പാക്കിസ്ഥാനിലെ ഒരു മൗലാനയുടെ പ്രസംഗം ഒവൈസിയുടെ മകൻ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു.
ഹൈദരാബാദിലെ ഒവൈസിയുടെ മകൻ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു എന്ന തരത്തിൽ ഒരു പ്രസംഗത്തിന്‍റെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വീഡിയോയിൽ പ്രസംഗിക്കുന്നത് ഒവൈസിയുടെ മകനല്ല എന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു മൗലാന പ്രസംഗിക്കുന്നത് കേൾക്കാം. ഹിന്ദിയിൽ ഈ മൗലാന പറയുന്നത് ഇങ്ങനെയാണ്: “ഞാൻ ഇന്നലെ ഗാസിപ്പൂരിലും ഈ കാര്യം പറഞ്ഞിരുന്നു. ഹിന്ദുക്കളെ, പണ്ഡിതന്മാരെ ഈ കാര്യം മനസിലാക്കിക്കോ! ഒരു ഇടത് പാകിസ്ഥാനും മറ്റ് ഇടത് ബംഗ്ലദേശും നടുക്കാണ് നിങ്ങൾ കിടക്കുന്നത്. മുസ്ലിംകൾ നിങ്ങളുടെ രാജ്യത്തിൽ കയറി, നിങ്ങളുടെ തല വെട്ടി നായ്ക്കൾക്ക് ഇട്ടു കൊടുക്കും.”
ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഹേ ഹിന്ദു.. നീയൊക്കെ രണ്ട് മുസ്ലിം രാജ്യങ്ങൾക്കിടയിൽ, പിന്നെ 30-കോടി ജിഹാദികൾ അകത്തുമുണ്ട്..* 75 കോടി കള്ള ഹിന്ദുക്കളേ,മര്യാദക്ക് മിണ്ടാതിരുന്നോ.. ഇല്ലെങ്കിൽ തീർത്തു കളയും നിന്നെയൊക്കെ. ഹൈദരാബാദ് ഒവൈസിയുടെ മകന്‍റെ ഭീഷിണി. 👆”
എന്നാല്‍ ഇത്തരത്തില്‍ വിദ്വേഷം പകര്‍പ്പിക്കുന്ന പ്രസംഗം നടത്തിയത് ഹൈദരാബാദിലെ ഒവൈസിയുടെ മകനാണോ? ആരാണ് വീഡിയോയില്‍ കാണുന്ന വ്യക്തി നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയുടെ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് യുപിയിലെ ഗാസിപ്പുര്‍ പോലീസ് അവരുടെ ഔദ്യോഗിക X അക്കൗണ്ടിൽ നിന്ന് ചെയ്ത ഈ പോസ്റ്റ് ലഭിച്ചു.
മുകളിൽ നൽകിയ പോസ്റ്റിൽ ഗാസിപ്പൂർ പോലീസ് ഈ വീഡിയോ ഉത്തർപ്രദേശിലെ ഗാസിപൂരിലെതല്ല പകരം ബംഗ്ലാദേശിലെ ധാക്കയിലെ ഗാസിപൂരിലെതാണ് എന്ന് സ്ഥിരീകരിക്കുന്നു. കൂടാതെ വീഡിയോയിൽ കാണുന്ന വ്യക്തിയുടെ പേരും യു.പി. പോലീസ് പോസ്റ്റിൽ വ്യക്തമാകുന്നു. വീഡിയോയിൽ കാണുന്നത് പാകിസ്ഥാനിലെ ഒരു മൗലാന ഹബീബുള്ള അർമാണിയാണെന്ന് യു.പി. പോലീസ് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിച്ച് ഞങ്ങൾ ഹബീബുള്ള അർമാണിയുടെ ഫേസ്‌ബുക്ക് പേജ് കണ്ടെത്തി. ഈ പേജിൽ ഈ പ്രസംഗത്തിനെ കുറിച്ച് ഒരാളുമായി അർമാണിയുടെ സെക്രട്ടറി സംസാരിക്കുന്നത്തിന്‍റെ റെക്കോർഡിങ് പങ്ക് വെച്ചിട്ടുണ്ട്. ഈ വീഡിയോയിൽ മൗലാന ഹബീബുള്ള അർമാണി തന്നെയാണ് സംസാരിക്കുന്നത്, ഈ പ്രസംഗം ബംഗ്ലാദേശിലെ ധാക്കയിൽ നടത്തിയതാണ് എന്ന് ഈ സെക്രട്ടറി ഫോണിൽ സമ്മതിക്കുന്നത് നമുക്ക് കേൾക്കാം. ഈ പ്രസംഗം അർമാണി നടത്തിയത് ഉത്തർപ്രദേശിലെ ദാസനയിലെ ഒരു ക്ഷേത്രത്തിലെ പൂജാരി യതി നരസിംഹാനന്ദ് സരസ്വതി മുഹമ്മദ് നബിക്കെതിരെ നടത്തിയ പ്രസംഗത്തിന്‍റെ മറുപടിയിലാണെന്നും അർമാണിയുടെ സെക്രട്ടറി പറയുന്നുണ്ട്.
ഹൈദരാബാദ് എം.പി. അസദുദ്ദിൻ ഒവൈസിക്ക് 14വയസുള്ള ഒരേയൊരു മകനേയുള്ളു. അതെ സമയം അദ്ദേഹത്തിന്‍റെ സഹോദരന്‍ അക്ബരുദ്ദിന്‍ ഒവൈസിക്ക് നൂരുദ്ദീന്‍ ഒവൈസി എന്ന ഒരു മകന്‍ ഉണ്ട്. നൂരുദ്ദീന്‍ ഒവൈസിയുടെ ഫോട്ടോ നമുക്ക് താഴെ നല്‍കിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കാണാം.
അങ്ങനെ ഈ വീഡിയോയിൽ പ്രസംഗിക്കുന്നത് ഒവൈസിയുടെ മകനല്ല എന്ന് വ്യക്തമാണ്.
നിഗമനം
ഹൈദരാബാദിലെ ഒവൈസിയുടെ മകൻ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് പാകിസ്ഥാനിലെ ഒരു മൗലാന ബംഗ്ലാദേശിൽ നടത്തിയ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ ആണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.