സൗമ്യ സരിന്‍ എന്നിവരുടെ പേരിനൊപ്പം #INDIANS, #REPEALCAA, #NONRC എന്നീ ഹാഷ്ടാഗുകളും ഉൾപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ആര്‍ക്കും ചികില്‍സാ നിഷേധമുണ്ടാകുമെന്ന് ബോര്‍ഡില്‍ ഒരിടത്തും പരാമര്‍ശമുണ്ടായിരുന്നില്ല.

Claim :  പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. പി. സരിന്‍ സി‌എ‌എ/എന്‍‌ആര്‍‌സി കാലത്ത് ഹിന്ദുക്കളാരും ചികില്‍സ തേടി വന്നേക്കരുത് എന്ന് ബോര്‍ഡ് വച്ചിരുന്നു
Claimed By :  Social media users
Fact Check :  FALSE
Tags:    

Similar News