
വിവരണം
രണ്ടുദിവസം പോലീസും ,മറ്റും അരിച്ചുപെറുക്കിയിട്ടും കാണാതിരുന്ന പഴയ ഉത്തരക്കടലാസുകൾ ഏഷ്യാനെറ്റ് ലേഖകൻ ഒറ്റനോട്ടത്തിൽ കണ്ടുപിടിച്ചത് എങ്ങിനെ എന്നതിന്റെ തെളിവുകൾ പുറത്തുവരുന്നു …..
അപ്പൊ എങ്ങിനെയാ ….? നേരോടെ…നിർഭയം…നിരന്തരം…
എന്ന തലക്കെട്ട് നല്‍കി റെവല്യൂഷന്‍ തിങ്കേഴ്‌സ് (വിപ്ലവ ചിന്തകര്‍) എന്ന പേരിലുള്ള ഗ്രൂപ്പില്‍ ജൂലൈ 17 മുതല്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 109ല്‍ അധികം ഷെയറുകളും 277ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഉത്തരക്കടലാസുകള്‍ മുഴുവന്‍ കണ്ടെത്തിയത് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും തന്നെയാണോ? ഏഷ്യാനെറ്റ് ലേഖകന്‍ കോളജ് ജീവനക്കാരന് ഉത്തരക്കടലാസ് കൊണ്ടിടാന്‍ 5,000 രൂപ കൈക്കൂലി നല്‍കിയതിന് തെളിവുകള്‍ പുറത്ത് വന്നോ? ഇതിന്‍റെ പേരില്‍ 3 കോളജ് ജീവനക്കാരെ സ്ഥലം മാറ്റിയോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പതിനാറ് സീരിയല്‍ നമ്പറുകളിവായുള്ള ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത് യൂണിവേഴ്‌സിറ്റി കോളജ് കുത്ത് കേസ് ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റുമായ ആര്‍.ശിവരജ്ഞിത്തിന്‍റെ വീട്ടില്‍ നിന്നുമാണ്. ഇതില്‍ ഒരെണ്ണം കുത്തുകേസ് രണ്ടാം പ്രതിയായ പ്രണവിനും മറ്റ് 15 എണ്ണം ശിവരഞ്ജിത്തിനും പലപ്പോഴായി സര്‍വകലാശാല പരീക്ഷ എഴുതാന്‍ കോളജില്‍ നിന്നും കൊണ്ടത്തതാണെന്ന് കോളജ് അധികൃതര്‍ തന്നെ പോലീസിനെ അറിയിച്ചിട്ടുണ്ട്. പരീക്ഷ ഉത്തരക്കടലാസുകള്‍ പരീക്ഷഹാളിന് വെളിയില്‍ കൊണ്ടുപോയി മറ്റുള്ള വിദ്യാര്‍ഥികളെ കൊണ്ട് എഴുതിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഉത്തരക്കടലാസുകള്‍ ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോകുന്നതെന്നും കണ്ടോണ്‍മെന്‍റ് പോലീസ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യു്ന്നു. കൂടാതെ കോളജിലെ കായിക വിഭാഗത്തിന്‍റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച സീലും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ക്ലാസില്‍ ഹാജരാകാത്ത ദിവസങ്ങളിലെ ഹാജര്‍ ലഭിക്കാനായി ഈ വ്യാജ സീലുകള്‍ ഉപയോഗിച്ച് ക്രമക്കേട് നടത്തുകയും പ്രതികള്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്ന പോലെ ഏഷ്യാനെറ്റ് ലേഖകന്‍ ജീവനക്കാരന് കൈക്കൂലി നല്‍കിയാണ് ഉത്തരക്കടലാസുകള്‍ കൊണ്ടിട്ടതെന്ന കണ്ടെത്തല്‍ പൊലീസോ യൂണിവേഴ്‌സിറ്റി കോളജ് അധികൃതരോ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത കാര്യം കൂടിയാണ്. അതായത് പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും അടിസ്ഥാന രഹിതമാണ്.
കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ ജൂലൈ 23ന് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വായിക്കാം-
മനോരമ ന്യൂസ് വാര്‍ത്ത-

മാതൃഭൂമി ന്യൂസ് വാര്‍ത്ത-

മനോരമ ന്യൂസ് യൂ ട്യൂബ് വീഡിയോ റിപ്പോര്‍ട്ട്-
Archived Link | Archived Link |
നിഗമനം
ഏഷ്യാനെറ്റ് ലേഖകന്‍ യൂണിവേഴ്‌സിറ്റി കോളേജ് ജീവനക്കാരന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി കൈക്കൂലി നല്‍കി എന്നതും ഇതിന്‍റെ പേരില്‍ 3 ജീവനക്കാരെ സ്ഥലം മാറ്റിയെന്നതും തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല എസ്എഫ്‌ഐ നേതാക്കള്‍ പരീക്ഷ ഹാളില്‍ നിന്നുമാണ് ഉത്തരക്കടലാസ് കടത്തിയതെന്നും ഇത് കോപ്പിയടിക്കാന്‍ വേണ്ടിയാണ് കൊണ്ടുപോയതെന്നും പോലീസും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്കില്‍ നടക്കുന്ന പ്രചരണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സര്‍വകലാശാല ഉത്തരക്കടലാസുകള്‍ എസ്എഫ്ഐ നേതാവിന്‍റെ പക്കല്‍ നിന്നും പിടികൂടിയതിന് പിന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോ?
Fact Check By: Dewin CarlosResult: False
