
മനുഷ്യരെ മൃഗീയമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ആക്രമിക്കുന്നയാളോ ഇരയോ അറിയാതെയാകും പലപ്പോഴും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഇരകള്‍ക്ക് നീതി ലഭിച്ച വാര്‍ത്തകളും പിന്നീട് വരാറുണ്ട്. ഇപ്പോള്‍ ഒരു വ്യക്തി നിസ്സഹായനായ യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
പ്രചരണം
ഒരാള്‍ യുവാവിനെ എന്തൊക്കെയോ ചോദ്യം ചെയ്യുന്നതും വടികൊണ്ട് അടിക്കുന്നതും കാണാം. സംഭവം നടക്കുന്ന മുറിയില്‍ മറ്റ് വ്യക്തികളുണ്ട് എങ്കിലും അവര്‍ അടിക്കുന്നയാളെ തടയാനോ യുവാവിനെ രക്ഷിക്കാനോ ശ്രമിക്കുന്നില്ല. യുവാവിനോട് കുനിഞ്ഞിരിക്കാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചെയ്യുമ്പോള്‍ പിന്നില്‍ വീണ്ടും ക്രൂരമായി അടിക്കുന്നതും കാണാം. ദളിതനെ ബിജെപി-ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചെന്ന് അവകാശപ്പെട്ട് വീഡിയോയ്ക്ക് ന;ല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ: “ഇതൊക്കെ ആണ് RSS… നീ ഒരു ഹിന്ദു ആയിട്ട് കാര്യമില്ല… സവര്‍ണ്ണ തമ്പുരാന്റെ മക്കള്‍ ആവണം… ഇല്ലെങ്കില്‍ ഇതാണ് അവസ്ഥ.. 😡😡”
വീഡിയോയുടെ യാഥാര്‍ഥ്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു.

ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ദൃശ്യങ്ങളില്‍ കാണുന്ന ഇരയാക്കപ്പെട്ട വ്യക്തി ദളിതനല്ല എന്നും അടിക്കുന്നയാള്‍ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്നും വ്യക്തമായി.
വസ്തുത ഇങ്ങനെ
വീഡിയോയുടെ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഏപ്രിൽ 17-ന് ETV ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത ഞങ്ങൾക്ക് ലഭിച്ചു.
ഈ വാർത്ത പ്രകാരം യുപിയിലെ ഷാജഹാൻപൂരിലാണ് സംഭവം നടന്നത്. ഇരയുടെ പേര് രാജീവ് ഭരദ്വാജ്, മുഖ്യപ്രതിയുടെ പേര് പ്രതീക് തിവാരി. കേസിൽ പ്രതീക് തിവാരി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ദൈനിക് ഭാസ്‌കറിലും ജാഗരണിലും വീഡിയോയെക്കുറിച്ചുള്ള വാർത്തകള്‍ വന്നിരുന്നു. ഈ റിപ്പോർട്ടുകളിലൊന്നും ഇര ദളിതനാണെന്ന് വിശേഷിപ്പിച്ചിട്ടില്ല. ഉത്തര്‍പ്രദേശിലെ ബണ്ട ജില്ലയിലാണ് സംഭവം നടന്നതെന്നും ഇര ദളിതനാണെന്നും അക്രമികള്‍ ബിജെപിക്കാരാണെന്നും മറ്റു ഭാഷകളില്‍ പ്രചരണം നടന്നിരുന്നു.
തുടർന്ന് ഞങ്ങൾ ഷാജഹാൻപൂർ പോലീസ് സൂപ്രണ്ട് (സിറ്റി) സഞ്ജയ് കുമാറുമായി ബന്ധപ്പെട്ടു. “ഇത് ബന്ദ ജില്ലയില്‍ നിന്നുള്ളതോ ബി.ജെ.പി നേതാക്കള്‍ ദളിതനെ മർദിച്ച സംഭവമോ അല്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. വീഡിയോയിൽ കാണുന്ന ഇര ദളിത് വിഭാഗത്തിൽ നിന്നുള്ള ആളല്ല, പ്രതികളിൽ ആരും ബിജെപി നേതാക്കളല്ല. ഇരയായ രാജീവ് ഭരദ്വാജും പ്രതി പ്രതീക് തിവാരിയും തമ്മിലുള്ള പരസ്പര പണം ഇടപാടിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഈ കേസിൽ 4 പേർ അറസ്റ്റിലായിട്ടുണ്ട്. വീഡിയോയിൽ ഇരയെ മർദിച്ചയാൾ ഒളിവിലാണ്”.
ട്വിറ്ററിലൂടെ എസ്.പി സഞ്ജയ് കുമാർ ഈ വീഡിയോ സംബന്ധിച്ച് വിശദീകരണം നൽകിയിട്ടുണ്ട്.
ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ഹിന്ദി ടീം ചെയ്തിട്ടുണ്ട്.
यूपी के बांदा जिले में बीजेपी नेता द्वारा दलित को मुर्गा बनाकर पीटेने का दावा गलत; जानिए सच
നിഗമനം
പോസ്റ്റിലെ വീഡിയോയ്‌ക്കൊപ്പം ഉന്നയിക്കുന്ന അവകാശവാദം തെറ്റാണ്. ഈ വീഡിയോ ഷാജഹാൻപൂരിൽ നിന്നുള്ളതാണ്. ഇര ദളിത് സമുദായത്തിൽ നിന്നുള്ള ആളല്ല, ആക്രമിക്കുന്നയാള്‍ ബിജെപി നേതാവല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:വൈറല്‍ വീഡിയോയിലെ ഇര ദളിതനോ അക്രമി BJP-RSS പ്രവര്‍ത്തകരോ അല്ല… സത്യമിതാണ്…
Fact Check By: Vasuki SResult: False
